ഖത്തര്‍ സുപ്രധാന ചുവടുവയ്പ്പിന്; വിദേശികള്‍ സ്വദേശികളാകും, ആദ്യ ഗള്‍ഫ് രാഷ്ട്രം!!
ബുധനാഴ്ച മന്ത്രിസഭയെ അഭിസംബോധന ചെയ്ത അമീര്‍ ശൈഖ് തമീം ആഭ്യന്തര ശാക്തീകരണത്തിന്റെ ആവശ്യകത സംബന്ധിച്ച് വിശദീകരിച്ചു.
ദോഹ: സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഒറ്റപ്പെടുത്തുന്ന ഖത്തര്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളെ ഞെട്ടിക്കുന്നു. വിദേശികള്‍ക്ക് ഖത്തറില്‍ സ്ഥിര താമസത്തിന് അനുമതി നല്‍കുന്ന നിയമം ഭരണകൂടം അംഗീകരിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായാണ് ഇത്തരമൊരു തീരുമാനം.
ഖത്തര്‍ ഭരണകൂടത്തിന്റെ അപ്രതീക്ഷിത നീക്കത്തിന്റെ കാരണം വ്യക്തമല്ല. രാജ്യത്തുള്ള എല്ലാ വിഭാഗത്തെയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ നീക്കമെന്ന് കരുതുന്നു. പുതിയ നിയമത്തിന്റെ കരടിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.
പ്രത്യേക കാര്‍ഡ് നല്‍കും
സ്ഥിരതാമസം നല്‍കുന്നവര്‍ക്ക് ഭരണകൂടം പ്രത്യേക കാര്‍ഡ് നല്‍കും. ഖത്തറുകാരായ സ്ത്രീകളെ വിവാഹം ചെയ്ത വിദേശികള്‍, അവരുടെ മക്കള്‍, രാജ്യത്തിന് വേണ്ടി അതുല്യ സേവനം അനുഷ്ടിച്ച വിദേശികള്‍ എന്നിവര്‍ക്കും സ്ഥിരതാസമത്തിന് അനുമതി നല്‍കും.
ഖത്തര്‍ പൗരന്‍മാരുടെ പോലെ
സ്ഥിരതാമസ കാര്‍ഡ് ലഭിക്കുന്നവരെ ഖത്തര്‍ പൗരന്‍മാരുടെ പോലെ തന്നെ പരിഗണിക്കും. ഖത്തറുകാര്‍ക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളും ഇവര്‍ക്കും ലഭ്യമാകും.
സര്‍ക്കാര്‍ ജോലി, സൈന്യത്തിലും
ഖത്തറുകാര്‍ കഴിഞ്ഞാല്‍ സൈന്യത്തിലും സര്‍ക്കാര്‍ ജോലികളിലും ആദ്യം പരിഗണിക്കുക ഈ കാര്‍ഡുള്ളവരെയായിരിക്കും. സ്വന്തമയി ഭൂമി വാങ്ങാന്‍ അനുമതി നല്‍കും. ഗള്‍ഫ് രാജ്യങ്ങളില്‍ സമൂലമായ മാറ്റമാണ് ഖത്തറിന്റെ പുതിയ നിയമം ഉണ്ടാക്കുക എന്ന് വിലയിരുത്തപ്പെടുന്നു.
സ്വന്തമായി ബിസിനസുകള്‍ നടത്താം
ഖത്തറുകാര്‍ ഇല്ലാതെ തന്നെ സ്വന്തമായി ബിസിനസുകള്‍ നടത്താന്‍ കാര്‍ഡുള്ളവര്‍ക്ക് സാധിക്കും. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ താമസിക്കുന്നതിനും ബിസിനസ് നടത്തുന്നതിനും തദ്ദേശീയരായ വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമാണ്. ഈ നയമാണ് ഖത്തര്‍ തിരുത്തുന്നത്.
