അവര്‍ രണ്ടാം രണ്ടാംലോക മഹായുദ്ധത്തില്‍ തോറ്റവരുടെ പിന്മുറക്കാര്‍; തടയുമെന്ന് പുടിന്‍
മോസ്കോ; യുക്രൈനിലെ റഷ്യൻ സൈന്യം "അസ്വീകാര്യമായ ഭീഷണി"യിൽ നിന്ന് മാതൃരാജ്യത്തെ സംരക്ഷിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ വിജയം അടയാളപ്പെടുത്തുന്ന വാർഷിക പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പുടിൻ.
മോസ്കോയിലെ റെഡ് സ്ക്വയറിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് സൈനികരോട് പുടിൻ പറഞ്ഞു "യുക്രൈനിലെ റഷ്യൻ സൈന്യം നാസിസത്തിനെതിരായ യുദ്ധം തുടരുകയാണ്. എന്നാൽ ഒരു ആഗോള യുദ്ധത്തിന്റെ ഭീകരത വീണ്ടും സംഭവിക്കാതിരിക്കാൻ ചെയ്യേണ്ടത് എല്ലാം നാം ചെയ്യണം. 1945ൽ നാസി ജർമ്മിനിക്കെതിരെ ജയിച്ച പോലെ ഇത്തവണയും നമ്മൾ ജയിക്കും. ലോകത്താകെ ദുരിതങ്ങൾ സമ്മാനിച്ച നാസിസത്തിന്‍റെ പുനർജന്മം തടയേണ്ടത് നമ്മുടെ കടമയാണ്." എന്നാൽ യുദ്ധത്തിൽ റഷ്യക്കെതിരെ വിമർശനം ഉന്നയിക്കുന്ന പശ്ചാത്യ രാജ്യങ്ങളിൽ റിപ്പോർട്ടുകൾക്കെതിരെ പ്രതികരിക്കാൻ പുടിൻ തയ്യാറായില്ല. പകരം യുദ്ധത്തിന് പൊതുജന പിന്തുണ നേടിയെടുക്കാനാണ് പുടിൻ ശ്രമിച്ചത്.
" നിങ്ങൾ മാതൃരാജ്യത്തിന് വേണ്ടി, അതിന്റെ ഭാവിക്ക് വേണ്ടി പോരാടുകയാണ്, അതിനാൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ പാഠങ്ങൾ ആരും മറക്കരുത്" യുക്രൈനിലെ റഷ്യൻ സേനയെ അഭിസംബോധന ചെയ്തുകൊണ്ട് പുടിൻ പറഞ്ഞു. യുക്രൈനിൽ ഫാസിസം തല ഉയർത്തിയിരിക്കുകയാണ് റഷ്യൻ ഭാഷ സംസാരിക്കുന്ന ഡോൺബാസ് മേഖലയിലും 2014-ൽ മോസ്‌കോ പിടിച്ചെടുത്ത ക്രിമിയയിലും ഉൾപ്പെടെ ഉള്ള പൗരൻമാർക്ക് ഇവർ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ടവരുടെ പിൻഗാമികളുടെ പ്രത്യയശാസ്ത്രത്തെ തടഞ്ഞു നിർത്തുക എന്നതാണ് തങ്ങളുടെ കടമയെന്ന് പുടിൻ പറഞ്ഞു.
നാറ്റോയിൽ നിന്ന് നിരവധി ആയുധങ്ങൾ നമ്മുടെ അതിർത്തിയിലേക്ക് യുക്രൈൻ കൊണ്ടുവരുന്നു. ഈ സാഹചര്യത്തിൽ നമ്മൾ ഭീഷണി നേരിട്ടിരുന്നു. തിരിച്ച് ആക്രമിക്കുക എന്നതല്ലാതെ ഞങ്ങൾക്ക് വേറെ വഴി ഉണ്ടായിരുന്നില്ല. എന്നും പുടിൻ പറഞ്ഞു. 1945ൽ നാസി ജർമ്മനിയെ പരാജയപ്പെടുത്തിയതിന്റെ 77-ാം വാർഷികം ആയിരുന്നു തിങ്കളാഴ്ച റഷ്യയിൽ ആഘോഷിച്ചത്. വിവിധ പരേഡുകളും മാർച്ചുകളും ചടങ്ങിന്റെ ഭാ ഗമായി സംഘടിപ്പിച്ചു. ഈ ചടങ്ങിൽ ഏകദേശം 11,000 സൈനികരും 130 ലധികം സൈനിക വാഹനങ്ങളും പങ്കെടുത്തു. യുക്രെയ്നെ സൈനികമുക്തമാക്കാനും നാസിവത്കരണത്തിൽ നിന്ന് മോചിപ്പിക്കാനുമുള്ള പ്രത്യേക സൈനിക നടപടിയുടെ പേരിലാണ് ഫെബ്രുവരി 24ന് റഷ്യ യുക്രെയ്നെതിരായ യുദ്ധം ആരംഭിച്ചത്.