പഹല്‍ഗാം ഭീകരാക്രമണം: അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ പാകിസ്ഥാന്‍, 'അന്വേഷണം വേണം'
ലാഹോര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ ഒരുങ്ങി പാകിസ്ഥാന്‍. 'ഇന്ത്യന്‍ കശ്മീരിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യമാണെന്ന് പാകിസ്ഥാന്‍ വിശ്വസിക്കുന്നുവെന്നും അന്താരാഷ്ട്ര അന്വേഷണ ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നും,' വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'അന്താരാഷ്ട്ര പരിശോധകര്‍ നടത്തുന്ന ഏതൊരു അന്വേഷണവുമായും സഹകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണ് എന്ന് പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ് ആസിഫ് പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു ഇന്ത്യയെ നടുക്കിയ ഭീകരാക്രമണം. പഹല്‍ഗാമില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ വിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികളേയും പ്രദേശവാസികളേയുമാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.

ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് പങ്ക് ഉണ്ട് എന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാല്‍ ഇന്ത്യയുടെ ആരോപണം പാകിസ്ഥാന്‍ തള്ളിക്കളഞ്ഞു. ആരോപണത്തിന് ഇന്ത്യ തെളിവ് നല്‍കണം എന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. അതേസമയം പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും പരസ്പരം നിരവധി പ്രതിരോധ നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇന്ത്യ നിര്‍ണായകമായ സിന്ധു ജല ഉടമ്പടി നിര്‍ത്തി വെച്ചു.
അതേസമയം പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് അവരുടെ വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്തു. ഭീകരാക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ഇന്ത്യ ജലകരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനും ആഭ്യന്തര രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചതായി ആസിഫ് പറഞ്ഞു. ഒരു തെളിവുമില്ലാതെ, ഒരു അന്വേഷണവുമില്ലാതെ പാകിസ്ഥാനെ ശിക്ഷിക്കാന്‍ ഇന്ത്യ നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഈ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, കാരണം ഈ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഈ പ്രദേശത്തിന് ദുരന്തത്തിന് കാരണമാകും,' ആസിഫ് പറഞ്ഞു. ഇന്ത്യയില്‍ പ്രാദേശികമായി തന്നെ ഉണ്ടായ ആക്രമണമാണ് പഹല്‍ഗാമിലേത് എന്നും അതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ആണ് എന്നുമാണ് പാകിസ്ഥാന്റെ വാദം. പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീര്‍ റെസിസ്റ്റന്‍സ് ഏറ്റെടുത്തിരുന്നു.
ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നും അറിയപ്പെടുന്ന കശ്മീര്‍ റെസിസ്റ്റന്‍സ്, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളായ ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുടെ ഒരു മുന്നണിയാണെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ഈ ആരോപണത്തെ ആസിഫ് എതിര്‍ത്തു. ലഷ്‌കര്‍-ഇ-തൊയ്ബ 'പ്രവര്‍ത്തനരഹിതമാണ്' എന്നും പാകിസ്ഥാന്‍ നിയന്ത്രിത പ്രദേശത്ത് നിന്ന് ആക്രമണം ആസൂത്രണം ചെയ്യാനോ നടത്താനോ അവര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'അവര്‍ക്ക് പാകിസ്ഥാനില്‍ ഒരു സജ്ജീകരണവുമില്ല. ആ ആളുകള്‍, അവരില്‍ അവശേഷിക്കുന്നവരെല്ലാം നിയന്ത്രണങ്ങള്‍ക്ക് വിധേയപ്പെട്ടിരിക്കുകയാണ്. അവരില്‍ ചിലര്‍ വീട്ടുതടങ്കലിലാണ്, ചിലര്‍ കസ്റ്റഡിയിലാണ്. അവര്‍ ഒട്ടും സജീവമല്ല,' ആസിഫ് പറഞ്ഞു. അതേസമയം പാകിസ്ഥാനെതിരായ നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുകയാണ്. സിന്ധു നദിയില്‍ നിന്നുള്ള ജലം തടയുന്നതിനുള്ള വിപുലമായ പദ്ധതികള്‍ തയ്യാറാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതടക്കമുള്ള മൂന്ന് ഘട്ടങ്ങളുള്ള പദ്ധതിയാണ് സിന്ധു നദീജലം പാകിസ്താനിലേക്ക് ഒഴുകുന്നത് തടയാന്‍ കേന്ദ്രം തയ്യാറാക്കുന്നത്. ഇന്ത്യയില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും പാകിസ്താനിലേക്ക് ഒഴുകി പോകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അതിനിടെ തീവ്രവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ച് യു എസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ് രംഗത്തെത്തി.
ഇന്ത്യയും പാകിസ്താനും ഇടയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാമെന്ന് ഇറാനും അറിയിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും സഹോദരതുല്യരായ രാഷ്ട്രങ്ങളാണ് എന്നും വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര ധാരണ വളര്‍ത്തിയെടുക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ചി അറിയിച്ചു.












Click it and Unblock the Notifications