Qatar crisis: ഖത്തറില്ലെങ്കില്‍ യുഎഇയുമില്ല; ദുബായിലെ അംബരചുംബികള്‍ ഇരുട്ടിലാകും
യുഎഇയില്‍ ഏറ്റവും വലിയ കെട്ടിടങ്ങളുള്ളതും ജനങ്ങള്‍ താമസിക്കുന്നതുമായ നഗരമാണ് ദുബായ്. ഇവിടേക്ക് ആവശ്യമായ വൈദ്യുതിയുടെ പകുതിയും എത്തുന്നത് ഖത്തറില്‍ നിന്നാണ്.
ദുബായ്: ഖത്തറിനെതിരേ നടപടിയെടുത്ത ജിസിസി രാജ്യങ്ങളില്‍ ഏറ്റവും തിരിച്ചടി നേരിടാന്‍ സാധ്യത യുഎഇക്കാണെന്ന് വിലയിരുത്തല്‍. കാരണം ഖത്തറില്ലെങ്കില്‍ യുഎഇ ഇല്ലെന്നതാണ് വസ്തുത. യുഎഇയിലെ വൈദ്യുത മേഖല ഖത്തറിലെ വാതകത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
യുഎഇ വൈദ്യുതിയുടെ പകുതിയും ഇറക്കുമതി ചെയ്യുന്നതാണ്. അതാവട്ടൈ, കൂടുതലും ഖത്തറില്‍ നിന്നും. ഗള്‍ഫ് മേഖലയിലെ പുതിയ വിവാദങ്ങള്‍ ദുബായിലെ കൂറ്റന്‍ കെട്ടിടങ്ങളെ ഇരുട്ടിലാക്കുമെന്നാണ് നിഗമനം.
ഖത്തറിലെ പ്രകൃതി വാതകം
യുഎഇയില്‍ ഏറ്റവും വലിയ കെട്ടിടങ്ങളുള്ളതും ജനങ്ങള്‍ താമസിക്കുന്നതുമായ നഗരമാണ് ദുബായ്. ഇവിടേക്ക് ആവശ്യമായ വൈദ്യുതിയുടെ പകുതിയും എത്തുന്നത് ഖത്തറില്‍ നിന്നാണ്. കാരണം ഖത്തറിലെ പ്രകൃതി വാതകമാണ് ദുബായിയെ പ്രകാശപൂരിതമാക്കുന്നത്.
പ്രതിദിനം 200 കോടി ക്യൂബിക് അടി
യുഎഇയിലേക്ക് ഖത്തറില്‍ നിന്നു കടലിനടിയിലൂടെ സ്ഥാപിച്ച വാതക കുഴല്‍ വഴി പ്രതിദിനം 200 കോടി ക്യൂബിക് അടി പ്രകൃതി വാതകമാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 364 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച ഈ കുഴല്‍ വഴി തന്നെയാണ് ഒമാനിലേക്കും പ്രകൃതി വാതകം എത്തുന്നത്.
വടക്കന്‍ വാതക പാടങ്ങള്‍
ഖത്തറിന്റെ വടക്കന്‍ വാതക പാടങ്ങളില്‍ നിന്നുള്ള വാതകം സംസ്‌കരിച്ചാണ് വൈദ്യുതിക്കാവശ്യമായ ഇന്ധനം തയ്യാറാക്കുന്നത്. പിന്നീട് ഈ സംസ്‌കരിച്ചെടുത്തവ അബൂദാബിയിലെ തവീലാ ടെര്‍മിനലിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ഇതാണ് ദുബായിലെ സിംഹഭാഗങ്ങളിലും എത്തുന്നതെന്ന് ബ്ലൂംബെര്‍ഗ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡ്
അബൂദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡ് എന്ന കമ്പനിയാണ് ഖത്തറില്‍ നിന്നെത്തുന്ന വാതക കുഴലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്കും ഓക്‌സിഡെന്റല്‍ പെട്രോളിയം കോര്‍പിനും ടോട്ടല്‍ എസ്എക്കും ഓഹരിയുള്ള സംരഭമാണിത്. മുബാദലയ്ക്ക് 51 ശതമാനം ഓഹരിയാണുള്ളത്. ബാക്കിയുള്ളവര്‍ക്ക് 24.5 ശതമാനം വീതവും.
