ആക്രമണത്തിന് പിന്നില്‍ അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും; റൂഹാനി യുഎസിലേക്ക്, ട്രംപിനെ കാണും
തെഹ്‌റാന്‍: സൈനിക പരേഡിനിടെയുണ്ടായ ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. രണ്ട് ഗള്‍ഫ് രാജ്യങ്ങളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശക്തമായ തിരിച്ചടി ലഭിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് റൂഹാനി. സ്‌ഫോടനത്തെ തുടര്‍ന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അംബാസഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഗള്‍ഫിലെ സാഹചര്യം മാറുകയാണ്. ന്യൂയോര്‍ക്കില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ റൂഹാനി മുഖാമുഖം കാണും. വിവരങ്ങള്‍ ഇങ്ങനെ.....
കൊല്ലപ്പെട്ടത് 29 പേര്‍
ശനിയാഴ്ചയാണ് ഇറാന്‍ സൈനിക പരേഡിനിടെ സ്‌ഫോടനവും വെടിവയ്പ്പുമുണ്ടായത്. 29 പേര്‍ കൊല്ലപ്പെട്ടു. സൈനികരുള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പരേഡ് കാണാനെത്തിയ സൈനികരുടെ ബന്ധുക്കളും കൊല്ലപ്പെട്ടവരില്‍പ്പെടു. സംഭവത്തിന് പിന്നില്‍ അഹ്വാസ് സംഘമാണെന്ന് കണ്ടെത്തിയിരുന്നു.
ആസൂത്രകര്‍ ഇവര്‍
ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് അമേരിക്കയാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറയുന്നു. രണ്ട് ഗള്‍ഫ് രാജ്യങ്ങളും അക്രമികള്‍ക്ക് പിന്തുണ നല്‍കി. ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരാണിവര്‍. ഇത്തരം ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും. ആരാണ് കുറ്റവാളികള്‍ എന്ന് ഇതിലൂടെ വ്യക്തമായതായും റൂഹാനി പറഞ്ഞു.
പാവ ഭരണകൂടങ്ങള്‍
ആരാണ് ആക്രമണം നടത്തിയത്, ആരാണ് അവര്‍ക്ക് ഒത്താശ ചെയ്തത് എന്നെല്ലാം ബോധ്യമായിരിക്കുന്നു. അമേരിക്കയുടെ പിന്തുണയില്‍ മേഖലയിലെ ചില പാവ ഭരണകൂടങ്ങളാണ് എല്ലാത്തിനും പിന്നില്‍. അമേരിക്ക അവരെ പ്രകോപിപ്പിക്കുന്നു. അവര്‍ക്ക് വേണ്ട ആയുധങ്ങള്‍ നല്‍കുകയും ചെയ്യുന്നുവെന്നും റൂഹാനി പറഞ്ഞു.
റൂഹാനി അമേരിക്കയിലേക്ക്
ഹസന്‍ റൂഹാനി അമേരിക്കയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് ന്യൂയോര്‍ക്കിലെത്തുക. അവിടെ വച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അദ്ദേഹം നേരില്‍ കാണും. ചര്‍ച്ച നടത്തുമോ എന്ന് വ്യക്തമല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂയോര്‍ക്കില്‍ സംഭവിക്കാന്‍ പോകുന്നത്
ഇറാന്‍ നേരിടുന്ന ഭീഷണി ഐക്യരാഷ്ട്രസഭയുടെ പ്രസംഗത്തില്‍ റൂഹാനി വിശദമാക്കും. അമേരിക്കക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്. ഇതോടെ ന്യൂയോര്‍ക്കിലെ സമ്മേളനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. റൂഹാനിയുടെ പ്രസംഗം കേള്‍ക്കാന്‍ അമേരിക്കന്‍ പ്രതിനിധികള്‍ ഇരിക്കുമോ എന്ന് കാര്യം സംശയമാണ്.
പേരെടുത്ത് പറഞ്ഞില്ല
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയാണ് ഇറാന്‍ പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ ഏത് രാജ്യങ്ങളാണെന്ന് അദ്ദേഹം പേരെടുത്ത് പറഞ്ഞില്ല. മാത്രമല്ല, വിദേശരാജ്യങ്ങളിലെ അംബാസഡര്‍മാരെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.
