ഭീകരനെ ഒതുക്കാന്‍ ഇന്ത്യയ്ക്ക് യുഎസിന്‍റെ താങ്ങ്: ഐസിസ് ഭീകരനെ ആഗോളഭീകരരുടെ പട്ടികയിൽപ്പെടുത്തി
30കാരനെതിരെ ഇന്‍റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്
വാഷിംഗ്ടൺ: ഇന്ത്യന്‍ പൗരനായ ഐസിസ് ഭീകരനെ ആഗോളഭീകരരുടെ പട്ടികയിൽപ്പെടുത്തി അമേരിക്ക. ഇന്ത്യയില്‍ ഐസിസ് റിക്രൂട്ട്മെന്‍റിന് നേതൃത്വം നൽകുന്ന മുഹമ്മദ് ഷാഫി അർമറിനെയാണ് അമേരിക്ക വ്യാഴാഴ്ച (സ്പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റുകൾ) ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കര്‍ണ്ണാടകയിലെ ഭട്കല്‍ സ്വദേശിയാണ് ഇയാള്‍. ഛോട്ടേ മൗല, അന്‍ജന്‍ ഭായ്, യൂസുഫ് അല്‍ ഹിന്ദി എന്നീ പേരുകളില്‍ അറിയപ്പെടുന്ന 30കാരനെതിരെ ഇന്‍റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഐസിസിനും ഫോറിന്‍ ടെററിസ്റ്റ് ഓര്‍ഗനൈസേഷന്‍റെയും നേതാവും തലവനുമാണ് മുഹമ്മദ് ഷാഫി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഐസിസ് ഭീകരരെ സൃഷ്ടിച്ചത് ഇയാളാണ്. ആക്രമണങ്ങള്‍ നടത്താനുള്ള സ്ഥലം കണ്ടെത്തി നിര്‍ണയിക്കുന്നതും ആയുധങ്ങള്‍ കൊണ്ടുവരുന്നതും ആക്രമണം നടത്തുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് മുഹമ്മദിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്.

ഇന്ത്യയില്‍ ഭീകരസംഘടനകള്‍
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട നിരവധി ഭീകരസംഘടനകള്‍ക്ക് പിന്നിലും മുഹമ്മദിന് പങ്കുണ്ട്. 50ലധികം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തിട്ടുള്ള ജുനൂദ് അല്‍ ഖലീഫ ഇ ഹിന്ദ് എന്ന ഭീകരസംഘടനയുടെ രൂപീകരണത്തിന് പിന്നിലും ഇയാള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്.

ബാഗ്ദാദിയുടെ വലം കൈ!!
ഇന്ത്യയില്‍ യുവാക്കളെ ഐസിസിന് വേണ്ടി റിക്രൂട്ട് ചെയ്യുന്ന മുഹമ്മദ് ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ അടുത്ത സഹായി കൂടിയാണ്. ഇന്ത്യയില്‍ ഐസിസ് വേരുറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഇയാളാണ്. അബൂബക്കര്‍ അല്‍ ബാഗ്ദാഗി സിറിയയിലുണ്ടായ വ്യോമാക്രമണത്തില്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇതിന്‍റെ സത്യാവസ്ഥ സ്ഥിരീകരിക്കുന്നതിനാണ് യുഎസിന്‍റെ ശ്രമം.

ഇന്ത്യയുടെ ആവശ്യം
ഇന്ത്യയില്‍ ഐസിസിനെതിരെയുള്ള നടപടികൾ ശക്തമാക്കിയോടെ 23 ജെകെഎച്ച് റിക്രൂട്ടർമാരെ എഐഎ അറസ്റ്റ് ചെയ്തിരുന്നു. അർമറിന്‍റെ നിര്‍ദേശത്തോടെ ബാഗ്ദാദിയ്ക്ക് വേണ്ടി ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുകയാണെന്നായിരുന്നു അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽ. ഇതോടെ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയെയും ഐക്യരാഷ്ട്രസഭയെയും സമീപിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ
വാട്സ്ആപ്, ഫേസ്ബുക്ക്, സ്കൈപ്പ്, ട്രില്യൺ, ഷുവർ സ്പോട്ട് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ഗ്രൂപ്പുകൾ വഴി മുഹമ്മദ് 700ഓളം ഇന്ത്യൻ യുവുക്കളുമായി മുഹമ്മദ് നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

ഹവാല പണമെത്തിച്ച് പ്രവർത്തനം
ഐസിസ് റിക്രൂട്ട്മെന്‍റ് നടത്തുന്നവർക്ക് വേണ്ടി ഹവാല വഴിയും മറ്റ് ഇടപാടുകൾ വഴിയും മുഹമ്മദ് ഇന്ത്യയിൽ പണമെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലുള്ള മുദാബിര്‍ മുഷ്താഖ് ഷെയ്ഖ് ഉൾപ്പെടെയുള്ളവർക്ക് ആറ് ലക്ഷം രൂപയും ഇയാള്‍ എത്തിച്ചുനൽകിയിരുന്നു. അഫ്ഗാനിസ്താനിലോ സിറിയയിലോ പ്രവര്‍ത്തിക്കുന്ന ഇയാളുടെ സ്ഥലം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

അൻസാറുൽ തൗഹിദ്
ഇന്ത്യന്‍ മുജാഹിദ്ദീനോട് ബന്ധം പുലർത്തുന്ന 30കാരൻ ഇതിനെല്ലാം പുറമേ ജെകെഎച്ച് എന്ന ഭീകര സംഘടനയും അൻസാറുൽ തൗഹിദ് എന്ന ഭീകരലസംഘടനയും രൂപീകരിച്ചിട്ടുണ്ടെന്നാണ് ഇന്‍റർപോൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങൾ. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഫണ്ടുകള്‍ ദുരുപയോഗം ചെയ്ത സംഭവത്തെ തുടർന്ന് റിയാസ് ഇഖ്ബാൽ ഭട്കലുമായുണ്ടായ തർക്കങ്ങളെ തുടർന്നാണ് അൻസാറുൽ തൗഹിദ് എന്ന ഭീകര സംഘടന രൂപം കൊള്ളുന്നത്.












Click it and Unblock the Notifications