Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി തകരുന്നു; സമ്പദ്‌വ്യവസ്ഥ പിടിച്ചുനിര്‍ത്താന്‍ നികുതി ചുമത്തും, വാറ്റും എക്‌സൈസ് നികുതിയും!!

പൗരന്‍മാര്‍ക്ക് നികുതി ചുമത്തി തകര്‍ച്ചയുടെ ആഴം കുറയ്ക്കാനാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം നിര്‍ണായക തീരുമാനങ്ങളെടുത്തു.

റിയാദ്: സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ പാടേ തകരുന്നു. പൗരന്‍മാര്‍ക്ക് നികുതി ചുമത്തി തകര്‍ച്ചയുടെ ആഴം കുറയ്ക്കാനാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം നിര്‍ണായക തീരുമാനങ്ങളെടുത്തു.

നികുതിയില്ലാതെ ജീവിക്കുന്ന സൗദിക്കാര്‍ക്ക് പുതിയ തീരുമാനങ്ങള്‍ കനത്ത തിരിച്ചടിയാവും. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നിര്‍ദേശിച്ച നികുതി ഘടനക്ക് മന്ത്രിസഭ തിങ്കളാഴ്ച തത്വത്തില്‍ അംഗീകാരം നല്‍കി. എണ്ണവിലയില്‍ ഇടിവ് തുടരുന്ന പശ്ചാത്തലത്തിലാണ് ഐഎംഎഫ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്.

 സുവര്‍ണ കാലം ഇല്ലാതാവുന്നു

എണ്ണ സമ്പന്നമായ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഉയര്‍ന്ന നികുതി കൊടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. മാത്രമല്ല, വന്‍തോതില്‍ സബ്‌സിഡിയും ലഭിച്ചിരുന്നു. ഈ സാഹചര്യമാണ് ഇല്ലാതാവുന്നത്.

എണ്ണയില്‍ കനത്ത ഇടിവ്

2014ന് ശേഷം അസംസ്‌കൃത എണ്ണയില്‍ കനത്ത ഇടിവ് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സൗദി ഭരണകൂടം സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാനും പുതിയ വരുമാനമാര്‍ഗം കണ്ടെത്താനും തുടങ്ങിയത്.

മലയാളികള്‍ക്കും തിരിച്ചടി

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. അറബ് മേഖലയിലെ വലിയ സമ്പദ് വ്യവസ്ഥയും സൗദിയുടേതാണ്. അതുകൊണ്ടുതന്നെ ഈ രാജ്യത്ത് സംഭവിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ മേഖലയെ ആകെ ബാധിക്കും. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ മാറ്റങ്ങള്‍ കേരളത്തെയും ബാധിക്കുക സ്വാഭാവികം.

നിരവധി അച്ചടക്ക നടപടികള്‍

സാമ്പത്തിക തളര്‍ച്ചയില്‍ നിന്നു രക്ഷ നേടുന്നതിന്റെ ഭാഗമായി വന്‍കിട നിര്‍മാണ പദ്ധതികള്‍ സൗദി നിര്‍ത്തിവച്ചിരിക്കുകയാണ്. കാബിനറ്റ് മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ധനവ് മരവിപ്പിച്ചിട്ടുണ്ട്.

കമ്മി ബജറ്റ്

കഴിഞ്ഞ വര്‍ഷം 9700 കോടി ഡോളറിന്റെ കമ്മി ബജറ്റാണ് സൗദിയില്‍. ആദ്യമായാണ് ഇത്രയും കമ്മി വരുന്നത്. ഇന്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് നികുതി ചുമത്താനുള്ള തീരുമാനം വരുന്നത്.

നിക്ഷേപം വര്‍ധിപ്പിക്കും

നിക്ഷേപം വര്‍ധിപ്പിച്ച് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി എണ്ണ ഇതര വരുമാനമാര്‍ഗങ്ങള്‍ തേടാന്‍ ആരംഭിച്ചിട്ടുണ്ട്. 2020 ആകുമ്പോഴേക്കും ബജറ്റില്‍ സന്തുലിതത്വം ലക്ഷ്യമിട്ടും കമ്മി കുറയ്ക്കാനുമാണ് നീക്കം.

ജിസിസി മൊത്തം വാറ്റ്

ജിസിസിയിലെ ആറു രാജ്യങ്ങളിലും മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. നികുതി ഏര്‍പ്പെടുത്തുന്നതിന് പിന്തുണ നല്‍കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചതായി സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഭരണകൂടത്തിന്റെ ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

അഞ്ചു ശതമാനം നികുതി നല്‍കേണ്ടിവരും

കഴിഞ്ഞ ജൂണില്‍ തയ്യാറാക്കിയ ജിസിസി കരാര്‍ പ്രകാരം അഞ്ചു ശതമാനം നികുതിയാണ് ചില ചരക്കുകള്‍ക്ക് ചുമത്തുക. ഐഎംഎഫ് ആണ് ജിസിസി രാജ്യങ്ങളോട് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. വരുമാനം ഉയര്‍ത്താനുള്ള മാര്‍ഗങ്ങളുടെ ഭാഗമായിട്ടാണ് ഈ നിര്‍ദേശം. എക്‌സൈസ് നികുതിയും മൂല്യവര്‍ധിത നികുതിയും ചുമത്തണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. പുകയില, ശീതളപാനീയം എന്നിവയ്ക്ക് ഈ വര്‍ഷം മുതല്‍ നികുതി ചുമത്താനും ജിസിസി രാജ്യങ്ങള്‍ തീരുമാനിച്ചചിട്ടുണ്ട്.

സൈനിക നടപടിയും തിരിച്ചടി

സാമ്പത്തിക പ്രതിസന്ധിയിലേക്ക് സൗദി കൂപ്പുകുത്താന്‍ കാരണം അവരുടെ സൈനിക നീക്കങ്ങള്‍ കൂടിയാണ്. യമനിലും സിറിയയിലും സൗദിയുടെ ഇടപെടല്‍ പരാജയപ്പെട്ടതും കനത്ത നഷ്ടമാണ് സമ്പദ് വ്യവസ്ഥക്കുണ്ടാക്കിയത്. ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+