മാലിദ്വീപ് പ്രതിസന്ധിയില്‍ വഴിത്തിരിവ്!! രാഷ്ട്രീയത്തടവുകാരുടെ മോചനം റദ്ദാക്കി! പുതിയ ഉത്തരവ്!!
മാലി: മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ വഴിത്തിരിവ്. ഒമ്പത് പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാനുള്ള വിധി സുപ്രീംകോടതി തിരിച്ചെടുത്തു. മൂന്ന് സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് രാഷ്ട്രീയ തടവുകാരായ ഒമ്പത് പ്രതിപക്ഷാംഗങ്ങളെ മോചിപ്പിക്കുന്നതിനുള്ള വിധി പുനഃപരിശോധിച്ചത്.
തിങ്കളാഴ്ച മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ വിധി പുറത്തുവരുന്നത്. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പിന്നാലെ കോടതി കെട്ടിടം വളഞ്ഞ സുരക്ഷാ സേന അഞ്ചംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാരെ അറസ്റ്റ് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അബ്ദുള്ള സയീദ്, ജഡ്ജി അലി ഹമീദ് എന്നിവരെയാണ് പോലീസ് രാവിലെ തന്നെ അറസ്റ്റ് ചെയ്തത്. തന്നെ പുറത്താക്കാനുള്ള നീക്കം നടത്തിയത് ഇരുവരുമാണെന്ന് യമീന്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

പുതിയ ഉത്തരവ് പുറത്ത്
സർക്കാർ തടവിലാക്കിയ ഒമ്പത് പേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവാണ് റദ്ദാക്കിയിട്ടുള്ളത്. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പുതിയ ഉത്തരവിൽ അഞ്ചംഗ ബെഞ്ചിലെ അവശേഷിക്കുന്ന മൂന്ന് ജഡ്ജിമാര്‍ ഒപ്പു വയ്ക്കുകയും ചെയ്തിട്ടുണ്ട്. മാലിദ്വീപിലെ ജയിലില്‍ കഴിയുന്ന പേരുള്‍പ്പെടെ ഒമ്പത് പേരെ പുനർവിചാരണ ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. യമീന്റെ അര്‍ദ്ധ സഹോദരനും മുൻ പ്രസിഡന്റുുമായ മൗമൂൻ അബ്ദുൾ ഖയ്യൂമിനെയും പോലീസ് തടവിലാക്കിയിട്ടുണ്ട്. സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചുവെന്നും കൈക്കൂലി സംബന്ധിച്ച വകുപ്പുകളും ചുമത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഒമ്പത് പേരെ വിചാരണ ചെയ്യും!!
സർക്കാർ തടവിലാക്കിയ മുൻ പ്രസിഡന്റ് നഷീദ് ഉള്‍പ്പെടെ ഒമ്പത് പേരെ വിട്ടയയ്ക്കാനുള്ള ഫെബ്രുവരി ഒന്നിലെ സുപ്രീം കോടതി ഉത്തരവാണ് മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് വഴിവെച്ചത്. കോടതി ഉത്തരവ് പാലിക്കാന്‍ തയ്യാറാവാതിരുന്ന പ്രസിഡന്റ് മുഹമ്മദ യമീനും രാജ്യത്തെ പരമോന്നത കോടതിയും തമ്മിലുള്ള തര്‍ക്കങ്ങളാണ് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിലേയ്ക്ക് നയിച്ചത്.

ഇന്ത്യയ്ക്ക് ആശങ്ക
സുപ്രീം കോടതി ഉത്തരവ് അനുസരിക്കാൻ പ്രസിഡന്റ് മുഹമ്മദ് യമീൻ തയ്യാറാകാതെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നടപടിയിൽ ഇന്ത്യ അസ്വസ്ഥരാണെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കിയത്. മാലിദ്വീപിലെ ജനങ്ങളുടെ ഭരണഘടനാവകാശങ്ങൾ അനിശ്ചിതത്വത്തിലാക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു. ഇന്ത്യ മാലിദ്വീപിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇപ്പോഴത്തെ അവസ്ഥ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയായി മാറുമെന്നുമാണ് ഇന്ത്യയുടെ വിലയിരുത്തൽ.

ഇന്ത്യയുടെ ഇടപെടൽ തേടി
മാലിദ്വീപിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി പുറത്താക്കിയ മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദാണ് ഇന്ത്യയുടെ ഇടപെടൽ തേടിയിട്ടുള്ളത്. രാഷ്ട്രീയ പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കുന്നതിനായി മാലിദ്വീപിലേയ്ക്ക് സൈന്യത്തെ അയയ്ക്കാനാണ് നഷീദ് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്ത 1988ല്‍ രാജ്യത്ത് സൈനിക അട്ടിമറി ശ്രമമുണ്ടായപ്പോള്‍ ഇന്ത്യ സൈന്യത്തെ അയച്ച് ശ്രമം പരാജയപ്പെടുത്തിയിരുന്നു. 1988ല്‍ അബ്ദുല്ല ലുത്തുഫി പീപ്പിള്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈഴവുമായി ചേര്‍ന്നാണ് അട്ടിമറിക്ക് ശ്രമിച്ചത്. ഓപ്പറേഷന്‍ കാക്റ്റസ് എന്ന പേരിലായിരുന്നു ഇന്ത്യൻ സൈന്യം മാലിദ്വീപില്‍ ഇടപെടല്‍ നടത്തിയത്.

അധികാരത്തിലിരിക്കെ രണ്ട് അടിയന്തരാവസ്ഥ
രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി ജഡ്ജിമാർക്ക് മൂന്ന് കത്തുകൾ നൽകിയതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉണ്ടാകുന്നത്. യമീന്റെ സഹായി ഷുക്കൂർ പ്രമേയം സ്റ്റേറ്റ് ടിവി ചാനലിന് മുമ്പാകെ വായിക്കുകായിരുന്നു. യമീൻ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് രണ്ടാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. നേരത്തെ തനിക്ക് നേരെ വധശ്രമമുണ്ടായെന്ന് ആരോപിച്ച് 2015 നവംബറിലും മാലി ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications