പുല്‍വാമ ആക്രമണം; ജയ്‌ഷെ മുഹമ്മദിനെ ന്യായീകരിച്ച് പാക് മന്ത്രി, ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല
ഇസ്ലാമാബാദ്: കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 40 സിആര്‍പിഎഫ് സൈനികരാണ്. സംഭവത്തിന് പിന്നില്‍ പാകിസ്താന്‍ കേന്ദ്രമായുള്ള ജയ്‌ഷെ മുഹമ്മദ് ആണെന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി.

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുറേഷി. ആക്രമണത്തിന് പിന്നില്‍ ജയ്‌ഷെ മുഹമ്മദ് ആണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഖുറേഷി പറഞ്ഞു. പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ്, അക്കാര്യത്തില്‍ സംശയമുണ്ടെന്ന് ഖുറേഷി പറഞ്ഞത്.
സംഘടനയുടെ നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. പുല്‍വാമ ആക്രമണത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ല എന്നാണ് അവര്‍ പറഞ്ഞത്. അവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ചില സംശയങ്ങള്‍ അക്കാര്യത്തിലുണ്ട്. വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് ഇതുസംബന്ധിച്ചുള്ളതെന്നും ഖുറേഷി പ്രതികരിച്ചു.
ഭീകരത സംബന്ധിച്ച് പാകിസ്താന്റെ നിലപാട് വ്യക്തമാണ്. പാകിസ്താന്റെ മണ്ണില്‍ ഭീകര പ്രവര്‍ത്തനത്തിന് അവസരം നല്‍കില്ല. ഇന്ത്യയുള്‍പ്പെടെ ഒരു രാജ്യത്തിനെതിരെയും പ്രവര്‍ത്തിക്കാന്‍ പാകിസ്താന്റെ മണ്ണില്‍ സൗകര്യം ഒരുക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പുല്‍വാമ ആക്രമണം സംബന്ധിച്ച് ഇന്ത്യ ചില രേഖകള്‍ കൈമാറിയിട്ടുണ്ട്. അവ പഠിച്ചുവരികയാണ്. കൈമാറിയ രേഖകള്‍ അടിസ്ഥാനമാക്കി ചര്‍ച്ച നടത്താം. അതിന് തങ്ങള്‍ തയ്യാറാണ്. തെളിവുകള്‍ നല്‍കിയാല്‍ കോടതിക്ക് കൈമാറും. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പാകിസ്താനിലെ മൂന്ന് ഭീകര ക്യാമ്പുകള്‍ ആക്രമിച്ചുവെന്ന് ഇന്ത്യ പറയുന്നു. എവിടെയാണ് അവര്‍ ആക്രമണം നടത്തിയത്. 350 ഭീകരവാദികളെ കൊന്നുവെന്ന് ഇന്ത്യ പറയുന്നു. എവിടെ മൃതദേഹങ്ങള്‍. ഇന്ത്യ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും ഖുറേഷി പറഞ്ഞു.
ജയ്‌ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് കഴിഞ്ഞദിവസം ഖുറേഷി പറഞ്ഞിരുന്നു. അദ്ദേഹം അസുഖ ബാധിതനാണെന്നും മന്ത്രി പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ കിടക്കുകയാണെന്നാണ് പാകിസ്താന്‍ മന്ത്രി പറയുന്നു.












Click it and Unblock the Notifications