വീണ്ടും ഒമിക്രോൺ കേസുകൾ വർധിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
ജനീവ: കൊവിഡ് കേസുകൾ ആഴ്‌ചകളായി കുറയുകയായിരുന്നുവെന്നും എന്നാൽ വീണ്ടു ഒമിക്രോൺ കേസുകൾ വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എപ്പിഡിമിയോളജിസ്റ്റ് മരിയ വാൻ ഖേർകോവെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടനയുടെ കൊവിഡിന്റെ ടെക്‌നിക്കൽ ലീഡ് ആണ് മരിയ വാൻ ഖേർകോവെ. കുറച്ച് ആഴ്‌ചകളായി കൊവിഡ് കേസുകൾ കുറയുകയാണെന്നും എന്നാൽ വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നതായാണ് കാണുന്നതെന്നും അവർ ട്വിറ്ററിലൂടെ വ്യക്തമാക്കി.
വലിയ തോതിൽ കൊവിഡ് വാക്‌സിനേഷൻ നടത്തിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയ പ്രദേശങ്ങളിൽ കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. വാക്‌സിൻ സ്വീകരിക്കുന്നത് ഫലപ്രദമാണെന്നും ഇതിലൂടെ രോഗം സൃഷ്‌ടിക്കുന്ന ഗുരുതരാവസ്ഥയിൽ നിന്നും മരണത്തിൽ നിന്നും മാത്രമേ രക്ഷയുള്ളുവെന്നും രോഗബാധിതരാകുന്നതിൽ നിന്ന് വാക്‌സിന് ഒന്നും ചെയ്യാനാകില്ലെന്നും അവർ പറയുന്നു.

വലിയ തോതിൽ ആളുകളിലേക്ക് പടരുന്ന ഒമിക്രോൺ ബിഎ1, ബിഎ2 ആണ് കൊവിഡിലെ തന്നെ ശക്തമായ നിലവിലുള്ള വേരിയന്‍റ് എന്നും മരിയ പറയുന്നു. രോഗം ബാധിച്ചുള്ള മരണനിരക്ക് ഇന്നും കൂടുതലാണെന്നും അവർ വ്യക്തമാക്കി. മാർച്ച് ഏഴ് മുതൽ 13 വരെയുള്ള ദിവസങ്ങളിൽ കൊവിഡ് കേസുകളിൽ എട്ട് ശതമാനം വർധനവാണ് ഉണ്ടായതെന്നും ജനുവരി മാസത്തിൽ കുറഞ്ഞു നിന്ന കൊവിഡ് കണക്കുകളിൽ വന്ന വർധനവാണിതെന്നും വിദഗ്‌ധ പറയുന്നു. ഈ കാലയളവിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് കൊറിയയിലാണ്. വിയറ്റ്നാം, ജർമനി തുടങ്ങിയ രാജ്യങ്ങളിലും ക്രമാനുഗതമായി കൊവിഡ് കേസുകളിൽ വർധനവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനായി കോൺടാക്‌റ്റ് ട്രേസിങ്ങും ക്വാറന്‍റൈൻ സംവിധാനവും ഏർപ്പെടുത്തുകയാണ് ഏക മാർഗമെന്നും അവർ കൂട്ടിച്ചേർത്തു.
അതേ സമയം ഇന്ത്യയിൽ 24 മണിക്കൂറിനിടെ 2,876 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 98 പേർ മരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,16,072 ആയി. നിലവിൽ രാജ്യത്ത് 32,811 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനമാണ്. രോഗബാധിതരായവരിൽ 4,24,50,055 പേര്‍ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,80,60,93,107 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications