Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര കൊറിയക്ക് 50 ലക്ഷം അണുബോംബുകള്‍; ശത്രുക്കളെ തുടച്ചുനീക്കും, അമേരിക്ക ഞെട്ടി

അമേരിക്കന്‍ യുദ്ധക്കപ്പല്‍ ദക്ഷിണ കൊറിയന്‍ തീരത്ത് എത്തുകയും ഉത്തര കൊറിയക്കെതിരേ ഏത് സമയവും ആക്രമണം തുടങ്ങിയേക്കാമെന്ന ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

പ്യോങ്യാങ്: അമേരിക്കയെയും കൂട്ടാളികളെയും തുടച്ചുനീക്കാന്‍ കഴിയുന്ന ആയുധശേഷി ഉത്തര കൊറിയക്കുണ്ടെന്ന് ഭീഷണി. 50 ലക്ഷം അണുബോംബുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും രാജ്യത്തിന് വേണ്ടി യുവാക്കള്‍ അതു പ്രയോഗിക്കുമെന്നും യുവജന സമ്മേളനത്തിന് മുന്നോടിയായി നേതാക്കള്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യൂത്ത് വിങിന്റെ കേന്ദ്രകമ്മിറ്റിയാണ് അമേരിക്കക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ആക്രമണം ആരംഭിച്ചാല്‍ ഭൂമി തകരുമെന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. നേരിയ പ്രകോപനം പോലുമുണ്ടായാല്‍ തങ്ങള്‍ അണുബോംബ് വര്‍ഷിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

അമേരിക്കന്‍ യുദ്ധക്കപ്പല്‍ തീരത്ത്

അമേരിക്കന്‍ യുദ്ധക്കപ്പല്‍ ദക്ഷിണ കൊറിയന്‍ തീരത്ത് എത്തുകയും ഉത്തര കൊറിയക്കെതിരേ ഏത് സമയവും ആക്രമണം തുടങ്ങിയേക്കാമെന്ന ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അമേരിക്കന്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നതിന് ദക്ഷിണ കൊറിയ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്.

റോക്കറ്റ് സംവിധാനം നിര്‍മിക്കുമെന്ന് ദക്ഷിണ കൊറിയ

ശേഷിയുള്ള റോക്കറ്റ് സംവിധാനം നിര്‍മിക്കുമെന്ന് ദക്ഷിണ കൊറിയ പറഞ്ഞതിന് പിന്നാലെയാണ് ഉത്തര കൊറിയ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. അമേരിക്ക ആക്രമണം തുടങ്ങിയാല്‍ അണുബോംബുമായി യുവാക്കളുടെ കുത്തൊഴുക്കുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

വെറുതെ വിടില്ലെന്ന് ഉത്തര കൊറിയ

അമേരിക്കയെയും ദക്ഷിണ കൊറിയയെയും നശിപ്പിക്കും. ഇവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും വെറുതെവിടില്ലെന്നും യുവനേതാക്കള്‍ വ്യക്തമാക്കി. തങ്ങളുടെ ആയുധങ്ങള്‍ ചൊവ്വാഴ്ച ഉത്തര കൊറിയ പരസ്യപ്പെടുത്തിയിരുന്നു. അമേരിക്കയെയും സഖ്യകക്ഷികളെയും ഭയപ്പെടുത്തുകയാണ് ഉത്തര കൊറിയയുടെ ലക്ഷ്യം.

തയ്യാറെടുക്കാന്‍ പ്രസിഡന്റിന്റെ നിര്‍ദേശം

റോക്കറ്റുകളും മുങ്ങിക്കപ്പലുകളും സജ്ജമാക്കാന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന്റെ 85ാം വാര്‍ഷികത്തില്‍ നടന്ന സൈനിക ശക്തിപ്രകടനം വോന്‍സണ്‍ തീരപ്രദേശത്താണ് നടന്നത്.

സംയുക്ത സൈനിക അഭ്യാസം

അതേസമയം, സിന്‍ജുനില്‍ അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനിക അഭ്യാസം തുടങ്ങി. ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്ന നടപടിയാണിത്. ഉത്തര കൊറിയന്‍ അതിത്തിയോട് ചേര്‍ന്ന പ്രദേശത്ത് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ അമേരിക്കക്ക് ദക്ഷിണ കൊറിയ സൗകര്യമൊരുക്കിയിട്ടുണ്ട്.

