കൊവിഡ് ഒമൈക്രോണ്‍ വകഭേദം ആഗോള തലത്തിൽ വലിയ വെല്ലുവിളി, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ദില്ലി: ഒമൈക്രോണ്‍ കൊവിഡ് വകഭേദം ലോകമെമ്പാടും ഭീതി പരത്തവേ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ ഒമൈക്രോണ്‍ വകഭേദം വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊവിഡ് കേസുകളില്‍ വര്‍ധനവ് അടക്കം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എത്രമാത്രം അപകടകാരിയാണ് പുതിയ വൈറസെന്നും എത്ര വേഗത്തില്‍ പകരുമെന്നതും അറിയാനിരിക്കുന്നതേ ഉളളൂ എന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.
കൊവിഡിന്റെ ഈ പുതിയ വകഭേദം അന്താരാഷ്ട്ര തലത്തില്‍ പടരാന്‍ സാധ്യത ഉണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ലോകാരോഗ്യ സംഘടന ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. ഒമൈക്രോണ്‍ വൈറസ് വകഭേദം കാരണം ഇനി വീണ്ടും ഒരു കൊവിഡ് തരംഗം ഉണ്ടാവുകയാണ് എങ്കില്‍ അതിന്റെ ഫലം ഗുരുതരമായിരിക്കും. ഇതുവരെ ഒമൈക്രോണ്‍ വൈറസ് ബാധിച്ച് ആരും മരണപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

ആഗോള തലത്തില്‍ ഒമൈക്രോണ്‍ വകഭേദം വലിയ റിസ്‌ക് ആണെന്നാണ് ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. വാക്‌സിന്‍ വഴിയുള്ള പ്രതിരോധശേഷിയേയും നേരത്തെ കൊവിഡ് ബാധിച്ചവരിലുളള പ്രതിരോധശേഷിയേയും പുതിയ വകഭേദം മറികടക്കുമോ എന്നുളളത് കണ്ടെത്തുന്നതിനുളള കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട്. ഈ പുതിയ വകഭേദത്തെ ഗൗരവത്തോടെ തന്നെ കാണണം എന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊവിഡ് വകഭേദങ്ങളില്‍ ഏറ്റവും കുഴപ്പക്കാരായ വൈറസുകളില്‍ ഒന്നാണ് ഒമൈക്രോണ്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡെല്‍റ്റ, ആല്‍ഫ, ബെറ്റ, ഗാമ എന്നിവയാണ് കൊവിഡിന്റെ മറ്റ് വ്യത്യസ്ത വകഭേദങ്ങളായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഡെല്‍റ്റ വകഭേദം അപകടകാരിയാണ്. അതേസമയം മറ്റുളളവ താരതമ്യേന ദുര്‍ബലവുമാണ്. വരുന്ന ആഴ്ചകളില്‍ ഒമൈക്രോണ്‍ കൊവിഡ് വകഭേദവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് വാക്‌സിന്‍ സ്വീകരിച്ചിട്ടുളള ആളുകളേയും ഈ പുതിയ കൊവിഡ് വകഭേദം ബാധിക്കും എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ദക്ഷിണാഫ്രിക്കയിലാണ് കൊവിഡിന്റെ ഒമൈക്രോണ്‍ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതുവരെ പന്ത്രണ്ടോളം ലോകരാജ്യങ്ങളില്‍ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇറ്റലി, ഹോങ്കോംഗ്, ഓസ്‌ട്രേലിയ, ബെല്‍ജിയം, ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, കാനഡ, ഇസ്രയേല്‍, ചെക്ക് റിപ്പബ്ലിക്ക്, ബൊട്‌സ്വാന എന്നീ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications