അമ്പരപ്പിക്കും വളര്‍ച്ച നേടാന്‍ ഖത്തര്‍; പുതിയ പദ്ധതി ഇങ്ങനെ, ലക്ഷ്യം ഒന്നാംസ്ഥാനം തിരികെ പിടിക്കല്‍
ദോഹ: സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പദവികളിലുള്ള രാഷ്ട്രമാണ് ഖത്തര്‍. കൊറോണ വൈറസ് വ്യാപനം മൂലം ആഗോള ശക്തികളെല്ലാം സാമ്പത്തികമായി തിരിച്ചടി നേരിടുകയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. പല രാജ്യങ്ങളിലും തൊഴില്‍ നഷ്ടവും കമ്പനികളുടെ അടച്ചുപൂട്ടലും പതിവ് വാര്‍ത്തയായി. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ ബൃഹദ് പദ്ധതി തയ്യാറാക്കുന്നത്.
രാജ്യത്തെ സമ്പന്നതയിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ ഏക ഘടകം പ്രകൃതി വാതകമാണ്. നേരത്തെ പ്രകൃതി വാതക കയറ്റുമതിയില്‍ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ഖത്തറിന് സമീപകാലത്ത് അല്‍പ്പം കോട്ടം തട്ടി. രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളി തരണം ചെയ്യുന്നതിനൊപ്പം ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുക കൂടിയാണ് ഈ കൊച്ചു ഗള്‍ഫ് രാജ്യത്തിന്റെ ലക്ഷ്യം. വിശദാംശങ്ങള്‍ ഇങ്ങനെ...
ഖത്തറിനും ഇറാനുമിടയില്‍
ഖത്തറിനും ഇറാനുമിടയില്‍ വ്യാപിച്ചു കിടക്കുകയാണ് ലോകത്തെ വലിയ പ്രകൃതി വാതക ശേഖരം. രണ്ട് രാജ്യങ്ങളും പങ്കുവച്ചിരിക്കുന്ന ഈ മേഖലയില്‍ ഖത്തര്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ പോകുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇതുമാത്രം മതി ഖത്തറിന്.
നോര്‍ത്ത് ഈസ്റ്റ് ഫീല്‍ഡ്
നോര്‍ത്ത് ഈസ്റ്റ് ഫീല്‍ഡ് എന്നാണ് പ്രകൃതി വാതക മേഖലയെ ഖത്തര്‍ വിളിക്കുന്നത്. സൗത്ത് പാര്‍സ് എന്ന് ഇറാനും വിളിക്കുന്നു. ലോകത്ത് കൂടുതല്‍ വാതകമുള്ള മേഖലയാണിത്. ഖത്തറിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഉല്‍പ്പാദനം വന്‍തോതില്‍ ഉയര്‍ത്താനാണ് തീരുമാനം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കും.
രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന രാജ്യമായിരുന്നു ഖത്തര്‍. ഖത്തറിന്റെ സാമ്പത്തിക അടിത്തറയും പ്രകൃതി വാതക കയറ്റുമതിയില്‍ നിന്നുള്ള വരുമാനമാണ്. എന്നാല്‍ സമീപ കാലത്ത് ഈ പദവി നഷ്ടമായി. രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഖത്തറിന് സാധിക്കും
ഖത്തറിനെ പിന്നിലാക്കി ആസ്‌ത്രേലിയയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം നിലവില്‍ കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ഖത്തറിന് സാധിക്കും. ഈ ശുഭ പ്രതീക്ഷയിലാണ് ഖത്തറിന്റെ നീക്കങ്ങള്‍.
സുപ്രധാന തീരുമാനം കഴിഞ്ഞാഴ്ച
പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന ശേഷി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാഴ്ചയാണ് ഖത്തര്‍ പെട്രോളിയം തീരുമാനിച്ചത്. പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഖത്തറിന് കയറ്റുമതി വര്‍ധിപ്പിക്കുന്നതില്‍ തടസമില്ല. എന്നാല്‍ സമാനമായ രീതിയില്‍ വാതക ശേഖരം കൈവശമുള്ള ഇറാന് തടസങ്ങള്‍ ഒട്ടേറെയാണ്.
