Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെ ആക്രമിച്ച് ഇസ്രായേല്‍, ആക്രമണം ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി? അടിയന്തരാവസ്ഥ

ജറുസലേം: ഇറാനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. ഇറാന്റെ ആണവ നിലയങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. മേഖലയില്‍ ഒരു വലിയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്.

ഇറാനിയന്‍ തലസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ സ്‌ഫോടനങ്ങള്‍ കേട്ടതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇറാന്റെ വ്യോമ പ്രതിരോധം 100 ശതമാനം പ്രവര്‍ത്തന ശേഷിയിലാണെന്നും സ്റ്റേറ്റ് ടിവി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ഹുസൈന്‍ സലാമി കൊല്ലപ്പെട്ടതായാണ് വിവരം. അതിനിടെ ഇറാന്റെ തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓപ്പറേഷനെത്തുടര്‍ന്ന് ടെഹ്റാനില്‍ നിന്ന് പ്രതികാര നടപടി പ്രതീക്ഷിക്കുന്നുണ്ട് എന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.

Israel

'ഇറാനെതിരെ ഇസ്രായേല്‍ ഭരണകൂടം നടത്തിയ ഒരു മുന്‍കരുതല്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലിനും അതിലെ സാധാരണക്കാര്‍ക്കും നേരെ സമീപഭാവിയില്‍ ഒരു മിസൈലും ഡ്രോണ്‍ ആക്രമണവും പ്രതീക്ഷിക്കുന്നു,' കാറ്റ്സ് പറഞ്ഞു. നേരത്തെ ഇറാനിയന്‍ ആക്രമണ സാധ്യതയുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും മേഖലയിലെ ജീവനക്കാരെ പിന്‍വലിക്കുകയാണെന്നും യുഎസ് അറിയിച്ചിരുന്നു.

അതേസമയം ഇറാനെതിരായ ഇസ്രായേല്‍ ആക്രമണങ്ങളില്‍ യുഎസ് പങ്കാളിത്തം ഉണ്ടായിരുന്നില്ല എന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഇന്ന് രാത്രി, ഇറാനെതിരെ ഇസ്രായേല്‍ ഏകപക്ഷീയമായ നടപടി സ്വീകരിച്ചു. ഇറാനെതിരായ ആക്രമണങ്ങളില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന.

ഈ നടപടി തങ്ങളുടെ സ്വയം പ്രതിരോധത്തിന് ആവശ്യമാണെന്ന് ഇസ്രായേല്‍ ഞങ്ങളെ അറിയിച്ചു,' യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ട്രംപും ഭരണകൂടവും നമ്മുടെ സേനയെ സംരക്ഷിക്കുന്നതിനും പ്രാദേശിക പങ്കാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നും ഇറാന്‍ യുഎസ് താല്‍പ്പര്യങ്ങളെയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യം വയ്ക്കരുത് എന്നും റൂബിയോ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ യുഎസ് പിന്തുണയോടെയാണ് ഇസ്രായേല്‍ ആക്രമണം എന്ന് ഇറാന്‍ കുറ്റപ്പെടുത്തി. ഇറാന്റെ ആണവ അഭിലാഷങ്ങളെ വളരെക്കാലമായി എതിര്‍ക്കുന്ന ഇസ്രായേല്‍, ടെഹ്റാനെ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ നതാന്‍സ് ആണവ കേന്ദ്രത്തെയും ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു.

പടിഞ്ഞാറന്‍ ടെഹ്റാനിലെ ചിറ്റ്ഗറില്‍ ആണ് ആക്രമണമുണ്ടായത് എന്നാണ് വിവരം. എന്നാല്‍ ആ പ്രദേശത്ത് അറിയപ്പെടുന്ന ആണവ കേന്ദ്രങ്ങളൊന്നുമില്ല. അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ല എന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഒരു ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങളെ തിരിച്ചറിയാതെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കി.

ടെഹ്റാന്റെ അതിവേഗം പുരോഗമിക്കുന്ന ആണവ പദ്ധതിയെച്ചൊല്ലി സംഘര്‍ഷങ്ങള്‍ പുതിയ തലങ്ങളിലെത്തിയപ്പോഴാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് മൂന്നാമത്തെ സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിക്കുമെന്നും കൂടുതല്‍ നൂതനമായവയ്ക്കായി ചില സെന്‍ട്രിഫ്യൂജുകള്‍ മാറ്റിസ്ഥാപിക്കുമെന്നും ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+