യുഎഇക്ക് ശേഷം ആര്; ബഹ്റിനോ ഒമാനോ; ഇസ്രായേലിലേക്ക് വിളിച്ച് ഒമാന്‍ വിദേശ കാര്യ മന്ത്രി
അബുദാബി: നയതന്ത്ര ബന്ധം ആംരഭിക്കാനുള്ള ധാരണക്ക് പിന്നാലെ യുഎഇ സന്ദർശിച്ച ഇസ്രയേലിന്റെ മൊസാദ് മേധാവി യോസി കോഹനെ യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൌൻ ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം സ്ഥാപിക്കുന്നതിന് കോഹന്‍ നടത്തുന്ന ശ്രമങ്ങളെ ഷെയ്ഖ് തഹ്നൌൻ ബിൻ സായിദ് പ്രശംസിച്ചു. ഇസ്രായേലും യുഎഇയും തമ്മിലുള്ള ടെലഫോണ്‍ ബന്ധം സ്ഥാപിച്ചതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. യുഎഇക്ക് പിന്നാലെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായാലുമായി ബന്ധം സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ആദ്യ ഗള്‍ഫ് രാജ്യം
ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഈ പട്ടികയിലേക്ക് അടുത്തതായി ആദ്യം എത്തുക ബഹ്റൈനാണോ ഒമാനാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇറാനും തുര്‍ക്കിയും അടക്കമുള്ള രാജ്യങ്ങള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയപ്പോള്‍ യുഎഇ- ഇസ്രായേല്‍ കരാറിനെ സ്വാഗതം ചെയ്ത് രംഗത്ത് എത്തിയിരുന്ന രാജ്യങ്ങളായിരുന്നു ഒമാനും ബഹ്റൈനും.

ഒമാന്‍റെ പ്രതികരണം
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതായും ഈ നടപടി ശാശ്വതമായ പശ്ചിമേഷ്യന്‍ സമാധാനം കൈവരിക്കാന്‍ സഹായിക്കുമെന്നുമായിരുന്നു ഒമാന്‍റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇസ്രഈല്‍ വിദേശ കാര്യമന്ത്രിയെ ഒമാന്‍ വിദേശ കാര്യ മന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുള്ള ഫോണില്‍ വിളിച്ചുവെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നത്.

ചർച്ച നടത്തി
പരസ്പരം സഹകരണം ശക്തിപ്പെടുത്തേണ്ട ആവശ്യകതയെ പറ്റിയും , യു.എ.ഇ- ഇസ്രഈല്‍ സഹകരണത്തെക്കുറിച്ചും മേഖലയിലെ മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും സംസാരിച്ചുവെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഫലസ്തീൻ-ഇസ്രായേൽ പ്രശ്നപരിഹാരം ലക്ഷ്യമിട്ട് സുൽത്താെൻറ സന്ദേശവുമായി അലവി നേരത്തെ വിവിധ അറബ് രാഷ്ട്രങ്ങൾ സന്ദർശിച്ച് രാഷ്ട്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ഇസ്രായേലുമായി സംസാരിച്ചത്
വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ തന്‍റെ അവസാന നീക്കമെന്ന നിലയിലാണ് അലവി ഇസ്രായേലുമായി സംസാരിച്ചത്. .ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് അൽ സൈദ് ചൊവ്വാഴ്ച പുറപ്പെടുവിച്ച രാജകീയ ഉത്തരവ് പ്രകാരം സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയാണ് പുതിയ വിദേശകാര്യ മന്ത്രി. അലവി തുടങ്ങിവെച്ച നീക്കം ബുസൈദി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2018 ഒക്ടോബറില്‍
2018 ഒക്ടോബറില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. ഒരു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ആദ്യ ഗള്‍ഫ് രാജ്യ സന്ദര്‍ശനമായിരുന്നു അത്. മേഖലയില്‍ രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം കൊണ്ടുവരാനും സമാധാന അന്തരീക്ഷം സ്ഥാപിക്കാനും ഇസ്രായാലുമായുള്ള ബന്ധം സ്ഥാപിക്കുന്നത് ഗുണകരമാണെന്നാണ് വിലയിരുത്തുന്നത്.

ബഹ്റിന്‍
ഇസ്രായേല്‍ ബന്ധത്തിനൊരുങ്ങുന്ന മറ്റൊരു രാജ്യം ബഹ്റൈനാണെന്നാണ് സൂചന. യുഎഇ-ഇസ്രായേല്‍ കരാര്‍ നിലവില്‍ വരുന്നതിന്‍റെ പ്രഖ്യാപനം വന്നതിന് വന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ അഭിനന്ദനമറിയിച്ച ആദ്യ ഗള്‍ഫ് രാജ്യമായിരുന്നു ബഹ്‌റിന്‍. മേഖലയില്‍ സമാധാനമുണ്ടാക്കാന്‍ അമേരിക്ക നടത്തുന്ന പരിശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ബഹ്റൈന്‍റെ പ്രതികരണം.

പിന്നില്‍ അമേരിക്ക
യുഎഇക്ക് പിന്നാലെ ഒരു അറബ് രാജ്യം കൂടി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജാരേദ് കുഷ്‌നറും കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ തന്നെയാണ് പുതിയ നീക്കങ്ങളും നടക്കുന്നതെന്നാണ് സൂചന.












Click it and Unblock the Notifications