കൊറോണ ബാധിച്ച 80 കഴിഞ്ഞവരെ 'കൊല്ലുന്നു'; ഇറ്റലിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരം
റോം: കൊറോണ വൈറസ് രോഗം ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും ഇറ്റലിയിലാണ്. ഇറ്റലിയിലെ വലിയ ഭൂപ്രദേശം ഒറ്റപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അതിവേഗമാണ് ഇവിടെ രോഗം വ്യാപിക്കുന്നത്. നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ ചില കടുത്ത നടപടികള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ് അധികൃതര്‍.
മരിക്കേണ്ടവര്‍ ആര്, ജീവിച്ചിരിക്കേണ്ടവര്‍ ആര് എന്നിങ്ങനെ തരം തിരിച്ചാണ് പ്രവര്‍ത്തനങ്ങല്‍ നടത്തുന്നത്. പ്രായം കൂടുതലുള്ളവര്‍ക്ക് മതിയായ ചികില്‍സ നല്‍കാതെ മരിക്കാന്‍ വിടുകയാണ് ചെയ്യുന്നതെന്ന് ബ്രിട്ടനിലെ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ....
ചികില്‍സ നിഷേധിക്കുന്നു
കൊറോണ വൈറസ് രോഗം ബാധിച്ചവരെ തീവ്രപരിചരണത്തിലേക്ക് മാറ്റിയാണ് ഇറ്റലിയില്‍ ചികില്‍സ നല്‍കുന്നത്. എന്നാല്‍ പ്രായം കൂടിയവര്‍ക്ക് ഈ ചികില്‍സ നിഷേധിക്കുകയാണ് ഇറ്റാലിയന്‍ അധികൃതര്‍. 80 വയസ് കഴിഞ്ഞവര്‍ക്കാണ് ചികില്‍സ നിഷേധിക്കുന്നത്.
പട്ടിക തയ്യാറാക്കി
ഇറ്റലിയിലെ തുരിനിലുള്ള ദുരന്തനിവാരണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദേശം. ഇതുപ്രകാരം നിര്‍ബന്ധമായും ചികില്‍സ നല്‍കേണ്ടവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ തിരിക്കുകയാണ്. എന്നാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാതിരുന്നാല്‍ മരിക്കാന്‍ വിടുന്നതിന് തുല്യമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
മതിയായ സൗകര്യമില്ല
ആശുപത്രികളില്‍ മതിയായ സൗകര്യം ഇല്ലാത്തതിനാലാണ് ചികില്‍സ നിര്‍ബന്ധമായും നല്‍കേണ്ടവരുടെയും അല്ലാത്തവരുടെയും തരംതിരിച്ചുള്ള പട്ടിക തയ്യാറാക്കുന്നത്. രോഗികളുടെ എണ്ണം കൂടിയത് കാരണം വന്‍ പ്രതിസന്ധിയാണ് തുരിന്‍ മേഖല നേരിടുന്നത്. ഓരോ ദിവസവും ഇറ്റലിയില്‍ നൂറുകണക്കിന് ആളുകളാണ് രോഗബാധിതരാകുന്നത്.
യുദ്ധ സമാന സാഹചര്യം
രോഗിയുടെ ആരോഗ്യ ശേഷി, ചികില്‍സ നല്‍കിയാല്‍ ഫലം കാണാനുള്ള സാധ്യത എന്നിവ പരിഗണിച്ചാണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്. രോഗം പടര്‍ന്നുപിടിച്ചതിനാല്‍ യുദ്ധ സമാനമായ സാഹചര്യമാണ് ഇറ്റലിയിലുള്ളതെന്ന് ഒരു ഡോക്ടര്‍ ടെലഗ്രാഫിനോട് പ്രതികരിച്ചു.
മരണം 1000 കടന്നു
തുരിന്‍ മേഖലയില്‍ തയ്യാറാക്കിയ പദ്ധതി രാജ്യവ്യാപകമാക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. 1000ത്തിലധികം പേരാണ് ഇറ്റലിയില്‍ അസുഖം ബാധിച്ച് മരിച്ചത്. ഓരോ ദിവസവും രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. 15000ത്തിലധികം പേര്‍ക്ക് ഇറ്റലിയില്‍ രോഗബാധയുണ്ട്.
