കുവൈത്ത് തിരഞ്ഞെടുപ്പ്; പ്രതിപക്ഷത്തിന് മികച്ച വിജയം, 10 ഷിയ, 8 ഇസ്ലാമിസ്റ്റ്, 2 വനിതകള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് മികച്ച വിജയം. രണ്ട് വനിതാ അംഗങ്ങളും വിജയിച്ച് പാര്‍ലമെന്റില്‍ തിരിച്ചെത്തി. പത്ത് വര്‍ഷത്തിനിടെ കുവൈത്തില്‍ നടന്ന ആറാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാരും പാര്‍ലമെന്റും വിഭിന്നമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ രൂപപ്പെടുന്ന പ്രതിസന്ധി മറികടക്കാന്‍ രാജാവ് പാര്‍ലമെന്റിനെ പിരിച്ചുവിടുകയും മന്ത്രിസഭ അഴിച്ചുപണിയുകയുമാണ് പതിവ്. ഇതാണ് തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകള്‍ക്ക് കുവൈത്തില്‍ വഴിയൊരുക്കിയത്.
ജിസിസിയില്‍ മുഴുവന്‍ സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന ഏക പാര്‍ലമെന്റ് കുവൈത്തിലാണ് എന്ന കാര്യം എടുത്തുപറയേണ്ടതാണ്. പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചതോടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തല്‍.

50 അംഗ പാര്‍ലമെന്റാണ് കുവൈത്തിലേത്. ഇതില്‍ 28 സീറ്റുകളിലും പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ ജയിച്ചു. മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 20 മുന്‍ എംപിമാര്‍ ഇത്തവണ പരാജയപ്പെട്ടു. ഇറാഖ്, സൗദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കുവൈത്ത് ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നാണ്. 1962ലാണ് കുവൈത്തില്‍ പാര്‍ലമെന്ററി സംവിധാനം നിലവില്‍ വന്നത്. അതിന് ശേഷം നടക്കുന്ന പതിനെട്ടാമത് തിരഞ്ഞെടുപ്പാണിത്.
മുന്‍ മന്ത്രി ജിനാന്‍ ബുഷഹ്രി, ആലിയ അല്‍ ഖാലിദ് എന്നിവരുടെ വിജയം വനിതാ പ്രാതിനിധ്യം പാര്‍ലമെന്റില്‍ ഉറപ്പാക്കി. 2020ലെ തിരഞ്ഞെടുപ്പില്‍ ജയിച്ച എല്ലാവരും പുരുഷന്മാരായാരുന്നു. ഇതിന് മുമ്പ് നാല് പേര്‍ ജയിച്ചതാണ് കുവൈത്ത് പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യത്തിലുള്ള ഉയര്‍ന്ന നമ്പര്‍.
ഇത്തവണ ജയിലില്‍ നിന്ന് ജനവിധി തേടിയ രണ്ടു പേരും ജയിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു അനുഭവം കുവൈത്തിന് ആദ്യമാണ്. ഹാമിദ് മെഹ്രി അല്‍ ബദാലി, മര്‍സൂഖ് അല്‍ ഖലീഫ എന്നിവരാണ് ജയിലില്‍ നിന്ന് ജനവിധി തേടിയത്. ഉപതിരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി പങ്കെടുത്തുവെന്ന ആരോപണമാണ് ഇവര്‍ നേരിട്ടത്. ഇവര്‍ക്കെതിരായ ആരോപണം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തടസമില്ല. ഷിയാ വിഭാഗത്തില്‍പ്പെട്ട ഒമ്പത് സ്ഥാനാര്‍ഥികള്‍ ജയിച്ചു. അതേസമയം, സലഫി, മുസ്ലിം ബ്രദര്‍ഹുഡ്, സ്വതന്ത്രര്‍ തുടങ്ങിയ ഇസ്ലാമിസ്റ്റുകളില്‍പ്പെട്ട എട്ട് പേരും ജയിച്ചു.
87കാരനായ മുന്‍ സ്പീക്കര്‍ അഹമ്മദ് സഅദൂന്‍ ഇത്തവണ ജയിച്ചു. പത്ത് വര്‍ഷത്തോളം തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിലായിരുന്ന അദ്ദേഹം ഇത്തവണ 12000ത്തിലധികം വോട്ട് നേടിയാണ് പാര്‍ലമെന്റിലെത്തിയത്. ഭരണകൂടം തിരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്നാരോപിച്ച് നിരവധി പ്രതിപക്ഷ സംഘങ്ങള്‍ നേരത്തെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു ഇടപെടലുമുണ്ടാകില്ലെന്ന് കിരീടവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് മിക്കവരും മല്‍സരിക്കാന്‍ തയ്യാറായത്. പ്രതിപക്ഷ നേതാക്കളില്‍ പലരും കഴിഞ്ഞ പത്ത് വര്‍ഷമായി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.












Click it and Unblock the Notifications