ഒന്നും അവസാനിച്ചിട്ടില്ല, ഐസിസ് വീണ്ടും തലപൊക്കുന്നു: സിറിയയിൽ നടത്തിയത് കൂട്ടക്കുരുതി
ബെയ്റൂട്ട്: ഐസിസ് നടത്തിയ ഷെല്ലാക്രമണത്തിൽ സിറിയൻ പൗരന്മാർ കൊല്ലപ്പെട്ടു. സിറിയയിലെ ഈസ്റ്റേണ്‍ ഡെയർ എസ്സോർ സിറ്റിയിലെ സര്‍ക്കാരിന്‍റെ അധീനതയിലുള്ള പ്രദേശത്താണ് ഐസിസ് ഷെല്ലാക്രമണം നടത്തിയതെന്ന് മോണിട്ടർ റിപ്പോർട്ട് ചെയ്യുന്നു. സിറിയയിലെ അല്‍ ജൗറ ജില്ലയില്‍ മരിച്ചവരിൽ കുട്ടികളും ഉൾപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടന ചൂണ്ടിക്കാണിക്കുന്നു.
വൈകിട്ട് വിശ്വാസികൾ റമദാൻ നോമ്പ് തുറക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണമെന്നും സംഘടന കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 40 ഓളം പേർക്ക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റതായും സിറിയൻ ഒബ്സർവേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ചൂണ്ടിക്കാണിക്കുന്നു. അൽ ജൗറ ജില്ലയിൽ ആറിടങ്ങളിലാണ് ഐസിസ് ഷെല്ലാക്രമണം നടത്തിയത്. 2015ന്റെ ആദ്യം ഐസിസ് നിയന്ത്രണം ഏറ്റെടുത്ത ദെയർ എസ്സോറിൽ ഒരു ലക്ഷത്തിലധികം പേരാണ് താമസിച്ചിരുന്നത്. സമീപത്തെ എണ്ണസമ്പുഷ്ടമായ പ്രവിശ്യകളും ഐസിസ് നിയന്ത്രണത്തിലാണ്.

ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടേയും മരുന്നിന്റെയും അഭാവം കാരണം കൃത്യമായ സമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കുന്നതിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡെയർ എസ്സോറിൽ വേൾഡ് ഫുഡ് പ്രോഗ്രാം നടത്തിവന്നിരുന്ന സഹായം 16 ഏപ്രിലിൽ അവസാനിപ്പിക്കുകയായിരുന്നു. ഇതിനെല്ലാം പുറമേ റഷ്യൻ, സിറിയന്‍ സൈന്യങ്ങള്‍ നടത്തുന്ന വ്യോമാക്രമണങ്ങളും പ്രദേശത്ത് പതിവാണ്. 2011 മാർച്ച് മുതൽ സിറിയൻ സംഘര്‍ഷത്തെ തുടർന്ന് 320,000 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്..












Click it and Unblock the Notifications