യുക്രെയിന്‍ ബങ്കറുകളില്‍ ദുരിത ജീവിതം; പഠിക്കാന്‍ വന്നവരാണ്, രക്ഷിക്കണമെന്ന് കേണപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍
കീവ്: യുക്രെയിനിലെ യുദ്ധഭൂമിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് ദുരിത ജീവിതം. ഒരാഴ്ചയിലേറെയായി ബങ്കറുകളില്‍ ശ്വാസം അടക്കി കഴിയുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. രക്ഷാദൗത്യം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ എംബസിയും ഒരു സന്ദേശം പോലും അയച്ചിട്ടില്ല. ഞങ്ങള്‍ പഠിക്കാന്‍ വന്നവരാണ്. ഭീകരരല്ല, ഇനിയെങ്കിലും ഞങ്ങളെ രക്ഷിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ കേണപേക്ഷിച്ചുകൊണ്ട് പറഞ്ഞു.
കിഴക്കന്‍ യുക്രെയിനിലെ സുമി സര്‍വ്വകലാശാലയില്‍ രണ്ട് ഹോസ്റ്റലുകളിലെ ഭൂകര്‍ഭ ബങ്കറുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളാണ് കരഞ്ഞപേക്ഷിക്കുന്നത്. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഈ പ്രദേശങ്ങളില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ എംബസി നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്.
വ്യാഴാഴ്ച രാത്രി ഹോസ്റ്റലിന് സമീപത്തുള്ള വൈദ്യുതി പ്ലാന്റ് റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. പിന്നാലെ ബങ്കറിലെ വൈദ്യുതി ലഭ്യത നിലച്ചിരുന്നു. തങ്ങളുടെ കൈവശമുള്ള ഭക്ഷണം തീര്‍ന്നു. പുറത്തേക്ക് വീഴുന്ന മഞ്ഞ് ബക്കറ്റില്‍ ശേഖരിച്ച് അതില്‍ നിന്നുള്ള വെള്ളമാണ് ഇപ്പോള്‍ കുടിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു ബിസ്‌ക്കറ്റ് മൂന്ന് പേര്‍ വീതം പങ്കുവച്ചാണ് വിശപ്പടക്കുന്നത്. പലരും ഇപ്പോള്‍ രോഗാവസ്ഥയിലയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം, വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് 40 കിലോ മീറ്റര്‍ അകലെയുള്ള റഷ്യന്‍ അതിര്‍ത്തിയില്‍ 16 ബസുകള്‍ കാത്ത് കിടക്കുകയാണെന്നാണ് കെയര്‍ടേക്കര്‍മാര്‍ പറയുന്നത്. എന്നാല്‍ അവിടേക്ക് പോകാന്‍ യുക്രെയിന്‍ സര്‍ക്കാരും ഇന്ത്യന്‍ എംബസിയും അനുമതി നല്‍കുന്നില്ല. എംബസി ഹെല്‍പ് ലൈനുമായി ബന്ധപ്പെട്ടപ്പോള്‍ മറുപടി നല്‍കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം, കിഴക്കന്‍ യുക്രെയ്നിലെ സംഘര്‍ഷ മേഖലകളായ ഹാര്‍കീവില്‍ 300ഉം സുമിയില്‍ 700ഉം ഇന്ത്യക്കാര്‍ അടക്കം ആകെ 1000 പേര്‍ കുടുങ്ങിക്കിടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇവരെ ഒഴിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ എത്രയും പെട്ടെന്ന് നടത്തുമെന്നും അവസാനത്തെ ആളെയും ഒഴിപ്പിക്കുന്നതുവരെ ഞങ്ങള്‍ ഓപ്പറേഷന്‍ ഗംഗ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏകദേശം 2,000-3,000 ഇന്ത്യക്കാര്‍ യുക്രെയിനില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സംഖ്യ ചിലപ്പോള്‍ വ്യത്യാസപ്പെട്ടേക്കാമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. കിഴക്കന്‍ യുക്രെയ്നിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പുറത്തെത്തിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ. ഞങ്ങളുടെ പൗരന്മാരെ പുറത്തെടുക്കാന്‍ കഴിയുന്ന വഴികള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ഇരുവിഭാഗങ്ങളോടും (റഷ്യയും ഉക്രെയ്നും) അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രാദേശിക വെടിനിര്‍ത്തല്‍ ഇതിന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുക്രൈയിനില്‍ നിന്ന് ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 418 മലയാളികളെ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഇന്നു കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞു. ഡല്‍ഹിയില്‍ നിന്നു രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായി 360 പേരെയും, മുംബൈയില്‍ എത്തിയ 58 പേരെയുമാണ് ഇന്നു കേരളത്തിലേക്ക് എത്തിക്കാനായത്. ഇവരടക്കം രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 1,070 പേരെ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിക്കാനായിട്ടുണ്ട്.
ഇന്ന് മൂന്നു വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. ഇതില്‍ ആദ്യ വിമാനം 180 യാത്രക്കാരുമായി ഉച്ചകഴിഞ്ഞ് 2:50ന് കൊച്ചിയില്‍ എത്തി. രണ്ടാമത്തെ വിമാനം രാത്രി 8:15ഓടെ കൊച്ചിയില്‍ എത്തി. ഈ വിമാനത്തിലും 180 യാത്രക്കാര്‍ ഉണ്ട്. മൂന്നാമത്തെ വിമാനം രാത്രി 9:10ന് ഡല്‍ഹിയില്‍നിന്നു പുറപ്പെട്ടു. ഇതില്‍ 155 യാത്രക്കാരുണ്ട്. മടങ്ങിയെത്തുന്നവര്‍ക്കു കൊച്ചിയില്‍നിന്നു സ്വദേശങ്ങളിലേക്കു പോകാന്‍ നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ പ്രത്യേക ബസുകളും ഒരുക്കിയിട്ടുണ്ട്.
Recommended Video
ബുക്കാറെസ്റ്റില്‍നിന്നു രണ്ടു വിമാനങ്ങളിലായി 58 പേരാണ് ഇന്നു മുംബൈയില്‍ എത്തിയത്. ഇതില്‍ 22 പേരെ തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളിലും 27 പേരെ കൊച്ചിയിലേക്കുള്ള വിമാനങ്ങളിലും അഞ്ചു പേരെ കണ്ണൂരേയ്ക്കുള്ള വിമാനങ്ങളിലും നാലു പേരെ കോഴിക്കോടേയ്ക്കുള്ള വിമാനങ്ങളിലും നാട്ടിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞു. മുംബൈയില്‍ എത്തുന്നവരെ കേരളത്തിലെ അവരുടെ സ്വദേശങ്ങളോട് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളിലെ ടിക്കറ്റ് ലഭ്യതയനുസരിച്ചാണു നാട്ടിലേക്ക് അയക്കുന്നത്.