ജിഹാദി വധുക്കൾ നാട്ടിലേക്ക് മടങ്ങുന്നു... ഐസിസ് തകർന്നിട്ടല്ല; പുത്തൻ ജിഹാദി കുഞ്ഞുങ്ങളെ വളര്‍ത്താൻ
റബാത്ത്(ദമാസ്‌കസ്): സിറിയയിലേയും ഇറാഖിലേയും ശക്തി കേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞതോടെ പല ഐസിസ് ഭീകരന്‍മാരും സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുരുഷന്‍മാരുടെ മടങ്ങിവരവ് അത്ര എളുപ്പമല്ല, പിന്തിരിഞ്ഞോടുന്നവരെ ഐസിസ് തന്നെ കൊന്നുകളയും, അല്ലാത്തവര്‍ പട്ടാളത്തിന്റെ പിടിയിലും ആകും.
എന്നാല്‍ സ്ത്രീകളുടേയും കുട്ടികളുടേയും കാര്യങ്ങള്‍ അങ്ങനെയല്ല. ഐസിസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വന്നവര്‍ എന്ന പരിഗണന അവര്‍ക്ക് എപ്പോഴും ലഭിക്കുന്നുണ്ട്. അവര്‍ നേരിട്ട കഠിനമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറും ഉണ്ട്.
എന്നാല്‍ ഇത് അത്ര ലളിതമായി കാണാനാവുന്ന കാര്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസ് അധീന മേഖലകളില്‍ നിന്ന് രക്ഷപ്പെട്ട് പോരുന്ന സ്ത്രീകള്‍ എല്ലാവരും ഐസിസിനെ വെറുക്കുന്നവരും അല്ല. അവര്‍ക്കുള്ളത് കൂടുതല്‍ വിശാലമായ ലക്ഷ്യങ്ങളാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

കടുത്ത വെല്ലുവിളി
കടുത്ത വെല്ലുവിളിയാണ് ഇപ്പോള്‍ ഐസിസ് നേരിടുന്നത്. ഇസ്ലാമിക ഖിലാഫത്ത് കൊണ്ടുവന്നു എന്ന് അവര്‍ അവകാശപ്പെട്ട മിക്ക സ്ഥലങ്ങളും കൈവിട്ടുപോയിരിക്കുന്നത്. ശക്തമായ ആക്രമണങ്ങളാണ് ഓരോ കോണുകളില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്. പിടിച്ചുനില്‍ക്കാന്‍ ആവാത്ത സാഹചര്യം.

ജിഹാദി വധുക്കള്‍
ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടരായി ഒരു പാട് സ്ത്രീകളും സിറിയയിലും ഇറാഖിലും എത്തിയിരുന്നു. പലരാജ്യങ്ങളിലും ഇപ്പോഴും ഐസിസ് ആശയങ്ങള്‍ വിശ്വസിക്കുന്ന സ്ത്രീകളുണ്ട്. ജിഹാദ് വധുക്കള്‍ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്.

എന്തിന് വേണ്ടി
എന്തിന് വേണ്ടിയാണ് ജിഹാദി വധുക്കള്‍ ഖിലാഫത്തിലേക്ക് പോയിരുന്നത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പോരാളികളുടെ ഭാര്യമാരാകാനും അവരുടെ കുട്ടികളെ പ്രസവിക്കാനും അവരുടെ കാര്യങ്ങള്‍ നോക്കാനും എന്നൊക്കെ ആയിരുന്നു പലരും നല്‍കിയിരുന്ന വിശദീകരണങ്ങള്‍. നേരിട്ട് യുദ്ധങ്ങളില്‍ പങ്കെടുക്കുന്നവരും കുറവായിരുന്നില്ല.

ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം
എന്നാല്‍ പല സ്ത്രീകളും ഖിലാഫത്തില്‍ എത്തിയത് നിവൃത്തികേടുകൊണ്ടായിരുന്നു. ഭര്‍ത്താക്കന്‍മാരുടെ നിര്‍ബന്ധം കൊണ്ട് അവരെ അനുഗമിച്ചവരായിരുന്നു കൂടുതല്‍. ഇത്തരക്കാര്‍ക്ക് പിന്നീട് കടുത്ത പീഡനങ്ങളും ദുരിതങ്ങളും നേരിടേണ്ടി വന്നിരുന്നു എന്നത് സത്യവുമാണ്.

തിരിച്ചൊഴുക്ക്
മൊറോക്കോ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഐസിസ് സ്വാധീന മേഖലകളില്‍ നിന്നുള്ള സ്ത്രീകളുടെ കുത്തൊഴുക്കാണ് ഇപ്പോഴുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടേയും അമേരിക്കയുടേയും നേതൃത്വത്തില്‍ ഉള്ള ആക്രമണങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ ആകാത്ത സ്ഥിതിവിശേഷമാണ് സിറിയയിലും ഇറാഖിലും ഉള്ളത്. ഇതുകൊണ്ട് തന്നെയാണ് പലരും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നത്.

ആശ്വസിക്കുന്നവര്‍
സ്വന്തം രാജ്യത്ത് തിരിച്ചെത്തിയതില്‍ ആശ്വസിക്കുന്നവരാണ് കൂടുതല്‍ പേരും. ഐസിസിന്റെ കൊടും ക്രൂരതകളും യുദ്ധത്തിന്റെ ഭീകരതയും എല്ലാം അവര്‍ ഒരു ദു:സ്വപ്‌നം പോലെ മറക്കാന്‍ ആഗ്രഹിക്കുന്നവയാണ്. പക്ഷേ, മറ്റൊരു വിഭാഗം കൂടി ഇതില്‍ ഉണ്ട്.

ജിഹാദിന് വേണ്ടി
എന്നാല്‍ ജിഹാദില്‍ വിശ്വസിക്കുന്ന സ്ത്രീകളും ഇത്തരത്തില്‍ തിരിച്ചുവരുന്നുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വിവരം. അവര്‍ ഐസിസ് മടുത്ത് പോരുന്നതല്ല. പകരം, ഭാവിയില്‍ ഐസിസിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ജിഹാദി തലമുറ
ജിഹാദികളുടെ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആണത്രെ ഇവരില്‍ പലരും സ്വദേശത്തേക്ക് തിരിച്ചുപോന്നിട്ടുള്ളത്. ഇത്തരത്തില്‍ മൊറോക്കോയില്‍ എത്തിയ ഒരു യുവതിയുടെ അഭിമുഖം നാഷണല്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞെട്ടിപ്പിക്കുന്നതാണ് ഇവരുടെ ലക്ഷ്യങ്ങള്‍.

രാജ്യങ്ങളും പ്രതിസന്ധിയില്‍
ഐസിസില്‍ നിന്ന് മടങ്ങി വരുന്നവരുടെ കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്ന ആശങ്ക പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഉണ്ട്. തിരിച്ചുവരവുകളെ എല്ലാം നിഷ്‌കളങ്കമായി കാണാന്‍ സാധിക്കില്ലെന്നാണ് പല വിദഗ്ധരും പറയുന്നത്.

മോഡസ് ഓപ്പറാണ്ടി
ഐസിസിന്റെ പ്രവര്‍ത്തന ശൈലി തന്നെ കഴിഞ്ഞ കുറേ കാലങ്ങളായി മാറിയിരിക്കുകയാണ്. ഓരോ രാജ്യങ്ങളിലും തങ്ങളുടെ അനുഭാവികളെ ഉപയോഗിച്ച് ആക്രമണം നടത്തുക എന്നതാണ് പുതിയ രീതി. ഈ സാഹചര്യവും ഭയപ്പെടുത്തുന്നതാണ്.












Click it and Unblock the Notifications