ഖത്തര്‍ അമ്പത് ലക്ഷം ഡോളര്‍ ചെലവിട്ടത് എന്തിന്? ഏഴ് കമ്പനികളെ ചാക്കിലാക്കി, കളി അമേരിക്കയില്‍
ഖത്തറിന്റെ നീക്കം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോലും സ്വാധീനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ സൂചനകള്‍.
ദുബായ്: ഖത്തറും സൗദി അറേബ്യന്‍ സഖ്യരാജ്യങ്ങളും തമ്മില്‍ ഭിന്നത ഉടലെടുത്ത ശേഷം ഖത്തര്‍ നടത്തിയ ചില ദുരൂഹ നീക്കങ്ങള്‍ വെളിപ്പെടുന്നു. ഏഴ് അമേരിക്കന്‍ പ്രചാരണ കമ്പനികളെ ഖത്തര്‍ തന്ത്രം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയെന്നാണ് വിവരം. ഇതിന് വേണ്ടി അമ്പതു ലക്ഷം ഡോളര്‍ ഖത്തര്‍ ചെലവിട്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജനസ്വാധീനം വര്‍ധിപ്പിക്കാനും സഹതാപ തരംഗം ഉണ്ടാക്കാനുമാണ് ഖത്തര്‍ ഇത്രയും തുക ചെലവിട്ടത്. മാധ്യമങ്ങളിലൂടെ നിരന്തരം ഖത്തറിനെ കുറിച്ചുള്ള സഹതാപ വാര്‍ത്തകള്‍ പുറത്തുവിടണമെന്നായിരുന്നു അമേരിക്കന്‍ കമ്പനികള്‍ക്ക് നല്‍കിയ കരാര്‍.
പ്രീതി പിടിച്ചുപറ്റുക
അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രീതി പിടിച്ചുപറ്റുകയായിരുന്നു പ്രധാനമായും ഖത്തറിന്റെ ലക്ഷ്യം. ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഇതിന് ശേഷമാണ് ഖത്തര്‍ 18.3 ദശലക്ഷം ദിര്‍ഹം പ്രചാരണത്തിന് ചെലവിട്ടത്.
പണി തുടങ്ങിയത്
തീവ്രവാദികളെ സഹായിക്കുന്നുവെന്നാരോപിച്ച് ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഖത്തര്‍ പണമെറിഞ്ഞ് പണി തുടങ്ങിയതത്രെ.
ഓപ്പണ്‍ സീക്രട്ട്‌സ്
ഓപ്പണ്‍ സീക്രട്ട്‌സ് എന്ന ഗവേഷണ കേന്ദ്രമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ നേതൃത്വങ്ങളെ തങ്ങളുടെ പക്ഷത്ത് കൊണ്ടുവരികയായിരുന്നുവത്രെ ഖത്തറിന്റെ ലക്ഷ്യം.
ആദ്യം വീഴ്ത്തിയത് ഇവരെ
അഷ്‌ക്രോഫ്റ്റ് ലോ ഫേം, മക്‌ഡെര്‍മോട്ട്, വില്‍ ആന്റ് ഇമോറി എന്നീ കമ്പനികളെയാണ് ഖത്തര്‍ ആദ്യം 'വിലയ്ക്ക് വാങ്ങി'യത്. ഖത്തറുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ വ്യാപകമാക്കുകയായിരുന്നു ഇവരുടെ ചുമതല.
പരസ്യകമ്പനികളെയും ഖത്തര്‍
ഓഗസ്റ്റില്‍ സ്‌റ്റോണിങ്ടണ്‍ സ്ട്രാറ്റജീസ്, നെല്‍സണ്‍ മുള്ളിന്‍സ് എന്നിവയുമായും കരാറിലെത്തിയെന്ന് ഓപ്പണ്‍ സീക്രട്‌സിന്റെ രേഖകള്‍ ഉദ്ധരിച്ച്് ഗള്‍ഫ് ന്യൂസ് വെബ്‌സൈറ്റില്‍ പറയുന്നു. കൂടാതെ പരസ്യകമ്പനികളെയും ഖത്തര്‍ ഉപയോഗിച്ചു.
യുഎന്‍ യോഗം ലക്ഷ്യം
സപ്തംബറില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ലക്ഷ്യമിട്ടായിരുന്നു ഖത്തറിന്റെ നീക്കങ്ങള്‍. പൊതുസഭയിലെ ചര്‍ച്ചയില്‍ ഖത്തര്‍ വിരുദ്ധ വികാരം ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം.
ബ്ലൂഫ്രണ്ട് ചെയ്തത്
ബ്ലൂഫ്രണ്ട് എന്ന കമ്പനി ഖത്തറിന് വേണ്ടി സപ്തംബറിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. സപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ ഇവര്‍ ഖത്തര്‍ അനുകൂല റിപ്പോര്‍ട്ടുകളും പ്രചാരണങ്ങളും പുറത്തുവിട്ടുകൊണ്ടേ ഇരുന്നു. യുഎന്‍ പൊതുസഭയില്‍ ഖത്തര്‍ അനുകൂല വികാരമുണ്ടാക്കാനായിരുന്നുവത്രെ ഇത്.
65 ലക്ഷം ഡോളര്‍
സമാനമായ കരാറുകള്‍ മുമ്പും ഖത്തര്‍ വിവിധ കമ്പനികളുമായി ഒപ്പുവച്ചിട്ടുണ്ട്. 2012നും 2017നുമിടയില്‍ അമേരിക്ക കേന്ദ്രമായുള്ള പ്രചാരണങ്ങള്‍ക്ക് ഖത്തര്‍ ചെലവാക്കിയത് 65 ലക്ഷം ഡോളറാണ്.
ട്രംപിനെ പോലും സ്വാധീനിച്ചു
സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിക്‌സിന്റെ ഫോറിന്‍ ലോബി വാച്ചില്‍ നിന്നാണ് ഇത്രയും വിവരങ്ങള്‍ ലഭിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഖത്തറിന്റെ നീക്കം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പോലും സ്വാധീനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ സൂചനകള്‍.
സൗദിയും യുഎഇയും ചെയ്തത്
ഈ കമ്പനികള്‍ ഖത്തറിന് വേണ്ടി ഒരു ഭാഗത്ത് പ്രചാരണം നടത്തുമ്പോള്‍ തന്നെയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ ഐക്യരാഷ്ട്ര സഭാ പ്രസംഗം നടത്തിയതും അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതും. സമാനമായ രീതിയില്‍ സൗദിയും യുഎഇയും ഖത്തറിനെതിരേയും പ്രചാരണത്തിന് കോടികള്‍ മുടക്കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.