രണ്ടു മാസമായി ആണവ പരീക്ഷണങ്ങളില്ല, പരസ്യ പ്രസ്താവനകളില്ല, കിം ജോങ് ഉന്നിന്ന് എന്തുപറ്റി ...
കഴിഞ്ഞ രണ്ടു മാസമായി ഉത്തരകൊറിയ മിസൈൽ പരീക്ഷണൾ നടത്തുന്നില്ലായിരുന്നു. കൂടാതെ ഉന്നിന്റെ പ്രസ്താവനകൾ കാണാനും സാധിച്ചിരുന്നില്ല
സിയോൾ: ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ അസുഖബാധിതനാണെന്ന് റിപ്പോര്‍ട്ട്. അതിനാലാണ് രണ്ട് മാസമായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നിർത്തിവെച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഉത്തരകൊറിയൻ സ്വകാര്യ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് ന്യൂസ് ഡോട്ട് കോം വെബ്സൈറ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ രണ്ടു മാസമായി ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിട്ടില്ല. കൂടാതെ ഉന്നിന്റെ പ്രസ്താവനകളും ഇല്ലായിരുന്നു. അടുത്തിടെ പുറത്തു വന്ന ചിത്രത്തിൽ ഉന്നിന്റെ ശരീര ഭാരം കൂടിയതായും കാണാൻ സാധിച്ചിരുന്നു. ഇതു സൂചിപ്പിക്കുന്നത് ഉന്നിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ്.

ഉന്നിന്റെ ആരോഗ്യനില മോശം
ഉത്തരകൊറിയൻ നേതാവ് കിങ് ജോങ് ഉന്നിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഹൃദ്രോഗവും പ്രമേഹവും രക്ത സമ്മർദവും ഉന്നിനെ അലട്ടുന്നുണ്ടത്രേ. വധഭീഷണി നിലനിൽക്കുന്നതിലുള്ള ഭയം അദ്ദേഹത്തെ മാനസിക സമ്മർദ്ദത്തിലാക്കുന്നുണ്ടെന്ന് ഉത്തരകൊറിയൻ ചാരന്മാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹൃദയാഘാതം മൂലം 2011ലാണ് ഉന്നിന്റെ പിതാവ് കിം ജോങ് ഇൽ മരിച്ചത്. ഇതേതുടർന്നാണ് ഉത്തരകൊറിയയുടെ ഭരണനേതൃത്വം ഉൻ ഏറ്റെടുക്കുന്നത്. എന്നാൽ പിതാവ് നേരിട്ട അസുഖങ്ങൾ മകനേയും പിടിച്ചിട്ടുണ്ട്.

മിസൈൽ പരീക്ഷണം
കഴിഞ്ഞ ജൂലൈയിൽ ഉത്തരകൊറിയ സ്വന്തമായി വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം വിജയകരമായിരുന്നു. ഇതേ തുടർന്ന് ഉത്തരകൊറിയ അമേരിക്ക ബന്ധം കൂടുതൽ വഷളായി. ഉത്തരകൊറിയ്ക്കെതിരെയുള്ള നീക്കങ്ങൾ അമേരിക്ക ശക്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉന്നുമായുള്ള വാക്പേര് രൂക്ഷമാകുകയും ചെയ്തിരുന്നു. ഇവരുടെ പ്രവർത്തികളിൽ ലോകരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ട്രംപിൻറെ ഏഷ്യൻ സന്ദർശനം
ഉത്തരകൊറിയയെ തകർക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു ട്രംപിന്റെ ഏഷ്യൻ സന്ദർശനം. ജപ്പാൻ, നോർത്ത് കൊറിയ, ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഇതിന്റെ ഭാഗമായി സന്ദർശിച്ചിരുന്നു. എന്നാൽ ഉന്നിനെതിരേയും ഉത്തരകൊറിയയ്ക്കെതിരേയും വളരെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമർശനം ഉന്നയിച്ചത്. ഉത്തരകൊറിയക്കെതിരെ ലോകരാജ്യങ്ങളെ സംഘടിപ്പിക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം

പ്രതികരിക്കാതെ ഉൻ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആക്ഷേപങ്ങൾക്ക് ഉൻ മറുപടി നൽകിയിരുന്നില്ല. എന്നാൽ ഉന്നിനെതിരെ മോശം പരാമർശങ്ങൾ ഉന്നയിച്ച ട്രംപിന് വധശിക്ഷ നൽകണമെന്ന് ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ഉന്നോ അദ്ദേഹത്തിനോട് അടുത്തു നിൽക്കുന്ന കേന്ദ്രങ്ങളോ രംഗത്തെത്തിയിട്ടില്ല.

ആണവ അന്തർവാഹിനി
ബാലിസ്റ്റിക് മിസൈൽ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനിയുടെ പണിപ്പുരയിലാണ് ഉത്തരെകൊറിയ. ഉത്തരകൊറിയൻ നാവിക കേന്ദ്രത്തിൽ കപ്പൽ നിർമ്മാണം നടക്കുന്നതായി 38 നോർത്ത് വെബ്സൈറ്റാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തരകൊറിയൻ നാവിക കപ്പൽ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ലഭിച്ച ഉപഗ്രഹദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് വെബ്സൈറ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആണവ അന്തർവാഹിനി നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ തുടച്ചയായി ഉത്തരകൊറിയുടെ സിൻപോ സൗത്തിലെ കപ്പൽ നിർമ്മാണശാലയിൽ എത്തുന്നുണ്ട്.












Click it and Unblock the Notifications