പൈപ്പ് ലൈനിനെ ബാധിച്ചിട്ടില്ല
നിലവിലെ ഗള്‍ഫ് പ്രതിസന്ധി ഇതുവരെ പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. ഖത്തറില്‍ നിന്നു വാതകമെത്തുന്നത് ഇപ്പോഴും തുടരുന്നുണ്ട്. യുഎഇയിലേക്ക് മാത്രമല്ല, ഒമാനിലേക്കും. ഖത്തറിനെതിരേ ഒമാന്‍ നടപടി സ്വീകരിച്ചിട്ടില്ല. അതിന് കാരണം ഈ വാതക കുഴലാണെന്നാണ് പറയപ്പെടുന്നത്.
വാതക കുഴലിന്റെ പ്രവര്‍ത്തനം നിര്‍ത്തും?
എന്നാല്‍ സൗദി അറേബ്യയും യുഎഇയും നടപടി തുടര്‍ന്നാല്‍ ഖത്തര്‍ ചിലപ്പോള്‍ ഈ വാതക കുഴലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള കപ്പല്‍ ടാങ്കറുകള്‍ക്ക് അബൂദാബി പെട്രോളിയം തുറമുഖ അതോറിറ്റി ബുധനാഴ്ച രാത്രി മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യുഎഇയില്‍ ഖത്തര്‍ കപ്പലുകള്‍ പ്രവേശിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിരോധനത്തില്‍ യുഎഇയുടെ ഇളവ്
എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍, വെള്ളിയാഴ്ചയോടെ വാതക ടാങ്കറുകള്‍ക്കുള്ള യാത്രാ നിരോധനത്തില്‍ യുഎഇ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഖത്തറില്‍ നിന്നുള്ള പ്രകൃതി വാതകം പ്രതീക്ഷിച്ചാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ ഖത്തറിന്റെ നിലപാട് നിര്‍ണായകമാവും.
കാര്യങ്ങള്‍ മറ്റൊരു വഴിക്ക്
അതേസമയം, ഖത്തറിനെതിരേ സൗദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും സ്വീകരിച്ച ഉപരോധ നടപടിയെ തുടര്‍ന്ന് മേഖലയിലുണ്ടായ പ്രതിസന്ധി വഴിത്തിരിവിലേക്ക് നീങ്ങുന്നു. ഖത്തറിനെ പിന്തുണച്ച് കൂടുതല്‍ രാജ്യങ്ങളും അന്താരാഷ്ട്ര സംഘങ്ങളും രംഗത്തെത്തുന്ന കാഴ്ചയാണിപ്പോള്‍. ഭിന്നിച്ചു നിന്നാല്‍ മേഖല തകരുമെന്നും അത് ആഗോള തലത്തില്‍ പ്രതിഫലിക്കുമെന്നുമുള്ള ആശങ്കയാണ് ഖത്തറിന് പിന്തുണ വര്‍ധിക്കാന്‍ കാരണം.
എരിത്രിയ പറയുന്നത്
ഇറാനും തുര്‍ക്കിക്കും പുറമെ ആഫ്രിക്കന്‍ രാജ്യമായ എരിത്രിയയും ഖത്തറിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. മാത്രമല്ല, അമേരിക്കയില്‍ ഗള്‍ഫ് പ്രതിസന്ധിയുടെ കാര്യത്തില്‍ ഭിന്നതയും ഉടലെടുത്തിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് സൗദിയെ പിന്തുണയ്ക്കുമ്പോള്‍ പെന്റഗണ്‍ ഖത്തറിന് അനുകൂലമായാണ് സംസാരിച്ചത്.
സൗദിയുടെ ആവശ്യം തള്ളി
ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ സൗദിയും യുഎഇയും എരിത്രിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് സാധിക്കില്ലെന്ന് എരിത്രിയ വ്യക്തമാക്കി. ഖത്തര്‍ തങ്ങളുടെ സഹോദര രാഷ്ട്രമാണെന്നാണ് എരിത്രിയന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത്.
