നയതന്ത്ര ബന്ധം വിച്ഛേദിച്ചത് ഐസിസിനെയും അൽഖ്വയ്ദയെും പിന്തുണയ്ക്കുന്നതിനാൽ, ഖത്തർ പ്രതിസ്ഥാനത്ത്!!
മേഖലയിലെ സമാധാനത്തിന് ഖത്തര്‍ ഭീഷണിയാവുന്നുവെന്നും ഈ രാഷ്ട്രങ്ങൾ
ദോഹ: ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത് ഐസിസിനെയും അൽഖ്വയ്ദയെയും പിന്തുണയ്ക്കുന്ന നിലപാടുകൾ മൂലമെന്ന് മിഡിൽ ഈസ്റ്റ് രാഷ്ട്രങ്ങൾ. ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച സൗദി അറേബ്യ, ബഹറൈൻ, യുഎഇ, ഈജിപ്ത് ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളാണ് ഖത്തറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുള്ളത്. മേഖലയിലെ സമാധാനത്തിന് ഖത്തര്‍ ഭീഷണിയാവുന്നുവെന്നും ഈ രാഷ്ട്രങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ഖത്തർ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും ഐസിസിനെയും അൽഖ്വയ്ദയെയും പിന്തുണയ്ക്കുന്നുവെന്നുമാണ് സൗദി ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഖത്തറിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഖത്തറിൽ നിന്നുള്ള ഭീകരവാദത്തെ ചെറുക്കുന്നതിനും ദേശീയ സുരക്ഷയ്ക്കും വേണ്ടിയാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുകയും അതിർത്തി അടച്ചുപൂട്ടുകയും ചെയ്തതെന്നാണ് സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി വാര്‍ത്താ ഏജന്‍സി എസ്പിഎ റിപ്പോർട്ട് ചെയ്യുന്നത്.

ഗതാഗത ബന്ധം വിച്ഛേദിച്ചു !!!
സൗദി അറേബ്യ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഖത്തറുമായുള്ള എല്ലാ ഗതാഗത ബന്ധവും അവസാനിപ്പിക്കാൻ തീരുമാനിച്ചതായി സൗദി അധികൃതരെ ഉദ്ധരിച്ച് എസ്പിഎ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. ഖത്തറുമായുള്ള റോഡ്- ജല- വ്യോമ ഗതാഗതങ്ങളാണ് സൗദി അവസാനിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിൽ ഖത്തർ നടത്തിയ നിയമലംഘനങ്ങളെ തുടർന്നാണെന്നും വാർത്താ ഏജൻസി ആരോപിക്കുന്നു.

സൗദി ഖത്തറിനെതിരെ
ഖത്തർ ഐസിസിനെയും അല്‍ഖ്വയ്ദയെയും പിന്തുണയ്ക്കുന്നുവെന്നാരോപിച്ചാണ് സൗദി സഖ്യത്തിന്‍റെ നേതൃത്വത്തിൽ യെമനിൽ നടക്കാനിരുന്ന സംയുക്ത സൈനിക ഓപ്പറേഷന്‍ റദ്ദാക്കിയതെന്ന് റഷ്യ ടുഡേ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഖത്തറിന്‍റെ നടപടികളാണ് നയതന്ത്രബന്ധം അവസാനിപ്പിച്ചതിന് പിന്നിലെന്നാണ് ബഹ്റൈനും ആരോപിക്കുന്നത്.

മുസ്ലിം ബ്രദർഹുഡ്
മുസ്ലിം ബ്രദർഹുഡുമായി ഖത്തർ പുലർത്തിവരുന്ന ബന്ധമാണ് ഈജിപ്ത് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നിലെന്നാണ് ഈജിപ്തിനെ ഉദ്ധരിച്ച് സ്റ്റേറ്റ് വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നത്. ഖത്തറിന്‍റെ വിമാനങ്ങൾ വരുന്നത് തടയാൻ ഈജിപ്ഷ്യൻ വിമാനത്താവളങ്ങളും കപ്പലുകളുടെ വരവിനെ പ്രതിരോധിക്കാൻ തുറമുഖങ്ങളും അടച്ചിടുമെന്ന് ഈജിപ്ത് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