ആണവ പരീക്ഷണം മാറ്റിവയ്ക്കില്ല

അമേരിക്ക പ്രകോപനം തുടരുമ്പോള്‍ തങ്ങള്‍ ഒരിക്കലും ആണവ പരീക്ഷണം മാറ്റിവയ്ക്കില്ലെന്ന് ഉത്തര കൊറിയന്‍ സര്‍ക്കാര്‍ വക്താവ് സോക് ചോള്‍ വോന്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ തങ്ങള്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ഇനിയും നടത്തും. അതിന് ഒരു കാര്യങ്ങളും തങ്ങള്‍ക്ക് തടസമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാം വ്യാജ ആയുധങ്ങള്‍

അതേസമയം, സൈനിക ശക്തി പ്രകടനത്തിനിടെ ഉത്തര കൊറിയ പ്രദര്‍ശിപ്പിച്ചത് വ്യാജ ആയുധങ്ങളാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മുന്‍ ഉന്‍ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. സൈനികര്‍ ഡമ്മി ആയുധങ്ങളുമായാണ് നീങ്ങിയതെന്ന് മൈക്കല്‍ പ്രെഗെന്റ് പറഞ്ഞു. അമേരിക്കയെ ഭയപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് കപ്പല്‍ നങ്കൂരമിട്ടു

ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ യുദ്ധക്കപ്പല്‍ കാള്‍ വിന്‍സണ്‍ കൊറിയന്‍ തീരത്തെത്തിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നിന്നാണ് ഈ കപ്പല്‍ എത്തിയിട്ടുള്ളത്. രണ്ട് ജാപ്പനീസ് യുദ്ധക്കപ്പലുകളും ഇതോടൊപ്പമുണ്ട്. കാള്‍ വിന്‍സണ്‍ കപ്പലിനൊപ്പം അമേരിക്കയുടെ രണ്ട് ചെറു യുദ്ധക്കപ്പലും അകമ്പടി സേവിക്കുന്നുണ്ട്.

1,190,000 സൈനികര്‍

ഉത്തര കൊറിയയുടെ സൈനിക ശക്തി സംബന്ധിച്ച് പുറംലോകത്തിന് വേണ്ടത്ര വിവരങ്ങള്‍ ലഭ്യമല്ല. 1190000 സൈനികരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമേരിക്കന്‍ ഭീഷണി നേരിടാന്‍ രാജ്യത്തെ എല്ലാ ജനങ്ങളും ആയുധമെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയുടെയും ചൈനയുടെയും കൈവശമുള്ളതിന് സമാനമായ കപ്പല്‍വേധ മിസൈലുകളാണ് ഉത്തര കൊറിയയുടേതെന്ന് അമേരിക്ക കരുതുന്നു. റഷ്യയുടെ സ്റ്റിക്സ് മിസൈലുകളും ചൈനയുടെ സില്‍ക്വോണ്‍ മിസൈലുകളുമാണ് ഉത്തര കൊറിയയുടെ കൈവശമുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.

യുഎസ് അന്തര്‍വാഹിനി കൊറിയന്‍ തീരത്ത്

അതിനിടെ ഉത്തര കൊറിയക്കെതിരേ യുദ്ധഭീതി വിതച്ച് അമേരിക്കയുടെ അന്തര്‍വാഹിനി കൊറിയന്‍ തീരത്ത് എത്തിയിട്ടുണ്ട്. യുഎസ്എസ് മിഷിഗണ്‍ എന്ന അന്തര്‍വാഹിനിയാണ് എത്തിയിട്ടുള്ളത്. ദക്ഷിണ കൊറിയയിലെ ബുസാന്‍ തീരത്താണ് ഇവ നങ്കൂരമിട്ടിരിക്കുന്നത്. 154 ക്രൂയിസ് മിസൈലുകളും ചെറിയ അന്തര്‍വാഹിനികളും വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ അന്തര്‍വാഹിനിയാണ് മിഷിഗണ്‍. ആണവ ആക്രമണം നടത്താനും ഇതിന് ശേഷിയുണ്ട്. 560 അടി നീളവും 18000 ടണ്‍ ഭാരവും വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+