വാതകവും എണ്ണയും
പ്രകൃതി വാതകവും എണ്ണയും ധാരാളം കൈവശമുള്ള രാജ്യമാണ് ഇറാന്‍. പക്ഷേ അമേരിക്കന്‍ ഉപരോധം കാരണം കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനോ കയറ്റുമതി ചെയ്യാനോ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കാനോ ഇറാന് സാധിക്കുന്നില്ല. എങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വാതക മേഖലയില്‍ വന്‍ പദ്ധതി ഇറാനും തയ്യാറാക്കിയിട്ടുണ്ട്.
2021 മാര്‍ച്ചിനകം
സൗത്ത് പാര്‍സ് ഫീല്‍ഡില്‍ നിന്ന് പ്രകൃതി വാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഇറാന്‍ തീരുമാനിച്ചു. 2021 മാര്‍ച്ചിനകമാണ് ഇറാന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക. ആദ്യ വാതക കിണര്‍ പ്രവര്‍ത്തനം എട്ട് മാസത്തിനകം ആരംഭിക്കുമെന്നാണ് ഇറാന്‍ എണ്ണ വകുപ്പ് മന്ത്രി ബിജാന്‍ സാംഗിനിയെ ഉദ്ധരിച്ച് ഷന വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
ഖത്തറിന് തടസങ്ങളൊന്നുമില്ല
അതേസമയം, ഖത്തറിന് മുന്നില്‍ തടസങ്ങളൊന്നുമില്ല. ഖത്തര്‍ ഉല്‍പ്പാദന നടപടികള്‍ ആരംഭിച്ചു. 80 വാതക കിണറുകള്‍ ഒരുക്കാനാണ് തീരുമാനം. ആദ്യത്തേത് മാര്‍ച്ച് 29 മുതല്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞുവെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു. നിലവിലെ പ്രതിസന്ധികളെല്ലാം മറികടക്കാന്‍ ഖത്തിറിന് ഇതുമൂലം സാധിക്കും.
തിരിച്ചടിക്കുള്ള കാരണം
പ്രകൃതി വാതക ഉല്‍പ്പാദനത്തിന് ഖത്തര്‍ നേരത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമീപ കാലത്തായി ഒട്ടേറെ രാജ്യങ്ങള്‍ ഈ മേഖലയിലേക്ക് കടന്നുവന്നു. അതാകട്ടെ വിപണിയില്‍ ഖത്തറിന് തിരിച്ചടിയുമുണ്ടാക്കി. തുടര്‍ന്നാണ് ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ഖത്തര്‍ തീരുമാനിക്കാന്‍ കാരണം.
43 ശതമാനം വര്‍ധനവ്
വാതക ഉല്‍പ്പാദന ശേഷിയില്‍ 43 ശതമാനം വര്‍ധനവ് വരുത്താനാണ് ഖത്തറിന്റെ തീരുമാനം. നിലവില്‍ ഖത്തര്‍ ഉല്‍പ്പാദിപ്പിക്കുന്നത് 77 മില്യണ്‍ ടണ്‍ ആണ്. ഇത് അധികം വൈകാതെ 110 മില്യണ്‍ ടണ്ണിലെത്തിക്കാനാണ് തീരുമാനം. പുതിയ പദ്ധതി പൂര്‍ത്തിയാകുക 2024ല്‍ ആയിരിക്കും. മൂന്ന് ഘട്ടങ്ങളായിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഖത്തറിനെ ബാധിക്കില്ല
ആദ്യ ഘട്ടത്തില്‍ ഉല്‍പ്പാദനം 110 മില്യണ്‍ ടണ്‍ ആയി ഉയര്‍ത്തും. രണ്ടാം ഘട്ടത്തില്‍ ഉല്‍പ്പാദന ശേഷി 126 മില്യണ്‍ ടണ്‍ ആക്കും. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആസ്‌ത്രേലിയയെ പിന്നിലാക്കി കയറ്റുമതിയില്‍ ഒന്നാംസ്ഥാനമുള്ള രാജ്യമായി ഖത്തറിന് മാറാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക അസ്ഥിരതയൊന്നും ഖത്തറിനെ ബാധിക്കാന്‍ ഇടയില്ല.