'തിരഞ്ഞെടുപ്പ് തട്ടിപ്പെന്ന് പറഞ്ഞാൽ മാത്രം അങ്ങനാകില്ല', ഡൊണാൾഡ് ട്രംപിനെ വീണ്ടും പറപ്പിച്ച് കോടതി
വാഷിംഗ്ടണ്‍: പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഹര്‍ജി തളളി അമേരിക്കയിലെ ഫെഡറല്‍ കോടതി. പെന്‍സില്‍വാനിയ സംസ്ഥാനത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തളളിയത്. തിരഞ്ഞെടുപ്പ് നീതിയുക്തമായല്ല നടന്നത് എന്നാണ് ട്രംപിന്റെ ആരോപണം. അതുകൊണ്ട് പെന്‍സില്‍വാനിയയിലെ ജോ ബൈഡന്റെ വിജയം റദ്ദ് ചെയ്യണം എന്നും ട്രംപ് കോടിതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി നിരസിച്ചു.
പെന്‍സില്‍വാനിയയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്നും ട്രംപ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ചതിക്കപ്പെട്ടു എന്നാണ് ട്രംപിന്റെ പ്രചാരണ വിഭാഗം ആരോപിക്കുന്നത്. മൂന്ന് അപ്പീല്‍ കോടതി ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ട്രംപിന്റെ വാദങ്ങള്‍ തളളിയത്. തിരഞ്ഞെടുപ്പ് ക്രമക്കേട് നടന്നു എന്നുളള ട്രംപിന്റെ വാദങ്ങളെ ശരിവെയ്ക്കുന്ന തെളിവുകള്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നീതി ലഭിച്ചില്ല എന്നുളള പരാതികള്‍ ഗൗരവമുളളത് തന്നെ ആണെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഒരു തിരഞ്ഞെടുപ്പ് നീതിയുക്തമല്ല എന്ന് പറയുന്നത് കൊണ്ട് മാത്രം അതങ്ങനെ ആകില്ലെന്നും കോടതി വ്യക്തമാക്കി. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ട്രംപ് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് കോടതികള്‍ കയറി ഇറങ്ങുകയാണ്. ഇതിനകം രണ്ട് ഡസനില്‍ അധികം തിരഞ്ഞെടുപ്പ് കേസുകളില്‍ ട്രംപ് തോല്‍വി ഏറ്റുവാങ്ങിക്കഴിഞ്ഞിട്ടുണ്ട്.
Recommended Video
ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കില്ലെന്ന നിലപാടാണ് തുടക്കം മുതല്‍ക്കേ ട്രംപ് സ്വീകരിക്കുന്നത്. തട്ടിപ്പാണ് ഈ തിരഞ്ഞെടുപ്പ് എന്നാണ് വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേയും ട്രംപ് ആവര്‍ത്തിച്ചത്. പെന്‍സില്‍വാനിയയും ജോര്‍ജിയയും അടക്കമുളള ട്രംപിന്റെ ശക്തികേന്ദ്രങ്ങളില്‍ അടക്കം വിജയിച്ചാണ് ജോ ബൈഡന്‍ പ്രസിഡണ്ട് കസേര ഉറപ്പിച്ചത്. പെന്‍സില്‍വാനിയയിലെ ലക്ഷക്കണക്കിന് വോട്ടുകളില്‍ തട്ടിപ്പ് നടന്നെന്നും അവ തളളണമെന്നുമുളള ട്രംപിന്റെ അഭിഭാഷകനായ റൂഡി ഗിലിയാനിയുടെ ഹര്‍ജി പെന്‍സില്‍വാനിയ കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. ചൊവ്വാഴ്ചയാണ് പെന്‍സില്‍വാനിയയില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications