ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട് പലസ്തീന്‍ അംബാസഡര്‍: പ്രതിഷേധമറിയിച്ച് ഇന്ത്യ
Recommended Video

ദില്ലി: പലസ്തീന്‍ അംബാസഡര്‍ പാക് ഭീകരന്‍ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യ. ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനൊപ്പം റാവല്‍പിണ്ടിയിലെ ഒരു റാലിയിലാണ് പാകിസ്താനിലെ പലസ്തീന്‍ അംബാസഡര്‍ വലീദ് അബ്ദു അലി പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യ ശക്തമായ ഭാഷയില്‍ പലസ്തീന്‍ സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
പാക് ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനൊപ്പം പലസ്തീന്‍ അംബാസഡര്‍ വേദി പങ്കിട്ട സംഭവം ശക്തമായി കൈകാര്യം ചെയ്യുമെന്ന് പലസ്തീന്‍ അധികൃതരെ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തീവ്രമത സംഘടനയുടെ പരിപാടി
റാവല്‍ പിണ്ടിയില്‍ തീവ്ര മതസംഘടനകളുടെ കൂട്ടായ്മയായ ദിഫാ ഇ പാകിസ്താന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച റാലിയിലാണ് പലസ്തീന്‍ അംബാസഡര്‍ വലീദ് അബ്ദു അലി പങ്കെടുത്തത്. റാവല്‍ പിണ്ടിയിലെ ലിയാക്വാത്ത് ബാഗിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പാകിസ്താനിലെ 40 ഓളം തീവ്രമത സംഘടനകളുടെ കൂട്ടായ്മയാണ് ദിഫാ ഇ പാകിസ്താന്‍ കൗണ്‍സില്‍. ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദാണ് സംഘടനയുടെ തലപ്പത്തിരിക്കുന്നത്. വലീദ് ഹാഫിസ് സയീദിനൊപ്പം പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആഗോള ഭീകരനൊപ്പം വേദി പങ്കിട്ടു
ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും ആഗോളഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ഹാഫിസ് സയീദ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയാണ്. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും യുഎസ് എംബസി ഇങ്ങോട്ട് മാറ്റി സ്ഥാപിക്കുന്നതിനുമുള്ള യുഎസ് നീക്കത്തിനെതിരെ ഇസ്ലാമിക് ഉച്ചകോടി വിളിച്ചു ചേര്‍ക്കനാണ് ഹാഫിസ് സയീദിന്റെ നീക്കം.

ഇന്ത്യയ്ക്കേറ്റ അടി
ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിന്‍റെ തലസ്ഥാനമായി ജെറുസേലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയ ഇന്ത്യയുടെ മുഖത്തേറ്റ അടിയായിരുന്നു പലസ്തീന്‍ അംബാസഡറുടെ സാന്നിധ്യം.

ഇസ്രായേല്‍ ഇന്ത്യയ്ക്കെതിരെ!
ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിന്‍റെ തലസ്ഥാനമായി ജെറുസേലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയ ഇന്ത്യന്‍ നീക്കത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തി ഇസ്രായേല്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഈ വര്‍ഷം ആദ്യം ഇസ്രായേല്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെ വരും മാസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യ യുഎസ് പ്രഖ്യാപനത്തെ എതിര്‍ത്ത് ഐക്യരാഷ്ട്രസഭയില്‍ വോട്ട് രേഖപ്പെടുത്തുന്നത്.

പലസ്തീന്‍ ശത്രുപക്ഷത്തോ!!
കശ്മീര്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്രസഭയിലും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനിലും ഇന്ത്യയ്ക്കെതിരെ വോട്ട് ചെയ്ത രാജ്യമാണ് പലസ്തീന്‍. ഇസ്രായേലുമായി ഇന്ത്യയുടെ ബന്ധം വളരുന്നതിനെ വിമര്‍ശിച്ച് പലസ്തീന്‍ പലതവണ രംഗത്തെത്തിയിരുന്നു.

യുഎന്നില്‍ തിരിച്ചടിയേറ്റ് യുഎസ്
അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. 128 രാജ്യങ്ങള്‍ യുഎസ് നീക്കത്തെ എതിര്‍ത്തുകൊണ്ടുള്ള യുഎന്‍ പ്രമേയത്തെ അംഗീകരിച്ചപ്പോള്‍ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും 21 രാജ്യങ്ങള്‍ വോട്ടിംഗില്‍ പങ്കെടുക്കുന്നതിന് ഹാജരായിരുന്നുമില്ല. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നീക്കത്തോട് എതിര്‍പ്പ് രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു യുഎന്‍ പ്രമേയം അവതരിപ്പിച്ചത്. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി അംഗീകരിക്കരുതെന്നും ജെറുസലേമില്‍ എംബസി ആരംഭിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് യുഎന്‍ പ്രമേയം. ഡിസംബര്‍ 21നായിരുന്നു ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

സയീദ് പാലസ്തീനൊപ്പം
ജെറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ രാഷ്ട്രീയ പ്രസ്താവനകളുമായാണ് ഹാഫിസ് ഒടുവില്‍ രംഗത്തെത്തിയത്. പാലസ്തീന് അനുകൂലമായി പ്രസ്താവന നടത്തിയ ഹാഫിസ് സയീദ് പാലസ്തീന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പങ്കുവച്ചിരുന്നു. ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നീക്കത്തിനെതിരെ പ്രസ്താവന നടത്തിയ സയീദ് ഇത് സിയോണിസ്റ്റ് അനുകൂല നീക്കമെന്നും മുസ്ലിം വിരുദ്ധ നീക്കമാണെന്നും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

ട്രംപിന് മുന്നറിയിപ്പ്
ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രസ്താവിച്ച യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ നീക്കത്തിന് സയീദ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുസ്ലിം ലോകം മിഡില്‍ ഈസ്റ്റില്‍ അങ്ങോളമിങ്ങോളം യുദ്ധപ്രഖ്യാപനം നടത്തുമെന്നായിരുന്നു സയീദിന്‍റെ താക്കീത്. പാലസ്തീനിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ തുടരുന്ന നിശബ്ദതയെയും സയീദ് അപലപിച്ചിരുന്നു. ഡിസംബര്‍ 12ന് കറാച്ചിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഹാഫിസ് സയീദ് ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാരിനെ വെല്ലുവിളിച്ച് സയീദ്
ഭീകര സംഘടന രാഷ്ട്രീയത്തിലേയ്ക്ക് പാക് ഭീകര സംഘടന ജമാഅത്ത് ഉദ് ദവ 2018ലെ പാക് പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഹാഫിസ് സയീദ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മിലി മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ ബാനറിലായിരിക്കും മത്സരിക്കുകയെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ മിലി മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും രണ്ട് ദിവസം മുമ്പ് സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് പാര്‍ട്ടി ഓഫീസ് തുറന്നിരുന്നു. പാകിസ്താനില്‍ ഹാഫിസ് സയീദിന്റെ നേതൃത്വത്തില്‍ പാകിസ്താനില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് നേരത്തെ അമേരിക്ക രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസ് തുറന്നത്.












Click it and Unblock the Notifications