ഇസ്രായേല്‍ പ്രധാനമന്ത്രി അഴിമതിക്കുരുക്കില്‍; കേസെടുക്കണമെന്ന് പോലിസ്
തെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അഴിമതിക്ക് കേസെടുക്കണമെന്ന് പോലിസ് ശുപാര്‍ശ ചെയ്തു. മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രധാനമന്ത്രിക്കെതിരായ രണ്ട് അഴിമതിക്കേസുകള്‍ നടപടിയെടുക്കാന്‍ ഇസ്രായേല്‍ പോലിസ് അപേക്ഷ നല്‍കിയിരിക്കുന്നത്.
കെട്ടിപ്പിടുത്തം കുറച്ച് കടമ നിറവേറ്റൂ: മോദിയ്ക്ക് കോണ്‍ഗ്രസിന്റെ വാലന്റൈൻസ് ഡേ സമ്മാനം
അറ്റോര്‍ണി ജനറല്‍ തീരുമാനിക്കും
പോലിസ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിക്കെതിരേ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിക്കണമോ വേണ്ടയോ എന്ന കാര്യം അറ്റോര്‍ണി ജനറല്‍ തീരുമാനിക്കും. കൈക്കൂലി സ്വീകരിച്ചതിനും തട്ടിപ്പുകള്‍ നടത്തിയതിനും വിശ്വാസലംഘനത്തിനും പ്രധാനമന്ത്രിക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇസ്രായേലി പോലിസ് വ്യക്തമാക്കി.
കൈക്കൂലി വാങ്ങി
കേസ് 1000 എന്നറിയപ്പെടുന്ന ഒന്നാമത്തെ കേസ്, രാഷ്ട്രീയ ഉപകാരങ്ങള്‍ക്കു പകരമായി ഇസ്രായേലി ബിസിനസുകാരനില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടതാണ്. വ്യവസായിയില്‍ നിന്ന് ഷാംപെയിന്, സിഗരറ്റുകള്‍, ആഭണങ്ങള്‍, വിലകൂടിയ വസ്ത്രങ്ങള്‍ തുടങ്ങി 2.8 ലക്ഷം ഡോളറിന്റെ സമ്മാനങ്ങള്‍ പ്രധാനമന്ത്രി കൈക്കലാക്കിയെന്ന് ഹാരെറ്റ്സ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പകരം പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് നിരവധി സേവനങ്ങള്‍ വഴിവിട്ട രീതിയില്‍ ഇയാള്‍ക്ക് ചെയ്തുകൊടുക്കുകയുണ്ടായി.
ദിനപ്പത്രവുമായി അവിഹിത ധാരണ
തനിക്ക് അനുകൂലമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഒരു ദിനപ്പത്രവുമായി പ്രധാനമന്ത്രി ധാരണയുണ്ടാക്കിയെന്നതാണ് കേസ് 2000 എന്ന് വിളിക്കപ്പെടുന്ന രണ്ടാമത്തെ കേസ്. ഇസ്രായേലി ദിനപ്പത്രമായ യെദിനോത്ത് അഹ്റൊണോത്തുമായാണ് പ്രധാനമന്ത്രി ധാരണയിലെത്തിയത്. തനിക്ക് നല്ല വാര്‍ത്താപ്രാധാന്യം നല്‍കുന്നതിന് പകരം ഈ ദിനപ്പത്രത്തിന്റെ മുഖ്യ എതിരാളിയ ഇസ്രായേല്‍ ഹയോം ദിനപ്പത്രത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ഷീണിപ്പിക്കാമെന്നതാണ് നെതന്യാഹു നല്കിയ വാഗ്ദാനം.
വ്യക്തമായ തെളിവുകള്‍
മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇസ്രായേലി പോലിസ് പ്രധാനമന്ത്രിക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തത്. പ്രധാനമന്ത്രി ഉള്‍പ്പെട്ട കേസായതിനാല്‍ വളരെ ശ്രദ്ധാപൂര്‍വമായ അന്വേഷണങ്ങള്‍ക്കും തെളിവ് ശേഖരത്തിനും ശേഷമാണ് പോലിസ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
രാജിക്കായി മുറവിളി
അതിനിടെ, പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധ പരിപാടികള്‍ ഇതിനകം രാജ്യത്ത് അരങ്ങേറുകയുണ്ടായി. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിലായിരുന്നു റാലികള്‍. എന്നാല്‍ പ്രതിഷേധകരെ രാജ്യദ്രോഹികളെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. പുതിയ പോലിസ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാജിക്കായുള്ള മുറവിളി കൂടുതല്‍ ശക്തമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.