പെഷവാറിലെ സൈനിക സ്കൂള്‍ തുറന്നു, കണ്ണ് നനയിക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് അവര്‍
ഇസ്ലാമാബാദ്: പാക് താലിബാന്‍ ഭീകരര്‍ കൂട്ടക്കുരുതി നടത്തിയ പെഷവാറിലെ സൈനിക സ്കൂള്‍ തുറന്നു. ഡിസംബര്‍ പതിനാറിലെ അക്രമത്തിന് ശേഷം ഇന്ന് ( ജനവരി 12) ആണ് സ്‌കൂള്‍ തുറന്നത്. കുട്ടികളുട എണ്ണത്തില്‍ വളരെ കുറവുണ്ടായിരുന്നു. പലരും രക്ഷകര്‍ത്താക്കളുടെ കൈപിടിച്ചാണ് സ്‌കൂളില്‍ എത്തിയത്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളും ,കൊല്ലപ്പെട്ട അധ്യാപകരുടെ ബന്ധുക്കളും സ്‌കൂളില്‍ എത്തിയിരുന്നു. സ്‌കൂള്‍ തുറന്നുവെങ്കിലും ഒരാഴ്ച കഴിഞ്ഞാകും ക്ളാസുകള്‍ സാധാരണ നിലയിലേയ്ക്ക് മാറുക. സ്‌കൂള്‍ ആക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന ഒര്‍മകളാണ് പലര്‍ക്കും പങ്ക് വയ്ക്കാനുണ്ടായിരുന്നത്.
അബിദ് അലി ഷ എന്ന യുവാവിനും പങ്ക് വയ്ക്കാന്‍ കുറേ നീറുന്ന ഓര്‍മ്മകള്‍ ഉണ്ട്. രണ്ട് ആണ്‍മക്കളേയും സ്‌കൂളിലേയ്ക്ക് അയക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. മുന്‍പൊന്നും മക്കളെ സ്‌കൂളിലേയ്ക്ക് അയക്കുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും അദ്ദേഹത്തിനറിയണ്ടായിരുന്നു. സൈനിക സ്‌കൂളിലെ അധ്യാപികയായ ഭാര്യയുടെ കൈ പിടിച്ച് രണ്ട് ആണ്‍മക്കളും സ്‌കൂളിലേയ്ക്ക് പോകുമായിരുന്നു. എന്നാല്‍ ഡിസംബര്‍ 16 ലെ ആക്രമണത്തില്‍ അബിദിന് തന്റെ ഭാര്യയെ നഷ്ടമായിരുന്നു.
ഭീകരര്‍ കൊന്നൊടുക്കിയ അധ്യാപകരില്‍ അബിദിന്റെ ഭാര്യയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇളയ മകനും തലയ്ക്ക് വെടിയേറ്റിരുന്നു. എന്നാല്‍ അത്ഭുത കരമായി കുട്ടി രക്ഷപ്പെട്ടു. അമ്മയെ ഓര്‍ക്കുമ്പോള്‍ ഇളയ മകന്‍ ഇപ്പോഴും വിതുമ്പും, അമ്മയുടെ ഓര്‍മ്മകളുള്ള സ്‌കൂളില്‍ നിന്നും ഒരിയ്ക്കലും പടിയിറങ്ങരുതേ എന്ന മനസാണ് മൂത്ത മകന്.
ആന്ധിലീപ് അഫ്താബ് എന്ന അധ്യാപികയ്ക്കും സ്‌കൂള്‍ മുറ്റത്ത് എത്തിയപ്പോള്‍ കണ്ണ് നനഞ്ഞു.ആഴ്ചകള്‍ക്ക് മുന്‍പ് വരെ തനിയ്‌ക്കൊപ്പം സ്‌കൂളില്‍ എത്തിയരുന്ന പ്രിയപ്പെട്ട മകന്‍ ഇപ്പോള്‍ ഒപ്പമില്ല. പത്താം ക്ളാസുകാരാനായ അധ്യാപികയുടെ മകനും ഭീകരരുട തോക്കിന് ഇരയായി.
എല്ലാം കുട്ടികളും എനിയ്ക്ക് സ്വന്തം മക്കളെപ്പോലെയാണ്. അവരെ ഞാന്‍ പഠിപ്പിയ്ക്കും.അവരില്‍ ഞാനെന്റെ മകനെ കാണുന്നു-അധ്യാപിക പറയുന്നു.
150 പേരുടെ കൂട്ടക്കുരുതിയ്ക്ക് വേദിയായി മാറിയ സ്‌കൂള്‍ വീണ്ടും തുറക്കുമ്പോള്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നതാണ് ഏക ആശ്വാസം.