റഷ്യ ആഭ്യന്തര യുദ്ധത്തിലേക്കോ? തിരിഞ്ഞുകൊത്തി പുടിന്റെ 'കൂലിപട്ടാളം', സൈന്യത്തെ തകർക്കുമെന്ന് ഭീഷണി
മോസ്കോ: റഷ്യൻ സൈന്യത്തെ വെല്ലുവിളിച്ച് പുടിന്റെ 'രഹസ്യസേന'യായ വാഗ്നർ ഗ്രൂപ്പ്. സൈനിക നേതൃത്വത്തെ തകർക്കാൻ ഏതറ്റം വരേയും പോകുമെന്ന് തലവൻ യെവ്‌ഗിനി പ്രിഗോഷ് പറഞ്ഞു. ടെലിഗ്രാം ചാനലിൽ അയച്ച ഓഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി. വാഗ്നർ സേന മോസ്കോ അതിർത്തി കടന്നെന്നാണ് റിപ്പോർട്ട്. യുക്രൈൻ യുദ്ധത്തെ ചൊല്ലി കഴിഞ്ഞ കുറച്ചു നാളുകളായി വാഗ്നർ സേനയും റഷ്യൻ സൈന്യവും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഇപ്പോഴത്തെ നീക്കം.
'ഞങ്ങൾ മുന്നോട്ട് പോവുകയാണ്, ഞങ്ങളുടെ വഴി തടസപ്പെടുത്തുന്ന എല്ലാത്തിനേയും തകർത്തുകളയും. റഷ്യയുടെ ദക്ഷിണ മേഖല ഞങ്ങൾ കടന്നു', യെവ്ഗിനി ഓഡിയോ സന്ദേശത്തിൽ പറഞ്ഞു. റഷ്യൻ സൈന്യം തന്റെ സൈനികരെ ലക്ഷ്യമിടുകയാണന്നാണ് യെവ്ഗിനി ആരോപിക്കുന്നത്. സേനയ്ക്ക് നേരെ മിസൈൽ ആക്രമണം നടത്തിയെന്നും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും യെവ്ഗിനി പറഞ്ഞു. മോസ്കോയുടെ സൈനിക നേതൃത്വത്തിനെതിരെ പോരാട്ടത്തിൽ തന്റെ സേനയ്ക്കൊപ്പം ചേരാനും റഷ്യക്കാരോട് അദ്ദേഹം അഭ്യർത്ഥിച്ചു.

മോസ്കോ അതിർത്തി കടന്ന വാഗ്നർ സേന റോസ്തോവിലെ സതേൺ മിലിട്ടറി ഡിസ്ട്രിക്റ്റ് കെട്ടിടത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹെഡ് ഓഫീസ്, റോസ്തോവിലെ അഡ്മിനിസ്ട്രേഷൻ, പോലീസ് വകുപ്പുകളുടെ കെട്ടിടങ്ങൾ എന്നിവയും വാഗ്നറുകൾ പിടിച്ചെടുത്തെന്നാണ് വിവരം. റഷ്യൻ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടതായും യെവ്ഗിനി അവകാശപ്പെട്ടു. എന്നാൽ എവിടെ വെച്ചാണെന്ന് ഹെലികോപ്റ്ററിനെതിരെ ആക്രമണം നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
വാഗ്നർ സേനയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിൽ മോസ്‌കോയിലെ പ്രധാന മേഖലകളിൽ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റോസ്തോവിന്റെ തെക്കൻ മേഖലയിൽ ജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ സൈന്യം നിർദ്ദേശം നൽകി. മോസ്കോയിൽ നിന്ന് 400 കിലോമീറ്റർ തെക്ക് മാറിയുള്ള ലിപ്റ്റെസ് പ്രദേശത്തും കനത്ത ജാഗ്രത തുടരുകയാണ്. ജനങ്ങൾ ശാന്തരായിരിക്കണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു.
അതേസമയം വാഗ്നർ സേന പുടിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കണമെന്നും താവളങ്ങളിലേക്ക് മടങ്ങണമെന്നും റഷ്യയുടെ യുക്രൈൻ കാമ്പെയ്‌നിന്റെ ഡെപ്യൂട്ടി കമാൻഡർ ജനറൽ സെർജി സുറോവികിൻ ആവശ്യപ്പെട്ടു. റഷ്യയ്ക്കെതിരെ ശത്രുക്കൾക്ക് വടി കൊടുക്കുന്നതിന് തുല്യമാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണു വാഗ്നർ ഗ്രൂപ്പ്. പുടിന്റെ ഏറ്റവും വിശ്വസ്തനായ യെവ്ഗിനി പ്രിഗോഷാണ് സേനയുടെ തലവൻ. റഷ്യൻ സേനയുടെ യുക്രൈൻ അധിനിവേശത്തിൽ വാഗ്നർ ഗ്രൂപ്പായിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നത്. കിഴക്കൻ യുക്രൈനിലെ ബഖ്മുട്ട് നഗരം പിടിച്ചടക്കാനുള്ള റഷ്യൻ ശ്രമങ്ങളിൽ ഉൾപ്പെടെ നിർണായക പോരാട്ടങ്ങളിലെല്ലാം വാഗ്നർ ഗ്രൂപ്പിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്.
വാഗ്നർ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നീക്കം വലിയ ആശങ്കയോടെയാണ് പുടിൻ ഭരണകുടം ഉറ്റുനോക്കുന്നത്. വാഗ്നർ ഗ്രൂപ്പിന്റെ നീക്കങ്ങൾ പുടിൻ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം വാഗ്നർ സേനയുടെ നടപടിയിൽ പ്രതികരിച്ച് യുഎസ് രംഗത്തെത്തി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സഖ്യകക്ഷികളുമായി വിഷയം ചർച്ച ചെയ്യുമെന്നും വൈറ്റ് ഹൗസ് അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.












Click it and Unblock the Notifications