യൂറോപ്പ് ഭീതിയില്‍
യൂറോപ്പിലുടനീളം കൊറോണ ഭീതി ശക്തമായി തുടരുകയാണ്. സ്‌പെയിനിലെ ബാസ്‌ക് മേഖലയിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഗ്രീസില്‍ വിദേശത്ത് നിന്ന് എത്തുന്ന എല്ലാവരെയും 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയമാക്കുകയാണ്. ബുധനാഴ്ച മുതല്‍ എല്ലാ കടകളും അടച്ചിടാനും തീരുമാനിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ ജര്‍മനി പൗരന്മാരോട് ആവശ്യപ്പെട്ടു.
ജനങ്ങളെ കൂട്ടത്തോടെ ഒറ്റപ്പെടുത്തി
കൊറോണയെ നേരിടാന്‍ ഇറ്റലി നേരത്തെ സ്വീകരിച്ച നടപടികളും വിവാദമായിരുന്നു. ഒരു കോടി 60 ലക്ഷം ജനങ്ങളെ പുറംലോകവുമായി ബന്ധമില്ലാത്ത രീതിയില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ച ഇറ്റലിയുടെ നീക്കം വിമര്‍ശനത്തിനിടയാക്കിയിരുന്നു. വെനീസ്, പാര്‍മ, മോഡേന തുടങ്ങി 14 പ്രവിശ്യാ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയെ ആണ് ഇറ്റലി ഒറ്റപ്പെടുത്തിയിരിക്കുന്നത്.
എല്ലാ പരിപാടികളും റദ്ദാക്കി
ഏപ്രില്‍ ആദ്യവാരം വരെ ഈ മേഖലയെ ഒറ്റപ്പെടുത്താനാണ് തീരുമാനം. ജിംനേഷ്യങ്ങള്‍, പൂളുകള്‍, മ്യൂസിയം, റിസോര്‍ട്ടുകള്‍, നിശാക്ലബ്ബുകള്‍ എന്നിവയെല്ലാം അടയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും റദ്ദാക്കുകയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍. ഇറ്റലിയില്‍ രോഗം വ്യാപിച്ചത് യൂറോപ്പിനെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
മിലാനും വെനീസും
ഇറ്റലിയിലെ പ്രധാന നഗരങ്ങളായ മിലാനിലും വെനീസിലുമുള്‍പ്പെടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഏപ്രില്‍ മൂന്ന് വരെ നിയന്ത്രണം തുടരുമെന്നാണ് വിവരം. മൊത്തം 1.60 കോടി പേരെയാണ് ഇറ്റലി ഒറ്റപ്പെടുത്തിയിരിക്കുന്നത്. പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും പരമാവധി വീട്ടില്‍ തന്നെ കഴിയണമെന്നുമാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ജാഗ്രതാ നിര്‍ദേശം.
ജയില്‍ ശിക്ഷ
നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. കായിക മല്‍സരങ്ങളെല്ലാം നിരോധിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ മല്‍സരങ്ങളെല്ലാം റദ്ദാക്കിയെന്ന ഇറ്റാലിയന്‍ ഫുട്‌ബോള്‍ യൂണിയന്‍ അറിയിച്ചു. വൈറസ് വ്യാപിക്കുന്ന എല്ലാ സാധ്യതകളും ഇല്ലാതാക്കാന്‍ ലോകാരോഗ്യ സംഘടന ഇറ്റാലിയന്‍ സര്‍ക്കാരിന് കഴിഞ്ഞാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
ഇറാനിലെ കാര്യം കഷ്ടം
ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം വ്യാപിക്കുന്നത് ഇറാനിലാണ്. ഇറാനില്‍ മരുന്നുകളുടെ അഭാവമാണ് സര്‍ക്കാരിനെ കുഴക്കുന്നത്. അമേരിക്കന്‍ ഉപരോധം തുടരുന്നതിനാല് മരുന്നുകള്‍ ഇറാനിലേക്ക് എത്തുന്നില്ല. ഇന്ത്യയുള്‍പ്പെടെയുള്ള സുപ്രധാന രാജ്യങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി.