ചൈനയില്‍ വീണ്ടും കൊവിഡ്;പകർന്നത് സാൽമൺ മത്സ്യത്തിൽ നിന്നോ? ബെയ്ജിങ്ങിൽ ലോക്ക് ഡൗൺ, ആശങ്ക
ബെയ്ജിങ്ങ്; ചൈനയിൽ വീണ്ടും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മാംസ മാർക്കറ്റുമായി ബന്ധപ്പെട്ടാണ് പുതിയതായി രോഗം പടർന്നിരിക്കുന്നത്. ഇതോടെ തെക്കൻ ബെയ്ജിങ്ങിലെ 11 റെസിഡന്‍ഷ്യല്‍ എസ്‌റ്റേറ്റുകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഏഴ് പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് പേർക്ക് ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
ശനിയാഴ്ച 11 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തി രോഗം സ്ഥിരീകരിച്ചവരാണ്. അതേസമയം പുതിയ കേസുകൾ പ്രദേശത്ത് സ്ഥിരീകരിച്ചതോടെ കൊവിഡിന്റെ രണ്ടാം വരവാണോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗി സന്ദർശിച്ച രണ്ട് മത്സ്യ മാംസ മാർക്കറ്റുകൾ അടച്ചിട്ടുണ്ട്.

ഇറക്കുമതി ചെയ്ത സാൽമൺ മത്സ്യം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന കട്ടിങ്ങ് ബോർഡുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് സിന്‍ഫാദി മാംസ മാര്‍ക്കറ്റിലെ ജീവനക്കാരൻ പറഞ്ഞതായി ബെയ്ജിങ്ങ് ന്യൂസിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പുറത്തുവന്നതോടെ വുമാർട്ട്, കാരിഫോർ എന്നിവയുൾപ്പെടെയുള്ള തലസ്ഥാനത്തെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒറ്റരാത്രികൊണ്ട് സാൽമണിന്റെ എല്ലാ സ്റ്റോക്കുകളും നീക്കംചെയ്തു. അതേസമയം മറ്റുള്ള ഉത്പന്നങ്ങളുടെ വിതരണത്തെ ബാധിക്കില്ലെന്ന് കച്ചവടക്കാർ പറഞ്ഞു.
നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് രണ്ട് മാർക്കറ്റുകളിലും നിരവധി പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ബെയ്ജിങ്ങിൽ രണ്ട് മാസങ്ങൾക്ക് ശേഷം കൊവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തത്. സമീപകാലത്ത് മറ്റ് ഇടങ്ങളിലേക്ക് യാത്രാ ചരിത്രം ഇല്ലാത്ത ആൾക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. തൊട്ട് പിന്നാലെ മറ്റ് രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകിരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിൽ ഹ്വാനാന്‍ മാര്‍ക്കറ്റില്‍ മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് ആദ്യമായി കൊവിഡ് ബാധ ഉണ്ടായതെന്നാണ് നിഗമനം. മാർക്കറ്റിൽ ചെമ്മീൻ വിൽപ്പന നടത്തിയിരുന്ന സ്ത്രീകളിൽ ഒരാളാണ് പേഷ്യന്റ് സീറോ' എന്നാണ് കണക്കാക്കപ്പെടുന്നത്. വൈറസ് വ്യാപനത്തിന് ശേഷം ഹുവാനൻ മാർക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു.












Click it and Unblock the Notifications