ഇറാഖില്‍ നിന്ന് ഐഎസ്സുകാര്‍ തോറ്റോടി; ഭീകരരുടെ 1400 ഭാര്യമാരും മക്കളും പെരുവഴിയില്‍, ഏറെയും വിദേശികള്‍
ബാഗ്ദാദ്: ഇറാഖിലെ ഐഎസ് കേന്ദ്രങ്ങളായിരുന്ന മൗസിലും താല്‍ അഫാറും കീഴടങ്ങിയതോടെ ഒളിച്ചോടിപ്പോയവരും കീഴടങ്ങിയവരുമായ ഭീകരരുടെ ഭാര്യമാരും കുട്ടികളും പെരുവഴിയില്‍. തെക്കന്‍ ഇറാഖിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ഇവരെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇറാഖ് അധികൃതര്‍.
ഇവരിലേറെയും റഷ്യ, തുര്‍ക്കി, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിലരും കൂട്ടത്തിലുണ്ട്. തുര്‍ക്കി, റഷ്യന്‍, ഫ്രഞ്ച് ഭാഷകളാണ് ഇവരിലേറെയും സംസാരിക്കുന്നത്. പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാ രേഖകള്‍ കൈവശമില്ലാത്തിനാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് കൃത്യമായി കണ്ടെത്താന്‍ പോലുമാവാത്ത സ്ഥിതിയാണ്. അതിനു ശേഷം മാത്രമേ ബന്ധപ്പെട്ട എംബസികളെ സമീപിച്ച് ഇവരെ നാട്ടിലേക്ക് തിരികെ അയക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാനാവൂ.
ഇറാഖിലും സിറിയയിലും പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന ഐ.എസ് ഭീകരരില്‍ നിരവധി വിദേശികളുണ്ടെന്ന കാര്യം ശരിവയെക്കുന്നതാണ് അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന വനിതകളുടെ എണ്ണം. നിലവില്‍ അഭയാര്‍ഥി ക്യാംപിന്റെ ഒരു ഭാഗത്ത് സുരക്ഷിതരായി ഇവരെ പാര്‍പ്പിച്ചിരിക്കുകയാണ്. അഭയാര്‍ഥി ക്യാംപിലെ മറ്റുള്ളവര്‍ ഇവര്‍ക്കെതിരേ തിരിയുന്ന സാഹചര്യത്തിലാണിത്. ഇവര്‍ക്കായി സുരക്ഷിത താമസമൊരുക്കാനുള്ള ശ്രമത്തിലാണ് ഇറാഖി അധികൃതര്‍. ആക്രമണം ഭയന്ന് ഇവരെ ക്യാംപില്‍ നിന്ന് പുറത്തുവിടുന്നില്ല. ചുട്ടുപൊള്ളുന്ന ചൂടില്‍ ടെന്റുകള്‍ക്കു താഴെ തറയില്‍ പായയോ കിടക്കടോ വിരിച്ചാണ് ഇവര്‍ കഴിയുന്നത്.
തല്‍ അഫാറിലുണ്ടായ പോരാട്ടത്തില്‍ കുര്‍ദ് സൈന്യത്തിന്റെ പിടിയിലായവരുടെ ഭാര്യമാരും കൂട്ടത്തിലുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുദ്ധത്തിലേര്‍പ്പെട്ട പുരുഷന്‍മാരെ കുര്‍ദ് പോരാളികള്‍ തടഞ്ഞുവയ്ക്കുകയും അവരുടെ ഭാര്യമാരെയും കുട്ടികളെയും ഇറാഖി സൈനികര്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.
തന്നെ കബളിപ്പിച്ചാണ് ഇറാഖിലെ യുദ്ധഭൂമിയിലേക്ക് കൊണ്ടുവന്നതെന്ന് അള്‍ജീരിയന്‍ വംശജയായ ഫ്രഞ്ച് യുവതി പറഞ്ഞു. ഏതാനും മാസം മാത്രം പ്രായമായ കുട്ടിയെയും കൊണ്ട് ചുട്ടുപൊള്ളുന്ന ടെന്റില്‍ കഴിയുകയാണ് ഈ 27കാരി. തുര്‍ക്കിയിലേക്ക് ഒരാഴ്ചത്തെ വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഭര്‍ത്താവ് തന്നെ ഇറാഖിലേക്ക് കൊണ്ടുവന്നതെന്ന് അവര്‍ പറഞ്ഞു. തന്റെ കുഞ്ഞിന് മൂന്നു മാസം മാത്രമായിരുന്നു അന്ന് പ്രായം. മൗസിലിലെ തെരുവില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസ്സുള്ള മകന്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവിടെയെത്തി നാലു മാസത്തിനു ശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച് തല്‍ അഫാറിലേക്ക് പോയെങ്കിലും പിടിക്കപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു. താന്‍ എവിടെയാണ് ഇപ്പോഴുള്ളതെന്ന് തന്റെ മാതാവ് പോലും അറിയില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, പിടിയിലായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ തിരികെ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാഖില്‍ പിടികൂടപ്പെട്ടവരെ അവിടെ വച്ചുതന്നെ നിയമനടപടികള്‍ക്ക് വിധേയരാക്കണമെന്നാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ നിലപാട്.