യുഎസിന്റെ അമിതമായ ആവശ്യങ്ങൾ, നിലവിലെ ഉപരോധം; രണ്ടാംഘട്ട മധ്യസ്ഥ ചർച്ചയിൽ നിന്ന് പിന്മാറി ഇറാൻ
ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള സമാധാന ചർച്ചകളുടെ രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാൻ ഇറാൻ വിസമ്മതിച്ചതായി റിപ്പോർട്ട്. ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ഇത് തിരിച്ചടിയായി മാറിയിരിക്കുകയാണ്. പുതിയ യുഎസ് നാവിക ഉപരോധത്തിനിടെ നയതന്ത്ര ശ്രമങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്‌തു ഇറാന്റെ നീക്കം.
അമേരിക്കയുടെ അമിതമായ ആവശ്യങ്ങൾ, യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ, നയങ്ങളിലെ സ്ഥിരതക്കുറവ്, ആവർത്തിച്ചുള്ള വൈരുദ്ധ്യങ്ങൾ, നിലവിലുള്ള നാവിക ഉപരോധം എന്നിവയാണ് ഇറാനെ ചർച്ചകളിൽ നിന്ന് പിന്മാറ്റാൻ പ്രേരിപ്പിച്ചതെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി അറിയിച്ചു. ഈ നാവിക ഉപരോധം വെടിനിർത്തലിന്റെ ലംഘനമാണെന്നും യുഎസ് ഒരു അകാരണമായി കുറ്റപ്പെടുത്തൽ നടത്തുകയാണെന്നും ഇറാൻ ആരോപിച്ചു.

ഏപ്രിൽ 13-നാണ് അമേരിക്ക ഇറാനുമേൽ നാവിക ഉപരോധം ഏർപ്പെടുത്തിയത്. ഹോർമുസ് കടലിടുക്കിലൂടെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറപ്പെടുന്നതുമായ കപ്പലുകളെയാണ് ഈ ഉപരോധം ലക്ഷ്യമിടുന്നത്. ഈ നടപടി മൂലം ഇറാന് ദിവസേന 400 ദശലക്ഷം ഡോളറിന്റെ നഷ്‌ടമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്‌ധർ കണക്കാക്കുന്നത്.
നേരത്തെ മധ്യസ്ഥ ചർച്ചകൾക്കായി വൈസ് പ്രസിഡൻ്റ് ജെഡി വാൻസ്, പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്കോഫ്, ഉപദേഷ്‌ടാവ് ജാരെഡ് കുഷ്‌നർ എന്നിവരുൾപ്പെട്ട യുഎസ് പ്രതിനിധി സംഘം പാകിസ്ഥാനിലേക്ക് പോകുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പിന്നീട് ഈ യാത്ര സ്ഥിരീകരിക്കുകയും ചെയ്‌തു.
പശ്ചിമേഷ്യയിൽ ആഴ്‌ചകളോളം നീണ്ടുനിന്ന പോരാട്ടങ്ങൾക്ക് ശേഷം ഏപ്രിൽ 8-നാണ് പാകിസ്ഥാൻ ഇറാനും അമേരിക്കയും തമ്മിൽ രണ്ടാഴ്‌ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇസ്‌ലാമാബാദിൽ ഏപ്രിൽ 11-12 തീയതികളിൽ നടന്ന ചർച്ചകൾ ഉപരോധം ലഘൂകരിക്കുന്നതിനെക്കുറിച്ചും ആണവ സംബന്ധമായ ആവശ്യങ്ങളെക്കുറിച്ചും ഒരു ധാരണയിലെത്താതെ അവസാനിച്ചു.
ഇറാൻ യുദ്ധത്തിന് വിരാമമിടാനും ലെബനനെ സ്ഥിരപ്പെടുത്താനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായിരുന്നു വെടിനിർത്തലിന്റെ ലക്ഷ്യം. എന്നാൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഈ ദുർബലമായ സമാധാന ശ്രമങ്ങളെ സങ്കീർണമാക്കി. കടലിലെ ഏതൊരു തെറ്റായ നീക്കവും അല്ലെങ്കിൽ പുതിയ പ്രാദേശിക ആക്രമണങ്ങളും വെടിനിർത്തലിനെ തകർക്കപ്പെടുമെന്നും വലിയ സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്നും നയതന്ത്രജ്ഞർ ഭയപ്പെടുന്നു.
അതുപോലെ തന്നെ പാകിസ്ഥാൻ മധ്യസ്ഥനാകാനുള്ള ശ്രമങ്ങൾക്ക് ഇറാന്റെ പിന്മാറ്റം ഒരു തിരിച്ചടിയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ യുഎസിനും ഇറാനും ഇടയിൽ ആശയവിനിമയം ഏകോപിപ്പിക്കാനും പ്രതിനിധി സംഘങ്ങളെ ആതിഥേയത്വം വഹിക്കാനും പാകിസ്ഥാൻ വലിയ രാഷ്ട്രീയ മൂലധനം നിക്ഷേപിച്ചിരുന്നുവെങ്കിലും അതെല്ലാം പാഴാവുന്നതാണ് കാണുന്നത്.
ഇന്ത്യയെയും മറ്റ് ഏഷ്യൻ ഇറക്കുമതിക്കാരെയും സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധി നേരിട്ട് ബാധിക്കുന്നുണ്ട്. ലോകത്തെ എണ്ണ കയറ്റുമതിയുടെ വലിയൊരു ഭാഗം ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. എണ്ണ വിതരണത്തിൽ ഉണ്ടാകുന്ന ഏതൊരു തടസവും ഇന്ധന വില വർധിപ്പിക്കാനും, പണപ്പെരുപ്പം കൂട്ടാനും, ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക ആസൂത്രണത്തെ സങ്കീർണമാക്കാനും സാധ്യതയുണ്ട്.
പാകിസ്ഥാനിൽ നടക്കാനിരുന്ന രണ്ടാംഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതും അമേരിക്ക നാവിക ഉപരോധത്തിലൂടെ സൈനിക സമ്മർദ്ദം തുടരുന്നതും, മേഖലയിലെ നയതന്ത്ര ശ്രമങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. വെടിനിർത്തലിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇരുകൂട്ടരും ധാരണയിൽ എത്തുമോ എന്നാണ് കണ്ടറിയേണ്ടത്.














Click it and Unblock the Notifications