കൂറ് വളര്‍ത്തുക എന്ന ലക്ഷ്യം
ഖത്തര്‍ എന്ന രാജ്യത്തോട് അവിടെ താമസിക്കുന്നവര്‍ക്ക് കൂറ് വളര്‍ത്തുക എന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ പൗരത്വ നടപടികള്‍ കൂടുതല്‍ ഉദാരമാക്കുന്നതിന് ഖത്തര്‍ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു.
രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കും
രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കാനും ഊര്‍ജ മേഖലയെ വരുമാനത്തിന് ആശ്രയിക്കുന്നത് കുറയ്ക്കാനും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ച ഉടനെയാണ് അമീര്‍ നിര്‍ദേശം നല്‍കിയത്.
വിദേശികളെ കൈയഴിച്ചു സഹായിക്കും
ബുധനാഴ്ച മന്ത്രിസഭയെ അഭിസംബോധന ചെയ്ത അമീര്‍ ശൈഖ് തമീം ആഭ്യന്തര ശാക്തീകരണത്തിന്റെ ആവശ്യകത സംബന്ധിച്ച് വിശദീകരിച്ചു. പ്രതിസന്ധി ഘട്ടത്തിലും ഖത്തര്‍ വിദേശികളെ കൈയഴിച്ചു സഹായിക്കുകയാണെന്ന് ഗള്‍ഫ് നിരീക്ഷകനായ ക്രിസ്ത്യന്‍ കോട്ടസ് ഉള്‍റിച്ച്‌സണ്‍ പറയുന്നു.
ഉദാരമായ നയങ്ങള്‍
ഖത്തര്‍ സ്വീകരിച്ചുവരുന്ന ഉദാരമായ നയങ്ങളാണ് ആ രാജ്യത്തെ മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന സൗദി സഖ്യത്തിന്റെ ആരോപണം അന്താരാഷ്ട്ര സമൂഹം തള്ളാന്‍ കാരണവും ഇതാണെന്ന് ഉള്‍റിച്ച്‌സണ്‍ വിശദീകരിക്കുന്നു.
മറ്റു ഗള്‍ഫ് രാജ്യങ്ങളും
സമാനമായ രീതിയില്‍ വിദേശികള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി താമസസൗകര്യം ഒരുക്കുന്ന കാര്യം മറ്റു ഗള്‍ഫ് രാജ്യങ്ങളും നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ ഇവരാരും അന്തിമ തീരുമാനം എടുത്തിട്ടില്ല. ഖത്തറാണ് ഈ വിഷയത്തില്‍ ആദ്യം നിലപാട് സ്വീകരിക്കുന്നത്.
സൗദിയുടെ ഗ്രീന്‍ കാര്‍ഡ്
വിദേശ ജോലിക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ വിസാ സമ്പ്രദായം കൊണ്ടുവരുമെന്ന് യുഎഇയും പറഞ്ഞിട്ടുണ്ട്. പ്രതിഭാശാലികളെ ഗള്‍ഫിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങള്‍.
സൗദിക്ക് മറുപടി നല്‍കാന്‍
അതിനിടെ, സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ചുമത്തിയ ഉപരോധം രണ്ട് മാസത്തോട് അടുക്കവെ ഖത്തര്‍ പുതിയ വഴികള്‍ തേടുന്നു. ഉപരോധം നിയമവിരുദ്ധമാണെന്ന് കാണിച്ച് ഖത്തര്‍ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികളെ സമീപിച്ചു. ഖത്തറിന്റെ ഈ നീക്കം സൗദി സഖ്യത്തിന് കനത്ത തിരിച്ചടിയാണ്.
ഐക്യരാഷ്ട്ര സഭ വഴി നീക്കം
നാല് അറബ് രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരേ ചുമത്തിയ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഖത്തര്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന പരാതി. ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നു ലോക വ്യാപാര സംഘടനയ്ക്ക് സമര്‍പ്പിച്ച പരാതിയില്‍ ഖത്തര്‍ പറയുന്നു. കൂടാതെ ഐക്യരാഷ്ട്ര സഭാ പ്രതിനിധിക്കും യുനസ്‌കോയ്ക്കും ഖത്തര്‍ പരാതി നല്‍കിയിട്ടുണ്ട്.
