എണ്ണവില ഇടിഞ്ഞു പൊളിഞ്ഞു; ബാരലിന് പൂജ്യം ഡോളറില്‍ താഴെ, ഇങ്ങനെ സംഭവിക്കുന്നത് ആദ്യം
ലണ്ടന്‍: കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എണ്ണവില കുത്തനെ ഇടിയുന്നു. ബാരല്‍ എണ്ണയ്ക്ക് ചരിത്രത്തില്‍ ആദ്യമായി പൂജ്യം ഡോളറില്‍ താഴെയായി വില. വിപണിയില്‍ വില്‍ക്കപ്പെടുന്ന മെയ് മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം കൊറോണ ഭീതിയില്‍ അടച്ചിട്ടതോടെയാണ് ആവശ്യക്കാര്‍ തീരെ കുറഞ്ഞതും വില ഇടിഞ്ഞുപൊളിഞ്ഞതും.
അമേരിക്കന്‍ ബെഞ്ച് മാര്‍ക്ക് ക്രൂഡ് ആയ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റിന്റെ വിലയാണ് കുത്തനെ ഇടിഞ്ഞത്. -40.32 ഡോളര്‍ വരെ താഴ്ന്നു. അതേസമയം, ജൂണിലേക്കുള്ള എണ്ണ വില്‍പ്പന ബാരലിന് 22 ഡോളര്‍ എന്ന നിരക്കിലാണ് നടക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....
സഹായിക്കാന്‍ സാധിക്കുന്നില്ല
ഒപെക് പ്ലസ് രാജ്യങ്ങളുടെ കരാറിനും എണ്ണ വിപണിയെ സഹായിക്കാന്‍ സാധിക്കുന്നില്ല. എണ്ണവില തിങ്കളാഴ്ച വന്‍തോതില്‍ ഇടിഞ്ഞു. ബാരല്‍ എണ്ണയ്ക്ക് -40.32 ഡോളറാണ് വില. ഇത്രയും താഴ്ന്ന നിലയിലേക്ക് എണ്ണവില എത്തുന്നത് ആദ്യമാണ്. 40 ശതമാനം തകര്‍ച്ചയാണ് എണ്ണവിപണി മൊത്തത്തില്‍ തിങ്കളാഴ്ച നേരിട്ടത്.
പ്രമുഖ രാജ്യങ്ങളെല്ലാം
കൊറോണ വൈറസിനെ തുടര്‍ന്ന് പ്രമുഖ രാജ്യങ്ങളെല്ലാം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ, എണ്ണ ഉപയോഗം വളരെ താഴ്ന്ന നിലയിലാണിപ്പോള്‍. അതുകൊണ്ടുതന്നെ സംഭരണ കേന്ദ്രങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുന്നു.
ഈ സാഹചര്യത്തില്‍
ഈ സാഹചര്യത്തില്‍ വില പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയും റഷ്യയും ചര്‍ച്ച നടത്തി ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. മെയ് മാസം മുതല്‍ ഓരോ ദിവസവും ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് തീരുമാനം. എന്നാല്‍ ഈ തീരുമാനത്തെ തുടര്‍ന്ന് വില അല്‍പ്പം കയറിയെങ്കിലും തിങ്കളാഴ്ച കുത്തനെ ഇടിയുന്നതായിരുന്നു വിപണിയിലെ കാഴ്ച.
യൂറോപ്യന്‍ വിപണിയിലും
യൂറോപ്യന്‍ വിപണിയിലും വില കുത്തനെ ഇടിഞ്ഞു. കൊറോണ രോഗം കൂടുതലായി ബാധിച്ചത് അമേരിക്കയിലും യൂറോപ്പിലുമാണ്. അമേരിക്കയില്‍ മാത്രം മരണം 40000 കവിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങി എല്ലായിടത്തും മരണം 15000 കവിഞ്ഞിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ് ഈ രാജ്യങ്ങളില്‍. അതുകൊണ്ടുതന്നെയാണ് ഉപയോഗം കുറഞ്ഞിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി
എണ്ണവിപണിയില്‍ നിന്നുള്ള വരുമാനം പ്രധാനമായി ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്‍പ്പെടെ കനത്ത തിരിച്ചടിയാണിത്. എന്നാല്‍ ഈ സാഹചര്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റേതാണ്. ഇന്ത്യയില്‍ വ്യവസായ മേഖലകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ കയറ്റുമതി കുറഞ്ഞിട്ടുണ്ട്.
