ഉപരോധമേര്‍പ്പെടുത്തിയാല്‍ അമേരിക്ക വേദനിക്കും: താക്കീതുമായി ഉത്തരകൊറിയ, പിന്നില്‍ റഷ്യയും ചൈനയും!
കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനും പ്രമേയം പാസാക്കാനുമാണ് നീക്കമെങ്കില്‍ അമേരിക്ക അതിന് വില നല്‍കേണ്ടിവരുമെന്നാണ് താക്കീത്
സോള്‍: ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തില്‍ അമേരിക്കയ്ക്ക് താക്കീതുമായി ഉത്തരകൊറിയ. ഉത്തരകൊറിയയുടെ ആറാമത്തെ ആണവപരീക്ഷണത്തെ തുടര്‍ന്ന് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കമെങ്കില്‍ യുഎസ് വേദനിക്കേണ്ടിവരുമെന്നാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ ഉത്തരകൊറിയയ്ക്ക് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎസ് നീക്കത്തിന് വെല്ലുവിളിയാവുന്നതാണ് ഉത്തരകൊറിയന്‍ ഭീഷണി.
കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ഉത്തരകൊറിയ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക ശമനം കൈവന്നതോടെയാണ് സെപ്തംബര്‍ മൂന്നിന് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്. ഇതോടെയാണ് ഉത്തരകൊറിയയ്ക്ക് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിനെ സമീപിച്ചത്. പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയെ ഒറ്റപ്പെടുത്തണമെന്ന ആവശ്യമാണ് അമേരിക്ക മുന്നോട്ടുവച്ചത്.
താക്കീതുമായി കൊറിയ
ആറാമത്തെ ആണവായുധ പരീക്ഷണത്തിന്‍റെ പേരില്‍ ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ തങ്ങള്‍ക്ക് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനും പ്രമേയം പാസാക്കാനുമാണ് നീക്കമെങ്കില്‍ അമേരിക്ക അതിന് വില നല്‍കേണ്ടിവരുമെന്നാണ് ഉത്തരകൊറിയന്‍ വിദേശ കാര്യ വകുപ്പ് വ്യക്തമാക്കിയത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് മന്ത്രാലത്തിന്‍റെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.
ഉന്നിന്‍റെ സ്വത്തുക്കള്‍
ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്നിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും, വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പൗരന്മാരെ തിരിച്ചയയ്ക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് അമേരിക്ക മുന്നോട്ടുവച്ചത്. എന്നാല്‍ യുസിന്‍റെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് സഖ്യരാജ്യമായ ചൈനയും റഷ്യയും ശ്രമിച്ചത്.
ആണവ പ്രതിസന്ധി
കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന ആണവ പ്രതിസന്ധി അവസാനിപ്പിക്കാന്‍ പ്രദേശത്തുനിന്ന് ആണവായുധങ്ങള്‍ നീക്കുന്നതിനുള്ള ശ്രമങ്ങളാണ് ചൈന നടത്തിവരുന്നതെന്ന് ചൈനീസ് ടിവി ചാനല്‍ ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കുന്നതിനാണ് ചൈന ശ്രമിക്കുന്നത്. പ്രതിസന്ധി ഉടന്‍ തന്നെ പരിഹരിക്കണമെന്ന ആവശ്യമാണ് ട്രംപും മുന്നോട്ടുവച്ചിട്ടുള്ളത്.
സൈനിക നടപടി പരിഹാരമല്ല
ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കുകയല്ല ആദ്യത്തെ മാര്‍ഗ്ഗമെന്ന് പ്രതികരിച്ച ട്രംപ് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയാണെന്നും പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ് മലക്കം മറിയുകയായിരുന്നു. നേരിട്ടുള്ള ചര്‍ച്ചകളല്ല വേണ്ടതെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സഖ്യരാഷ്ട്രങ്ങള്‍ പറയുന്നത്
ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കേണ്ടതില്ലെന്നും സമാധാനപരമായ ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കാമെന്നുമാണ് യുഎസിന്‍റെ സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. യുദ്ധമോ സൈനിക നടപടിയോ വേണ്ടെന്ന നിലപാടാണ് റഷ്യയും ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈനയും നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ഇരു രാജ്യങ്ങളും പിന്തുണയ്ക്കുന്നുണ്ട്.
ഉത്തരകൊറിയയ്ക്ക് ഉപരോധം
അണുവായുധ പരീക്ഷണങ്ങള്‍ നിയന്ത്രമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡന്‍റ് ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലും ചേര്‍ന്ന് ഉത്തരകൊറിയയ്ക്ക് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണുള്ളത്. ട്രംപും മെര്‍ക്കലും കഴിഞ്ഞദിവസം നടത്തിയ ഫോണ്‍ സംഭാഷണത്തിലും ഇക്കാര്യങ്ങളാണ് ചര്‍ച്ചയായതെന്ന് മെര്‍ക്കലിന്‍റെ വക്താവ് വ്യക്തമാക്കി. പ്രശ്നത്തിന് സമാധാനപരമായി പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.
യുഎസ് ഐക്യരാഷ്ട്രസഭയില്‍
ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ലോകത്തിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും രാജ്യത്തിനെതിരെ സാധ്യമായ ശക്തമായ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ യുഎസ് പ്രതിനിധി നിക്കി ഹാലെ ഉന്നയിച്ചിരുന്നു. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്നും നയതന്ത്ര തലത്തില്‍ ഉത്തരകൊറിയയെ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഇതുകൊണ്ട് ഫലമുണ്ടാകില്ലെന്നും നിക്കി ഹാലെ ചൂണ്ടിക്കാണിച്ചു.
ഹൈഡ്രജന്‍ ബോംബ് പരീക്ഷണം
മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സെപ്തംബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.
ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍
ഉത്തരകൊറിയയുടെ പശ്ചിമ തീരത്ത് ചലിക്കുന്ന റോക്കറ്റ് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് പശ്ചിമ തീരത്തുനിന്ന് ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമത്തിന്‍റെ ഭാഗമാണെന്നും ദക്ഷിണകൊറിയന്‍ ദിനപത്രം ഏഷ്യ ബിസിനസ് ഡെയ് ലി ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരീക്ഷണം തടസ്സപ്പെടുത്തുന്നതിന് വേണ്ടി രാത്രിയായിരിക്കും മിസൈല്‍ വിക്ഷേപിക്കുകയെന്നും മാധ്യമം ചൂണ്ടിക്കാണിക്കുന്നു.