ഭീകരവാദം നിയന്ത്രിക്കാൻ അതിര്‍ത്തിയിൽ വേലി സ്ഥാപിക്കൂ: ട്രംപിനോട് പാകിസ്താൻ
ഇസ്ലാമാബാദ്: അഫ്ഗാനിസ്താന്‍- പാകിസ്താൻ അതിര്‍ത്തയിലെ വേലി നിർമാണം പൂർത്തിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്താൻ. അഫ്ഗാൻ- പാക് അതിര്‍ത്തിയിലെ വേലിനിർമാണത്തിന് അമേരിക്ക പണം നൽകണമെന്നാണ് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് മുന്നോട്ടുവച്ച നിര്‍ദേശം. ബ്ലൂംബെർഗിന് അനുവദിച്ച അഭിമുഖത്തിലാണ് പാക് വിദേശകാര്യ മന്ത്രി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
അതിർത്തിയിൽ നേരത്തെ നിര്‍മിക്കാൻ പദ്ധതിയിട്ടിരുന്ന വേലിയുടെ പത്ത്ശ തമാനം മാത്രമാണ് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇത് ഏകദേശം 1,456 മൈലിനടുത്ത് മാത്രമാണ് വരുന്നത്. 2019നുള്ളിൽ അതിർത്തിയിലെ വേലിയുടെ നിർമാണം പൂർത്തിയാക്കണമെന്നും ഖ്വാജാ ആസിഫ് ചൂണ്ടിക്കാണിക്കുന്നു. പാകിസ്താന് അധികം തുക ഇതിനായി ചെലവഴിക്കാന്‍ കഴിയില്ലെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

ഭീകരരുടെ ഒഴുക്ക് തടയും
അഫ്ഗാൻ- പാക് അതിര്‍ത്തിയിൽ വേലികളില്ലാത്തതിനാല്‍ ഇരു രാജ്യങ്ങളിലേയ്ക്കും ഭീകരർ പ്രവേശിക്കുന്നുണ്ട്. എന്നാൽ വേലി സ്ഥാപിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് ഖ്വാജാ ആസിഫിന്റെ വാദം. പാകിസ്താനിൽ സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടി 2 മില്യണ്‍ അഫ്ഗാന്‍ അഭയാർത്ഥികളെ തിരിച്ചയയ്ക്കാമെന്ന് പാകിസ്താൻ കരുതുന്നതായും മന്ത്രി ചൂണ്ടിക്കാണിച്ചു. അതിർത്തിയിലെ വേലി നിർമാണത്തിനും അഫ്ഗാൻ അഭയാർത്ഥികളെ അഫ്ഗാനിസ്താനിലേയ്ക്ക് തിരിച്ചെത്തിക്കുന്നതിനും അമേരിക്ക സഹായിക്കണമെന്നും മന്ത്രി പറയുന്നു. 70,000 പേരാണ് പ്രതിദിനം ഈ അതിർത്തി കടക്കുന്നതെന്നും ഇതാണ് ഭീകരവാദത്തിന് ഇടയാക്കുന്നതെവന്ന വാദവും ഖ്വാജ ആസിഫ് ഉന്നയിക്കുന്നു.

പാകിസ്താന് വിമർശനം
അഫ്ഗാനിസ്താനിലെ യുദ്ധസാഹചര്യം മൂലം പാകിസ്താനിലെത്തിയ അഭയാര്‍ത്ഥികളെ ബലം പ്രയോഗിച്ച് തിരിച്ചയച്ചതിന്റെ പേരില്‍ പാകിസ്താന് നേരത്തെ രൂക്ഷ വിമര്‍ശനത്തിന് പാത്രമായിരുന്നു. യുദ്ധത്തെതുടർന്ന് പലായനം ചെയ്തവരെ ബലം പ്രയോഗിച്ച് തിരിച്ചയയ്ക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണന്നാണ് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം ആറ് ലക്ഷത്തോളം അഭയാര്‍ത്ഥികളെയാണ് പാകിസ്താൻ തിരിച്ചയച്ചത്. രാജ്യത്തെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സായുധകലാപകേന്ദ്രങ്ങളായി മാറുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പാകിസ്താന്‍ അഭയാര്‍ത്ഥികളെ തിരിച്ചയച്ചിരുന്നത്.

ഫണ്ട് കുറഞ്ഞുവെന്ന് യുഎൻ
അഫ്ഗാന്‍ അഭയാര്‍ത്ഥികൾക്ക് ഫണ്ടിന്റെ അഭാവം നേരിട്ടുവെന്നും വിഭവങ്ങള്‍ സിറിയയിലേയും ഇറാഖിലേയും അഭയാർത്ഥികള്‍ക്ക് വേണ്ടി കൂടുതലായി ചെലവഴിക്കേണ്ടി വന്നതാണ് ഇതിനുള്ള കാരണമെന്നും ഐക്യരാഷട്രസഭ ചൂണ്ടിക്കാണിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ പാകിസ്താനിലുള്ള അഭയാര്‍ത്ഥി ഏജന്‍സിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പാകിസ്താന്‍- അഫ്ഗാന്‍ അതിർത്തിയില്‍ 235 ക്രോസിംഗ് പോയിന്റുകളാണുള്ളത്. ഇതില്‍ പലതും മയക്കുമരുന്ന് കടത്തിനും ഭീകരരുടെ കടന്നുപോക്കിനുമായി ഉപയോഗിച്ച് വരുന്നവയാണ്. ഇതിൽ 18 എണ്ണത്തോളം വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയുന്നവയാണെന്ന് അഫ്ഗാനിസ്താനിലെ അനലിസ്റ്റ് നെറ്റ് വർക്ക് റിസർച്ച് ഗ്രൂപ്പ് ഒക്ടോബറില്‍ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പാകിസ്താന് മേൽ സമ്മർദ്ദം
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഫ്ഗാന്‍ താലിബാൻ, ഹഖാനി നെറ്റ് വർക്ക് എന്നീ ഭീകരസംഘടനകൾക്കെതിരെ നടപടി സ്വീകരിക്കാൻ യുഎസിൽ നിന്ന് കടുത്ത സമ്മർദ്ദമാണുള്ളത്. പാകിസ്താൻ ഭീകരർക്ക് സുരക്ഷിത സ്വര്‍ഗ്ഗം നൽകുന്നുവെന്നാരോപിച്ച് ട്രംപ് ഭരണകൂടം നൽകിവന്നിരുന്ന സൈനിക സഹായം നിർത്തലാക്കിയിരുന്നു. രണ്ട് ബില്യണ്‍ ഡോളറോളം വരുന്ന സൈനിക സഹായമാണ് യുഎസ് ഒറ്റയടിക്ക് നിര്‍ത്തലാക്കിയത്. കഴിഞ്ഞ 15 വർഷമായി പാകിസ്താൻ 30 ബില്യണ്‍ ഡോളറാണ് നൽകിയതെന്നും പാകിസ്താൻ തിരികെ നൽകിയത് കുറേ കള്ളങ്ങൾ മാത്രമാണെന്നുമായിരുന്നു ട്രംപ് പാകിസ്താനെതിരെ ഉന്നയിച്ച പ്രധാന ആരോപണം.












Click it and Unblock the Notifications