ഇന്ത്യയ്ക്ക് നേട്ടം
കയറ്റുമതി കുറയുകയും ഇറക്കുമതി പതിവ് പോലെ തുടരുകയും ചെയ്താല്‍ രാജ്യത്തിന്റെ ധനക്കമ്മി വര്‍ധിക്കും. ഈ ആശങ്കയ്ക്ക് ഒരുപരിധി വരെ ആശ്വാസമാണ് എണ്ണവില കുറഞ്ഞത്. മാത്രമല്ല, ചരക്കുകടത്തിന് ചെലവ് ഏറുകയുമില്ല. അതുകൊണ്ടുതന്നെ അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാനും ഇടയില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ എണ്ണവില കുറയുന്നത് ഇന്ത്യയ്ക്ക് എന്തുകൊണ്ടും നേട്ടമാണ്.
നെഗറ്റീവ് സെക്ഷനിലേക്ക്
എണ്ണവില ചരിത്രത്തില്‍ ആദ്യമായിട്ടാണ് നെഗറ്റീവ് സെക്ഷനിലേക്ക് എത്തുന്നത്. മതിയായ സംഭരണ ശേഷിയില്ലാത്തതും വില കുറയാന്‍ കാരണമാണ്. ഉല്‍പ്പാദകര്‍ തങ്ങളുടെ കൈവശമുള്ള വസ്തു ഏറ്റവും മൂല്യം കുറഞ്ഞ തോതില്‍ വിറ്റഴിക്കുന്നതാണ് വിപണിയില്‍ കാണാന്‍ കഴിഞ്ഞത്.
250 ശതമാനത്തിലധികം നഷ്ടം
അമേരിക്കന്‍ ബെഞ്ച് മാര്‍ക്ക് ക്രൂഡ് ആയ വെസ്റ്റ് ടെക്‌സാസ് ഇന്‍ര്‍മീഡിയറ്റിന് തിങ്കളാഴ്ച 250 ശതമാനത്തിലധികം നഷ്ടമാണ് സംഭവിച്ചത്. വിപണി ക്ലോസ് ചെയ്യുന്ന വേളയില്‍ -40.32 ഡോളറിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും കനത്ത തിരിച്ചടിയാണിത്.
എല്ലാ നീക്കങ്ങളും പൊളിഞ്ഞു
വ്യവസായങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. മാത്രമല്ല, എണ്ണ വിപണിയെ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. സൗദി-റഷ്യ സഖ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി കരാറുണ്ടാക്കുന്നതിലും ട്രംപ് മുന്നില്‍ നിന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ നീക്കങ്ങളും പൊളിഞ്ഞിരിക്കുകയാണ്.
അമേരിക്കയുടെ ഉയര്‍ച്ചയും താഴ്ച്ചയും
ഷെയ്ല്‍ എണ്ണയാണ് അമേരിക്കയെ ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. അമേരിക്കയുടെ ഊര്‍ജ്ജ മേഖലയുടെ കേന്ദ്രമാക്കി മാറ്റുമെന്നായിരുന്നു ട്രംപിന്റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. എന്നാല്‍ ഇന്ന് ഏറ്റവും വലിയ തിരിച്ചടിയാണ് അമേരിക്കന്‍ എണ്ണ വിപണിക്ക് സംഭവിച്ചിരിക്കുന്നത്.
ബ്രെന്റ് ക്രൂഡിനും നഷ്ടം
എണ്ണയുടെ ആവശ്യം മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണ്. ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം ലോക്ക്ഡൗണിലായതാണ് കാരണം. എന്നാല്‍ ലോകത്തെ എല്ലാ എണ്ണ ശൃംഖലകളും നെഗറ്റീവിലെത്തിയിട്ടില്ല. അന്താരാഷ്ട്ര ബെഞ്ച് മാര്‍ക്കായ ബ്രെന്റ് ക്രൂഡ് 9 ശതമാനം നഷ്ടം നേരിട്ട് ബാരലിന് 25 ഡോളറിലെത്തി.