യുഎഇ അംബാസഡറെ വിളിപ്പിച്ചു
ഇറാന്‍ സര്‍ക്കാരിനെതിരെ നീങ്ങുന്ന അക്രമികള്‍ക്ക് സഹായം ചെയ്യുന്നുവെന്നാരോപിച്ചാണ് വിദേശ അംബാസഡര്‍മാരെ ഇറാന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. ബ്രിട്ടന്‍, നെതര്‍ലാന്റ്‌സ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെയാണ് വിളിപ്പിച്ചത്. കൂടാതെ യുഎഇയുടെ പ്രതിനിധിയെയു വിളിപ്പിച്ചു. ഇദ്ദേഹത്തെ വിളിപ്പിച്ചത് ആക്രമണം സംബന്ധിച്ച പരാമര്‍ശത്തെ തുടര്‍ന്നാണെന്ന് ഇറാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച സംഭവിച്ചത്
ശനിയാഴ്ച പോലീസ് വേഷത്തിലെത്തിയരാണ് ഇറാനിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ ആക്രമണം നടത്തിയത്. അക്രമികളില്‍ രണ്ടുപേരെ സൈന്യം കൊലപ്പെടുത്തി. അമേരിക്കയുമായി വാക് പോര് നടക്കവെയാണ് ഇറാനില്‍ ശക്തമായ ആക്രമണമുണ്ടായത്. ഒരുവേള ചിതറിപ്പോയ സൈന്യം പിന്നീട് ഒരുമിക്കുകയും തിരിച്ചടി ശക്തമാക്കുകയുമായിരുന്നു.
പിടികൂടിയവരെ ചോദ്യം ചെയ്യുന്നു
അക്രമികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം. അഹ്വാസി വിഘടനവാദികളാണ് ആക്രമണം നടത്തിയതെന്ന ബോധ്യമായിട്ടുണ്ട്. ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയാണ് റൂഹാനി ഇന്ന് തുറന്നുപറഞ്ഞത്. എന്നാല്‍ റൂഹാനി എന്തെങ്കിലും തെളിവുകള്‍ നിരത്തിയല്ല ഇക്കാര്യം പറയുന്നത്.
അഹ്വാസി വിഘടനവാദികള്‍
അഹ്വാസി വിഘടനവാദികള്‍ കഴിഞ്ഞ കുറച്ചുവര്‍ഷമായി ശക്തിപ്പെട്ടുവന്നിട്ടുണ്ട്. ഇറാനെ വിഭജിച്ച് പുതിയ രാജ്യമുണ്ടാക്കണമെന്നാണ് ഇവരുടെ വാദം. ഇറാനിലെ എണ്ണ സമ്പന്നമായി ഖുസെസ്താന്‍ പ്രവിശ്യ പ്രത്യേക രാജ്യമാക്കി മാറ്റണമെന്ന് ഇവര്‍ വാദിക്കുന്നു. നേരത്തെ അത്ര പരിചിതമായ വിഭാഗമല്ല അഹ്വാസ്. ഇവര്‍ അടുത്ത കാലത്താണ് ശക്തിപ്പെട്ടുവന്നത്. അറബികളാണെന്ന് അവര്‍ പറയുന്നു.
റൂഹാനിയുടെ പ്രസംഗം
ഇറാന്‍-ഇറാഖ് യുദ്ധം തുടങ്ങിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു സൈനിക പരേഡ് സംഘടിപ്പിച്ചത്. ന്യൂയോര്‍ക്കില്‍ റൂഹാനി നടത്തുന്ന പ്രസംഗം ഏറെ ഗൗരവമുള്ളത്. ഇറാനെതിരെ അമേരിക്ക ഉപരോധം ശക്തമാക്കുകയാണ്. ഈ വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മില്‍ വാക് പോര് നടക്കുന്നുണ്ട്. ഇറാന്റെ എണ്ണ നവംബര്‍ നാല് മുതല്‍ ആരും വാങ്ങരുതെന്നാണ് അമേരിക്കയുടെ ആവശ്യം. ഇതെല്ലാം റൂഹാനി പരാമര്‍ശിക്കുമെന്നാണ് കരുതുന്നത്.
പാകിസ്താന്‍ ഇന്ത്യയുമായി യുദ്ധത്തിനില്ല; തയ്യാറാണ്... പക്ഷേ, പാക് സൈന്യം പ്രതികരണം ഇങ്ങനെ