ദലൈലാമയെ കാണും: ടിബറ്റിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തും: ജോ ബിഡൻ
വാഷിംഗ്ടൺ: ടിബറ്റിന് മേൽ നിയന്ത്രണം ശക്തമാക്കുന്നതിനുള്ള ചൈനീസ് നീക്കത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡൻ. അമേരിക്കയിൽ അധികാരത്തിലെത്തിയാൽ ടിബറ്റിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായ ചൈനീസ് അധികൃതർക്ക് ഉപരോധം ഏർപ്പെടുത്തുമെന്നും മുൻ യുഎസ് വൈസ് പ്രസിഡന്റ് കൂടിയായ ജോ ബിഡൻ കൂട്ടിച്ചേർത്തു. ടിബറ്റൻ ജനതയെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ള എല്ലാക്കാര്യങ്ങളും ചെയ്യുമെന്നും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ബിഡൻ ഉറപ്പുനൽകി. ടിബറ്റിലേക്ക് ലോകത്തെക്കുറിച്ചുള്ള വിവരങ്ങളെത്തിക്കുന്നതിനായി ടിബറ്റൻ ഭാഷയിലുള്ള റേഡിയോ ഫ്രീ ഏഷ്യ ആൻഡ് വോയ്സ് ഓഫ് അമേരിക്ക എന്നീ റേഡിയോ സർവീസുകൾ വ്യാപിപ്പിക്കുമെന്നും ബിഡൻ പറഞ്ഞു.
പ്രസിഡന്റ് എന്ന നിലയിൽ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ കാണുമെന്നും ടിബറ്റൻ പ്രശ്നങ്ങൾ പരിഗണിക്കുന്നതിനായി ഒരു പ്രത്യേക കോർഡിനേറ്ററെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് പൌരന്മാർ, നയതന്ത്രജ്ഞർ, പത്രപ്രവർത്തകർ എന്നിവരുൾപ്പെടെയുള്ളവർക്ക് ടിബറ്റിലേക്കുള്ള പ്രവേശനം പുനഃ സ്ഥാപിക്കണം എന്നത് സംബന്ധിച്ച ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെക്കുന്നു.

കഴിഞ്ഞ വാരാന്ത്യത്തിൽ ചൈനീസ് സർക്കാർ ടിബറ്റിന് മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതായും അത് വഴി ടിബറ്റൻ മനുഷ്യാവകാശങ്ങളെളെയും മതസ്വാതന്ത്ര്യത്തെയും അന്തസ്സിനെയും ഇല്ലാതാക്കുന്നത് തുടരുമെന്നും ബിഡൻ പറയുന്നു. തങ്ങളുടെ പ്രത്യേക സംസ്കാരം, ഭാഷ, വിശ്വാസങ്ങൾ എന്നിവ സംരക്ഷിക്കാൻ ശ്രമിക്കുന്ന വംശീയ ന്യൂനപക്ഷങ്ങളെ തകർക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Recommended Video
ചൈനീസ് നയത്തിൽ ഡൊണാൾഡ് ട്രംപ് ദുർബലനാണെന്നും ബിഡൻ ആരോപിക്കുന്നു. ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായുള്ള നല്ല സൌഹൃദത്തിലും വ്യാപാര ഇടപാടുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ ഒരിക്കൽപ്പോലും ദലൈലാമയെ നേരിൽക്കാണാത്തയാളാണ് ട്രംപെന്നും ബിഡൻ കുറ്റപ്പെടുത്തി. ടിബറ്റിലെ ചൈനീസ് നടപടികളെക്കുറിച്ച് ഞങ്ങൾക്കും ആശങ്കയുണ്ടെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിരുന്നു. ടിബറ്റൻ വിഷയത്തിൽ ചൈനയും ദലൈലാമയുമായോ അദ്ദേഹത്തിന്റെ പ്രതിനിധികളുമായോ മുൻധാരണകളില്ലാതെ ചർച്ചയിലേർപ്പെടണമെന്ന നിർദേശവും ബുധനാഴ്ച അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.












Click it and Unblock the Notifications