കലഹങ്ങള്‍ തീര്‍ന്നു, ഗുന്തര്‍ ഗ്രാസിന് വിട!
ബെര്‍ലിന്‍: വ്യവസ്ഥാപിത ഭരണകൂടങ്ങളോടും ഭരണസംവിധാനങ്ങളോടും നിരന്തരം കലഹിച്ചിരുന്ന ജര്‍മ്മന്‍ സാഹിത്യകാരന്‍ ഗുന്തര്‍ ഗ്രാസ് അന്തരിച്ചു. 87 വയസ്സായിരുന്നു. നോവലിസ്റ്റ്, കവി, ശില്പി, തിരക്കഥാകൃത്ത് തുടങ്ങിയ ബഹുമുഖ പ്രതിഭയെ ആണ് ഗ്രാസിന്റെ വിയോഗത്തിലൂടെ അക്ഷരലോകത്തിന് നഷ്ടമാകുന്നത്. യൂറോപ്യന്‍ മാജിക്കല്‍ റിയലിസത്തിലെ എണ്ണം പറഞ്ഞ ദ ടിന്‍ ഡ്രം എന്ന കൃതിക്ക് 1999ല്‍ ഗുന്തര്‍ ഗ്രാസിന് നോബല്‍ പുരസ്‌കാരം ലഭിച്ചു.
1927 ഒക്‌ടോബര്‍ 16ന് ഗഡാന്‍സ്‌കിലാണ് ഗുന്തര്‍ ഗ്രാസ് ജനിച്ചത്. പതിനേഴാം വയസ്സില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ഗുന്തര്‍ ഗ്രാസിന് ജര്‍മന്‍ സേനയില്‍ നിര്‍ബന്ധിത സേവനം നടത്തേണ്ടി വന്നു. 1950കളിലാണ് ഗുന്തര്‍ ഗ്രാസ് സാഹിത്യ മേഖലയിലേക്ക് കടന്നുവന്നത്. 1959 ലാണ് പ്രശസ്തമായ ദ ടിന്‍ ഡ്രം ഗ്രാസ് എഴുതിയത്. നാസി ഭരണകൂടത്തിന്റെ കഥയായിരുന്നു ഇതിവൃത്തം.
ക്യാറ്റ് ആന്റ് മൗസ്, ഡോഗ് ഇയേഴ്‌സ്, മൈ സെഞ്ചുറി, ക്രാബ്‌വാക്ക് തുടങ്ങിയവയാണ് പ്രശസ്തമായ മറ്റ് കൃതികള്‍. ദ ടിന്‍ ഡ്രം ഇതേപേരില്‍ പിന്നീട് സിനിമയായി. ഗ്രാസിന്റെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നാണ് നോബല്‍ സമ്മാനത്തിന് അര്‍ഹമായ ദ ടിന്‍ ഡ്രം. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയോടായിരുന്നു ഗ്രാസിന് അനുഭാവം.
രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക ഗുന്തര്‍ ഗ്രാസിനെ യുദ്ധത്തടവുകാരനാക്കി. ഖനികളിലും കല്‍ത്തൊഴിലാളിയായും പണിയെടുക്കേണ്ടി വന്നു. വെസ്റ്റ് ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിയായിരുന്നു ഗുന്തര്‍ ഗ്രാസ് ഏറെക്കാലം. ഫുട്‌ബോള്‍ കളിയുടെ വലിയ ആരാധകനായിരുന്നു ഗ്രാസ്. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ ഇന്ത്യയിലെത്തിയ ഗുന്തര്‍ ഗ്രാസ് കൊല്‍ക്കത്തയിലും കൊച്ചിയിലും താമസിച്ചിട്ടുണ്ട്.