വീണ്ടും വന്‍ അബദ്ധം പിണഞ്ഞ് ഇറാന്‍ സൈന്യം: മിസൈല്‍ വിട്ട് തകര്‍ത്തത് സ്വന്തം കപ്പല്‍, നിരവധി മരണം
ടെഹ്റാന്‍: ഇറാന്‍ സൈന്യത്തിന്‍റെ ഭാഗങ്ങത്ത് നിന്നും ഉണ്ടാകുന്ന അബദ്ധങ്ങള്‍ തുടര്‍ക്കഥയാവുന്നു. 176 യാത്രക്കാരുമായി വരികയായിരുന്നു ഉക്രൈന്‍ വിമാനം ഇറാന്‍ സൈന്യം "അബദ്ധത്തില്‍" വെടിവെച്ചിട്ടിരുന്നു. തകര്‍ന്ന് വീണ് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടു. അമേരിക്കയുമായുള്ള ബന്ധം വഷളായതിന് പിന്നാലെയായിരുന്നു യാത്രാ വിമാനത്തിന് നേര്‍ക്ക് ഇറാന്‍റെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായത്.
ഇതിന് പിന്നാലെയാണ് സ്വന്തം യുദ്ധക്കപ്പല്‍ തന്നെ ഇറാന്‍ സേന ' അബദ്ധത്തില്‍' തകര്‍ത്തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

മിസൈല്‍ പതിച്ച്
പരിശീലനത്തിനിടെ ഇറാന്‍ നാവികസേനയുടെ ഒരു യുദ്ധക്കപ്പലില്‍ നിന്ന് തൊടുത്ത മിസൈല്‍ പതിച്ച് മറ്റൊരു കപ്പല്‍ തകര്‍ന്നുവെന്നാണ് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കന്‍ ഇറാനിലെ ഹോര്‍മൂസ് കടലിടുക്കിന് സമീപത്ത് നിരവധി നാവിക കപ്പലുകള്‍ ഒരമിച്ച് പരിശീലനം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

കൊല്ലപ്പെട്ടവര്‍
40 ഓളം വരുന്ന കപ്പൽ ജീവനക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ അപകടത്തില്‍ 19 നാവികസേനാംഗങ്ങള്‍ മരിച്ചതായും 15 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാന്‍ സൈന്യം അറിയിക്കുന്നത്. നാവികസേനയുടെ കൊണാര്‍ക്ക് എന്ന കപ്പലാണ് അബദ്ധത്തില്‍ മിസൈല്‍ പതിച്ച് തകര്‍ന്നത്. ജമാരന്‍ കപ്പലില്‍ നിന്നായിരുന്നു മിസൈല്‍ തൊടുത്തുവിട്ടത്.

കൂടുതല്‍ അന്വേഷണം
കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി അപകടത്തില്‍പ്പെട്ട കപ്പല്‍ കെട്ടിവലിച്ച് തീരത്തെത്തിച്ചിട്ടുണ്ടെന്നും സൈന്യം പുറത്തിറിക്കിയ പ്രസ്താവനയില്‍ പറയുന്നത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാൻ നെതർലാൻഡിൽ നിന്ന് വാങ്ങിയ ഒരു ലോജിസ്റ്റിക് സപ്പോർട്ട് കപ്പലാണ് കൊണാറക്. നാല് ക്രൂയിസ് മിസൈലുകളാണ് ഇതിലുള്ളത്.

അമേരിക്ക പ്രതികരിച്ചില്ല
2018 ല്‍ കപ്പല്‍ പരിഷ്കരിച്ചതായാണ് ഇറാന്‍ മാധ്യമങ്ങള്‍ അറിയിക്കുന്നത്. പേർഷ്യൻ ഗൾഫിലെ ഇടുങ്ങിയ പ്രദേശമായ ഹോർമുസ് കടലിടുക്കിലാണ് ഇറാൻ പതിവായി പരിശീലനങ്ങള്‍ നടത്തിവരുന്നത്, ലോകത്തിന്റെ 20% എണ്ണക്കപ്പലുകളും കടന്നുപോകുന്നുത് ഈ മേഖലയിലൂടെയാണ്. പ്രദേശം നിരീക്ഷിക്കുന്ന യുഎസ് നേവിയുടെ അഞ്ചാം കപ്പല്‍ പട ഇതുവരെ അപകടത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കപ്പലുകളെ വളഞ്ഞത്
ഇറാന്‍ സേനക്ക് സംഭവിക്കുന്ന അപകടങ്ങളക്കുറിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പൊതുവെ റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്നാല്‍ കപ്പല്‍ തകര്‍ന്ന സംഭവത്തെ വളരെ പ്രധാനത്തോടെ ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അപകടത്തിന്‍റെ തീവ്രതയെ സൂചിപ്പിക്കുന്നു. നേരത്തെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിരീക്ഷണം നടത്തുകയായിരുന്ന അമേരിക്കന്‍ കപ്പലുകളെ ഇറാന്‍ നാവിക സേന വളഞ്ഞത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു.












Click it and Unblock the Notifications