ബൈഡൻ അട്ടിമറിക്കുമോ അതോ ട്രംപ് തുടരുമോ? 2016ൽ ട്രംപിന്റെ ജയം പ്രവചിച്ച പോൾ ഗുരുവിന്റെ പ്രവചനം
വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് ചൂടിലാണ് അമേരിക്ക. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. മിക്കവരും ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ആര് വിജയിക്കും എന്നത് സംബന്ധിച്ച് പലവിധത്തിലുളള പ്രവചനങ്ങളും നടക്കുന്നുണ്ട്. 2016ലെ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പ്രവചിച്ച പോളിംഗ് ഗുരു ഡേവ് വാസ്സെര്‍മാന്‍ ഇക്കുറിയും പ്രവചനവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഇക്കുറി ഭാഗ്യം ഡൊണാള്‍ഡ് ട്രംപിനെ തുണയ്ക്കില്ലെന്നാണ് പോള്‍ ഗുരുവിന്റെ പ്രവചനം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാവും അമേരിക്കയുടെ പുതിയ പ്രസിഡണ്ട് എന്നാണ് പോള്‍ ഗുരുവിന്റെ പ്രവചനം. നാല് വര്‍ഷം മുന്‍പുളളതിനേക്കാള്‍ സ്ഥിരതയാര്‍ന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്നും ഡേവ് പറയുന്നു.
പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രകടനം മികച്ചതല്ലെന്ന് പോള്‍ ഗുരു പറയുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ പോരാട്ടം കൂടുതല്‍ ശക്തമായേക്കാം. എങ്കിലും ഡൊണാള്‍ഡ് ട്രംപിന് വിജയം എളുപ്പമല്ലെന്നാണ് ഡേവ് വിലയിരുത്തുന്നത്. വിസ്‌കോന്‍സിന്‍ സംസ്ഥാനത്ത് ട്രംപിനേക്കാളും വ്യക്തമായ ഭൂരിപക്ഷത്തോടെ ജോ ബൈഡന്‍ മുന്നേറുകയാണ്. പെന്‍സില്‍വാനിയയില്‍ ആകട്ടെ നേരിയ ഭൂരിപക്ഷത്തിന് ട്രംപിനേക്കാള്‍ ബൈഡന്‍ മുന്നില്‍ തന്നെയാണ്.
ബൈഡന്‍ ജയിക്കുമോ അതോ ട്രംപ് തന്നെ അധികാരത്തില്‍ തുടരുമോ എന്ന് നിര്‍ണയിക്കുക ആറ് സംസ്ഥാനങ്ങളിലെ ഫലം ആയിരിക്കുമെന്ന് ഡേവ് പറയുന്നു. വിസ്‌കോണ്‍സിന്‍, പെന്‍സില്‍വാനിയ. മിഷിഗണ്‍, നോര്‍ത്ത് കരോലീന, ഫ്‌ളോറിഡ, അരിസോണ എന്നിവയാണ് അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണയിക്കുന്ന സംസ്ഥാനങ്ങള്‍. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിലാരി ക്ലിന്റണെ അപേക്ഷിച്ച് സ്ഥിരതയാര്‍ന്ന പ്രകടനമാണ് ട്രംപിനെതിരെ ജോ ബൈഡന്‍ കാഴ്ച വെയ്ക്കുന്നത്.