ചട്ടം പരിഷ്കരിച്ച് ദുബായ്: 48 മണിക്കൂറിനുള്ളിലെ പിസിആർ ഫലം നിർബന്ധം; ഫലത്തിൽ ക്യൂആർ കോഡ് നിർബന്ധം
ദുബായ്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ചട്ടങ്ങൾ കർശനമാക്കി ദുബായ്. 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധന ഫലമാണ് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവർ ഇനി സമർപ്പിക്കേണ്ടത്. ഇനി നിർബന്ധമാക്കിക്കൊണ്ട് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. അതേ സമയം കൊവിഡ് പരിശോധന ഫലത്തിൽ ക്യൂആർ കോഡും നിർബന്ധമാക്കിയിട്ടുണ്ട്. ഏപ്രിൽ 22 മുതലാണ് ഈ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നത്.
നിലവിൽ ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധന ഫലമാണ് ഹാജരാക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നതോടെ ഏപ്രിൽ 22 മുതൽ 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനാ ഫലമാണ് സമർപ്പിക്കേണ്ടത്. ഫലം നെഗറ്റീവും ആയിരിക്കണം. പരിശോധനക്കായി സാമ്പിൾ ശേഖരിച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് സമയം കണക്കാക്കേണ്ടത്. ഇക്കാര്യം വിമാനക്കമ്പനികളും പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഫലം വന്നതിന് ശേഷമുള്ള സമയമല്ലെന്ന തെറ്റിദ്ധാരണ നീക്കുന്നതിനാണ് ഈ വിശദീകരണം നൽകിയിട്ടുള്ളത്.

പരിശോധനാ ഫലത്തിൽ ഇംഗ്ലീഷിലോ അറബിയിലോ ഫലം നെഗറ്റീവ് ആണെന്ന് രേഖപ്പെടുത്തിയിരിക്കണം. ക്യൂആർ കോഡിന് പുറമേയാണിത് വേണ്ടത്. കൊവിഡ് ടെസ്റ്റ് നടത്തിയ തിയതിയും സമയവും റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നും ചട്ടമുണ്ട്. ദുബായ് വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെൽത്ത് അതോറിറ്റി അധികൃതർ ഫലം പരിശോധിക്കുകയും ക്യൂആർ കോഡ് സ്കാൻ ചെയ്യുകയും ചെയ്യണം. ക്യൂആർ കോഡ് സ്കാൻ ചെയ്യുന്ന പക്ഷം ഒറിജിനൽ പരിശോധനഫലം ലഭ്യമാകുന്ന വിധമായിരിക്കണം ക്യൂആർ കോഡ് എന്നും നിർദേശത്തിൽ പറയുന്നു.
യാത്രപുറപ്പെടുന്നത് എവിടെ നിന്നാണോ അവിടെയുള്ള അംഗീകൃത ലാബുകളിൽ നിന്ന് നടത്തിയ പിസിആർ പരിശോധനയുടെ ഫലമാണ് സമർപ്പിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നുണ്ട്. അതേസമയം എയർഇന്ത്യ എക്സ്പ്രസ്, ഫ്ലൈ ദുബായ് തുടങ്ങിയ വിമാനകമ്പനികൾ പുതിയ നിബന്ധനകൾ ഈ മാസം 22 മുതൽ തന്നെ നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications