അവശ്യസാധനങ്ങളുമായി ഗസയിലേക്കു തിരിച്ച ഒരു കപ്പല്‍ കൂടി ഇസ്രായേല്‍ പിടിച്ചെടുത്തു; 12 പേർ അറസ്റ്റിൽ
ഗസ സിറ്റി: ഉപരോധത്താല്‍ വീര്‍പ്പുമുട്ടുന്ന ഗസയിലെ ദുരിതത്തിന് ആശ്വാസം പകരാന്‍ അവശ്യ സാധനങ്ങളുമായെത്തിയ കപ്പല്‍ ഇസ്രായേലി നാവിക സേന പിടിച്ചെടുത്തു. സ്വീഡന്‍ പതാകയുമായെത്തിയ കപ്പലാണ് ഗസ തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഇസ്രായേല്‍ സേന പിടിച്ചെടുത്ത് ഇസ്രായേലി തുറമുഖമായ അഷ്‌ദോദിലേക്ക് കൊണ്ടുപോയത്. കപ്പലിലുണ്ടായിരുന്ന 12 പേരെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്യുകയുമുണ്ടായി.
കഴിഞ്ഞ മെയില്‍ ഡെന്‍മാര്‍ക്കില്‍ നിന്ന് പുറപ്പെട്ട ഫ്രീഡം ഫ്‌ളോട്ടില കോയിലീഷന്റെ നാല് കപ്പലുകളിലൊന്നാണ് പിടിച്ചെടുക്കപ്പെട്ട ഫ്രീഡം ഫോര്‍ ഗസ കപ്പല്‍. ഗസാ നിവാസികള്‍ക്കായുള്ള ചികില്‍സാ ഉപകരണങ്ങളായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇസ്രായേലും ഈജിപ്തും ചേര്‍ന്ന് ഗസയ്‌ക്കെതിരേ പ്രഖ്യാപിച്ചിരിക്കുന്ന 12 വര്‍ഷം നീണ്ട ഉപരോധം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രീഡം ഫ്‌ളോട്ടില കോയിലീഷന്‍ ഗസയിലേക്ക് കപ്പലുകള്‍ അയച്ചത്.
ഉപരോധം കാരണം ഗസയിലെ 20 ലക്ഷത്തോളം വരുന്ന ആളുകള്‍ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ മരുന്നുകളോ ലഭിക്കാതെ കഷ്ടപ്പെടുകയാണെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. ഗസയിലേക്കുള്ള അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ മാത്രമാണ് നിരായുധമായ കപ്പലിലുള്ളതെന്നും ഇസ്രായേല്‍ അധികൃതര്‍ ഗസയിലേക്ക് യാത്ര തുടരാന്‍ അനുവദിക്കണമെന്നും സംഘടനയുടെ വക്താവ് ഡ്രോര്‍ ഫീലര്‍ അഭ്യര്‍ഥിച്ചു.
അതേസമയം, അന്താരാഷ്ട്ര നിയമങ്ങളനുസരിച്ചാണ് കപ്പല്‍ തങ്ങള്‍ പിടികൂടിയതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം. കൂടുതല്‍ അന്വേഷണത്തിനു വേണ്ടിയാണ് കപ്പലിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സൈന്യം അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇതു രണ്ടാം തവണയാണ് ഗസയിലേക്ക് സഹായവുമായെത്തിയ കപ്പല്‍ ഇസ്രായേല്‍ നാവിക സേന തടയുന്നത്. കഴിഞ്ഞയാഴ്ച മെഡിക്കല്‍ ഉപകരണങ്ങളുമായി ഇറ്റലിയില്‍ ഗസയിലേക്ക് തിരിച്ച ബോട്ട് ഗസ തീരത്തിനു സമീപം വച്ച് പിടികൂടിയിരുന്നു.