പഴുതുകള്‍ ഉപയോഗിക്കുന്നു
ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര മേഖലയില്‍ തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കുന്നതിന് ഡബ്ല്യുടിഒ ഇടപെടാറുണ്ട്. ഈ ഒരു പഴുത് ഗള്‍ഫിലെ വിഷയത്തില്‍ ഉപയോഗിക്കാനാണ് ഖത്തറിന്റെ നീക്കം. അന്താരാഷ്ട്ര തലത്തില്‍ ഇടപെടല്‍ നടത്തുന്നതിനിടെയാണ് രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കാനുള്ള നീക്കവും നടത്തുന്നത്.
കേട്ടുകേള്‍വിയില്ലാത്ത ശ്രമം
മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഖത്തര്‍ പരാതിയില്‍ പറയുന്നു. ഡബ്ല്യുടിഒയുടെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഉപരോധമെന്നും ഖത്തര്‍ ആരോപിച്ചു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളെ പ്രതി ചേര്‍ത്താണ് ഖത്തറിന്റെ പരാതി. ഡബ്ല്യുടിഒ പ്രതിനിധികള്‍ വിഷയത്തില്‍ സൗദിയുടെ അഭിപ്രായം തേടും.
ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നു
ജൂണ്‍ അഞ്ചിന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദിയും കൂട്ടരും ഖത്തറിന്റെ വ്യോമ, കര, ജല ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഖത്തര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ ആരംഭിച്ചത്. തുര്‍ക്കിയില്‍ നിന്നു ഇറാനില്‍ നിന്നുമാണ് ഇപ്പോള്‍ കാര്യമായും ഖത്തറിലേക്ക് സഹായം എത്തുന്നത്. ഇതിന് ഒമാനിലെ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. യൂറോപ്പില്‍ നിന്നു വരുന്ന ചരക്കുകളും ഇപ്പോള്‍ ഒമാന്‍ വഴിയാണ് ദോഹയിലെത്തുന്നത്.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു
സൗദി അറേബ്യയും കൂട്ടരും പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും ലംഘനമാണെന്ന് ഖത്തര്‍ വാണിജ്യ കാര്യമന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം മുഹമ്മദ് അല്‍ഥാനി പറഞ്ഞു. അമേരിക്കയുടെ സഖ്യരാജ്യങ്ങളാണ് ഗള്‍ഫില്‍ തമ്മിലടിക്കുന്നത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ അമേരിക്ക കാര്യമായും ഇടപെട്ടിരുന്നു. പക്ഷേ, സൗദി സഖ്യം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് അമേരിക്കയും പിന്മാറിയ മട്ടാണ്.
ജിസിസിക്കുള്ളില്‍ ശ്രമിച്ചു പരാജയപ്പെട്ടു
നേരത്തെ ജിസിസിക്കുള്ളില്‍ നിന്നുള്ള പരിഹാര മാര്‍ഗമാണ് ഖത്തര്‍ പരീക്ഷിച്ചിരുന്നത്. കുവൈത്ത് അമീര്‍ നടത്തിയ എല്ലാ സമാധാന ശ്രമങ്ങള്‍ക്കും ഖത്തര്‍ പിന്തുണ നല്‍കിയിരുന്നു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കുകയുണ്ടായി.
3000 ത്തിലധികം പരാതികള്‍
ഈ സാഹചര്യത്തിലാണ് ഖത്തര്‍ അന്താരാഷ്ട്ര ഏജന്‍സികളെ സമീപിക്കുന്നത്. ഉപരോധം മൂലം നഷ്ടങ്ങള്‍ നേരിട്ടവരില്‍ നിന്നു ഖത്തര്‍ പരാതികള്‍ സ്വീകരിച്ചിട്ടുണ്ട്. 3000 ത്തിലധികം പരാതികളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഈ പരാതികളെല്ലാം അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറും. അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിക്കുമെന്ന് ഖത്തര്‍ അറിയിച്ചിട്ടുണ്ട്.