പൌരത്വ നിയമത്തിനെതിരെ മിയാമിയിൽ ഇന്ത്യക്കാരുടെ പ്രതിഷേധം: അവകാശ ലംഘനങ്ങളിൽ നിന്ന് പിന്മാറണമെന്ന്
മിയാമി: ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പൌരത്വ ഭേദഗതി നിയമത്തിനും ദേശീയ പൌരത്വ രജിസ്റ്ററിനുമെതിരെ മിയാമിയിലെ ടോർച്ച് ഓഫ് ഫ്രണ്ട്ഷിപ്പിൽ പ്രതിഷേധം. ലക്ഷക്കണക്കിന് ജനങ്ങളെ പാര്‍ശ്വവൽക്കരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ പ്രതിഷേധവുമായി ഒത്തുചേർന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, പഞ്ചാബ്, ബിഹാർ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കൊപ്പം അമേരിക്കൻ വംശജരും ക്യൂബൻ പൗരന്മാരും പ്രതിഷേധത്തിൽ പങ്കെടുത്തു.
മോദിക്ക് മുമ്പില്‍ യെഡിയൂരപ്പയുടെ അപേക്ഷ, ബിജെപി കുരുക്കില്‍, മറുപടിയുമായി പ്രതിപക്ഷം!!
ഇന്ത്യയിൽ വിദ്യാർത്ഥികൾക്കും ഇന്ത്യൻ പൌരന്മാർക്കുമെതിരെ പോലീസ് അഴിച്ചു വിടുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിവേചനപരവും ഭരണഘടനാ വിരുദ്ധവുമായ നിയമം റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇന്ത്യൻ ഭരണഘടനയ്ക്കൊപ്പം ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും മതനിരപേക്ഷതയുടെയും ആദർശങ്ങൾ ഉയർത്തിപ്പിടിക്കണമെന്നുമുള്ള ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.
അമേരിക്കയുടെയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനത്തെ തുടർന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും പ്രതിഷേധക്കാർ വായിച്ചു. തുടർന്ന് ഫ്ളോറിഡ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥി സാജൻ കുര്യനും തെക്കൻ ഫ്ളോറിഡയിലെ മറ്റു സാമൂഹിക പ്രതിനിധികളും സംസാരിച്ചു. മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് പിന്തിരിയാൻ ഇന്ത്യ ഗവൺമെന്റിനെ പ്രേരിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
രാജ്യത്ത് തുടരുന്ന പോലീസ് മർദ്ദനവും പ്രതിഷേധങ്ങളോടുള്ള അക്രമാസക്തമായ സർക്കാരിന്റെ മനോഭാവവും അസഹിഷ്ണുതാപരമായ അറസ്റ്റുകളും ഒഴിവാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും, ജാമിയ മിലിയ സർവകലാശാലയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ ഉത്തരവിട്ട വളപ്പിലേക്ക് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. പോലീസ് അക്രമത്തിൽ ഇരയായവർക്ക് ചികിത്സ ഉറപ്പ് വരുത്തണമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.