അവസാന നിമിഷവും അമേരിക്കക്ക് അടി കിട്ടിമോ? ബൈഡന്റെ മുന്നറിയിപ്പ്, താലിബാനെ പാട്ടിലാക്കാന്‍ യുഎന്‍
കാബൂള്‍/വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അവസാന നിമിഷം കൂടുതല്‍ ജാഗ്രതയിലാണ് യുഎസ് സൈന്യം. കഴിഞ്ഞ ദിവസങ്ങളില്‍ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം മാത്രമായിരുന്നു അമേരിക്കന്‍ സൈനികര്‍ക്കുണ്ടായിരുന്നത്. ഇപ്പോള്‍ അത് താലിബാന് കൈമാറിയിരിക്കുകയാണ്.
എന്നാല്‍ മണിക്കൂറുകള്‍ക്കകം ശക്തമായ ഭീകര ആക്രമണം വിമാനത്താവളം ലക്ഷ്യമിട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ പൗരന്‍മാര്‍ വിമാനത്താവളത്തിലേക്ക് അടുക്കരുതെന്നും പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, താലിബാനുമായി അനുനയത്തിന്റെ പാതയിലേക്ക് ഐക്യരാഷ്ട്രസഭ കടന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
കൊവിഡ് വ്യാപനം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍, നിയന്ത്രണങ്ങള്‍ അറിയാം
36 മണിക്കൂറിനകം ശക്തമായ ആക്രമണം കാബൂള്‍ വിമാനത്താവളത്തിലുണ്ടായേക്കാം എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വ്യാഴാഴ്ച വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 200ലധികം പേരാണ് കൊല്ലപ്പെട്ടത്. 13 അമേരിക്കന്‍ സൈനികരും ഇതില്‍പ്പെടും. ഈ സാഹചര്യത്തില്‍ ഇനിയും ഒരു ആക്രമണം ഇല്ലാതിരിക്കാന്‍ താലിബാനുമായി സഹകരിച്ച് നീങ്ങുകയാണ് അമേരിക്ക.
വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നാണ് പുതിയ വിവരം ലഭിച്ചിരിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തിലെ അമേരിക്കന്‍ പൗരന്‍മാര്‍ എല്ലാവരും പിന്‍മാറണം എന്നായിരുന്നു കാബൂളിലെ അമേരിക്കന്‍ എംബസിയുടെ നിര്‍ദേശം. എയര്‍പോര്‍ട്ട് സര്‍ക്കിള്‍ ഗേറ്റ്, ആഭ്യന്തര മന്ത്രാലയം, പഞ്ചഷിര്‍ പട്രോള്‍ സ്‌റ്റേഷന്‍ എന്നിവയ്ക്ക് നേരെയാണ് ആക്രമണ സാധ്യത എന്നും അമേരിക്ക അറിയിച്ചു.
വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഐസിസ് ഖൊറോസാന്‍ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇവരുടെ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി ശക്തമായ തിരിച്ചടി നല്‍കിയെന്ന് ബൈഡന്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇനിയും ഭീകര ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ബൈഡന്റെ മുന്നറിയിപ്പ്.
ആഗസ്റ്റ് 31നകം അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണം എന്നാണ് കരാര്‍. നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമാകുമോ എന്ന കാര്യം ഉറപ്പില്ല. താലിബാനോട് കൂടുതല്‍ സമയം അമേരിക്ക ചോദിച്ചിരുന്നു. എന്നാല്‍ കരാര്‍ പ്രകാരമല്ലാത്ത ഒരു കാര്യവും നടക്കില്ലെന്നും സമയം നീട്ടി നില്‍കില്ലെന്നുമാണ് താലിബാന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെയാണ് വീണ്ടും ആക്രമണ സാധ്യത.
അതേസമയം, താലിബാനുമായി അനുനയത്തിന്റെ പാതയിലേക്ക് ഐക്യരാഷ്ട്രസഭ കടക്കുന്നുവെന്ന് സൂചന. നേരത്തെ അഫ്ഗാനിലെ ഭീകര സംഘടനകളെ പരാമര്‍ശിക്കുമ്പോള്‍ താലിബാനെയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ പ്രസ്താവനയില്‍ ഭീകര സംഘടനയായി താലിബാനെ പറയുന്നില്ല. ഈ മാറ്റം ആദ്യമാണെന്നും താലിബാനെ ഐക്യരാഷ്ട്രസഭ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയാണിതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ഭീകര സംഘടനകള്‍ക്കും അഫ്ഗാനിലെ ഗ്രൂപ്പുകള്‍ പിന്തുണ നല്‍കരുതെന്ന് ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ആവശ്യപ്പെട്ടു. ഇന്ത്യയാണ് രക്ഷാ സമിതിയുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്. ആഗസ്റ്റ് മാസം തീരുംവരെ ഇന്ത്യയായിരിക്കും രക്ഷാസമിതിയുടെ അധ്യക്ഷ പദവിയില്‍. അന്താരാഷ്ട്ര സമൂഹം താലിബാനെ കൂടുതല്‍ കാലം അകറ്റിനിര്‍ത്തില്ലെന്ന സൂചനയാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന്റെ സഹകരണമില്ലാതെ അഫ്ഗാനിലെ രക്ഷാപ്രവര്‍ത്തനങ്ങളും ഒഴിപ്പിക്കലും നടക്കില്ല എന്നാണ് ഇന്ത്യ മനസിലാക്കുന്നത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 565 പേരെ ഇതുവരെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 175 എംബസി ഉദ്യോഗസ്ഥര്‍, 263 ഇന്ത്യന്‍ പൗരന്‍മാര്‍, ഹിന്ദുക്കളും സിഖുകാരും ഉള്‍പ്പെടുന്ന 112 അഫ്ഗാന്‍കാര്‍, 15 ഇതര രാജ്യങ്ങളിലെ പൗരന്‍മാര്‍ എന്നിവരെയും ഇന്ത്യ ഇതുവരെ ഒഴിപ്പിച്ചു.
താലിബാനേക്കാള്‍ ഭീഷണി അഫ്ഗാനിലെ മറ്റുചില സംഘങ്ങളാണ് എന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ വിലയിരുത്തല്‍. ഇവരെ തുരത്താന്‍ താലിബാന്റെ സഹായം വേണ്ടി വന്നേക്കും. വിദേശരാജ്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തെയും അഫ്ഗാനില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നാണ് താലിബാന്റെ പ്രഖ്യാപനം. ഇത്ര എത്രത്തോളം ശരിയാണ് എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.
ഇതെന്തൊരു ലുക്ക്? കണ്ണെടുക്കാനുകുന്നില്ലെന്ന് ആരാധകർ; ലക്ഷ്മി റായിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ വൈറൽ
Recommended Video