സിനായിൽ ഭീകരർക്ക് താവളം !!
ഐസിസിനും അൽഖ്വയ്ദയ്ക്കും പിന്തുണ നൽകുന്ന ഖത്തർ സിനായിയിൽ ഭീകരവാദ പ്രവര്‍ത്തനങ്ങൾക്ക് അനുമതി നല്‍കുന്നുവെന്നും അൽ അറേബ്യ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ച യുഎഇ 48 മണിക്കൂറിനുള്ളിൽ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് ഖത്തർ സ്വീകരിക്കുന്നതെന്ന് സ്റ്റേറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഖത്തറിന്റെ തന്ത്രപരമായ സ്ഥാനം
ഇറാനുമായി ഖത്തര്‍ കൈകോര്‍ക്കുന്നത് മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തും. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കമാന്റും ഖത്തറിലാണ്. ഇറാനും ഖത്തറും കൈകോര്‍ത്ത് ഒരു നീക്കം നടത്തുമ്പോള്‍ അമേരിക്കയും അതിനെ ആശങ്കയോടെയാണ് കാണുന്നത്.
ഖത്തറും ബഹ്‌റൈനും ഇറാനുമായി നേരിട്ട് അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ്. ഖത്തറും ബഹ്‌റൈനും റോഡ്മൂലം ബന്ധിപ്പിച്ചിട്ടുമുണ്ട്.

സുന്നി-ഷിയ സംഘര്‍ഷം
രാജ്യത്തെ പ്രമുഖ തസ്തികകളെല്ലാം തന്നെ സുന്നി വിഭാഗത്തിനായി സംവരണം ചെയ്തുവെച്ചിരിക്കുകയാണ്. ജനാധിപത്യപരമായ രീതിയില്‍ തിരഞ്ഞെടുപ്പ് വരികയാണെങ്കില്‍ ഷിയാ വിഭാഗം ഭരണം പിടിച്ചെടുക്കുമെന്ന ആശങ്ക സജീവമാണ്. സംവരണം ഉള്ളതിനാല്‍ തിരഞ്ഞെടുപ്പ് കൊണ്ട് കാര്യമായ പ്രയോജനം ഇല്ല. അറബ് രാജ്യങ്ങളുടെ സുന്നി സെക്യൂരിറ്റി ഫോഴ്‌സ് നടത്തുന്ന ക്രൂരതകളും ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി.

സൗദി-ഇറാന്‍ പ്രശ്‌നം
ഇറാനും സൗദിയും തമ്മിലുള്ള പ്രശ്‌നം തന്നെയാണ് ഒരു പരിധി വരെ ബഹ്‌റൈനിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കൂടുതല്‍ കലുഷിതമാക്കുന്നത്. സൗദിയിലും ഷിയാ വിഭാഗക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന ആരോപണം ഉണ്ട്. ഇതിനു പിറകിലും ഇറാന്റെ കൈകളുണ്ടെന്നതാണ് ആരോപണം. സൗദി അറേബ്യയില്‍ ഏകദേശം 10 ശതമാനം ഷിയാ വിഭാഗത്തില്‍ പെട്ടവരുണ്ട്.

കുവൈത്തും ട്രംപ് മീറ്റും
ആറു രാജ്യങ്ങളുള്ള ജിസിസി സഖ്യത്തിലെ കുവൈത്തിനെ ഒപ്പം കൂട്ടാനാണ് ഖത്തറിന്റെ പരിപാടി. ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റിയാദ് മീറ്റും പ്രശ്‌നങ്ങള്‍ക്കു കാരണമായി. മേഖലയില്‍ ഞങ്ങളാണ് സൂപ്പര്‍ പവറെന്ന് തെളിയിക്കാനുള്ള സൗദിയുടെ ശ്രമം കൂടിയായിരുന്നു അത്. അന്ന് 40 മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. വാസ്തവത്തില്‍ സൗദിയും ഖത്തറും തമ്മില്‍ സാന്പത്തികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മ നേടാനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.












Click it and Unblock the Notifications