ഖത്തറിന് ഭക്ഷണവും മരുന്നും
തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഖത്തറിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് വീണ്ടും പ്രഖ്യാപിച്ചു. ഖത്തര്‍ തങ്ങളെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച രാജ്യമാണെന്നും ആ രാജ്യത്തിന് പ്രതിസന്ധിയുണ്ടാകുമ്പോള്‍ കൂടെ നില്‍ക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും എര്‍ദോഗാന്‍ പറയുന്നു. ഖത്തറിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ പറഞ്ഞു. ഇസ്താംബൂറില്‍ നോമ്പു തുറക്ക് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഖത്തറിന് ഭക്ഷണവും മരുന്നും നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പെന്റഗണും ട്രംപിനും രണ്ടു വാക്ക്
അമേരിക്കന്‍ പ്രസഡിന്റ് ട്രംപ് സൗദിയെ പിന്തുണച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സൗദി അറേബ്യയുടെ ഭീകരവിരുദ്ധ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. അതില്‍ നിന്നു വ്യത്യസ്തമായാണ് അമേരിക്കയുടെ വിദേശകാര്യമന്ത്രാലയവും പെന്റഗണും പ്രതികരിച്ചത്. ഖത്തറിനെതിരായ ഉപരോധത്തില്‍ ഇളവ് വരുത്തണമെന്ന് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ സൗദിയോട് ആവശ്യപ്പെട്ടു. ഖത്തറിനെതിരായ ഉപരോധം ഗുണം ചെയ്യില്ലെന്ന് അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ അഭിപ്രായപ്പെട്ടു. ട്രംപിന്റെ നിലപാടില്‍ നിന്നു വ്യത്യസ്തമാണിത്.
അമേരിക്കന്‍ സൈന്യം
അമേരിക്കക്ക് 11000 സൈനികരാണ് ഖത്തറിലെ താവളത്തിലുള്ളത്. അതുകൊണ്ടുതന്നെ ഖത്തറിനെ പ്രത്യക്ഷത്തില്‍ പിണക്കി അമേരിക്ക കളിക്കില്ല. അറബ് ലോകത്തെ പ്രധാന രാജ്യമായ തുര്‍ക്കിയുടെ സൈന്യം ഉടനെ ഖത്തറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 3000 സൈനികരെയാണ് തുര്‍ക്കി ഖത്തറിലേക്ക് അയക്കുക.
സഹായവുമായി ഇറാന്‍
എന്നും സൗദിയുടെ പ്രതിപക്ഷത്ത് നില്‍ക്കുന്ന ഇറാന്‍ ഈ വിഷയത്തിലും സമാന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഖത്തറിന് ആവശ്യമായ ഭക്ഷണവും മറ്റു വസ്തുക്കളും കടല്‍ മാര്‍ഗം എത്തിക്കാമെന്ന് ഇറാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ പിന്തുണകളെല്ലാം സൗദിയുടെ വിജയം വിദൂരത്താക്കുന്നു. ഉപരോധത്തില്‍ ഇളവ് വരുത്തുകയല്ല, പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് എര്‍ദോഗാന്‍ ആവശ്യപ്പെട്ടത്. ഖത്തറിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കഴിഞ്ഞദിവസം ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇറാഖും ഖത്തറിനോടൊപ്പം നില്‍ക്കുമെന്നാണ് അറിയിച്ചത്.
ആംനസ്റ്റി ഖത്തറിനൊപ്പം
ഖത്തറിനെതിരായ നടപടികള്‍ സൗദിയും യുഎഇയും ബഹ്‌റൈനും അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനര്‍ ആവശ്യപ്പെട്ടു. ഗള്‍ഫിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ വച്ച് കളിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.
ഭീകരപ്പട്ടിക അംഗീകരിക്കില്ലെന്ന് യുഎന്‍
സൗദി പുറത്തുവിട്ട ഭീകരരുടെ പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഖത്തര്‍ സഹായിക്കുന്നുവെന്നാരോപിച്ച് സൗദിയും ഈജിപ്തും യുഎഇയും ബഹ്‌റൈനും പുറത്തുവിട്ട സംഘങ്ങളുടെ പട്ടിക സംബന്ധിച്ച ചോദിച്ചപ്പോഴാണ് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജര്‍റിക് ഇങ്ങനെ പ്രതികരിച്ചത്. യുഎന്‍ രക്ഷാസമിതി അംഗീകരിച്ച ഭീകരരുടെ പട്ടിക മാത്രമാണ് സാധുവാകുക എന്നും അദ്ദേഹം പറഞ്ഞു.