യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ ലൈസന്‍സ്; നിയമം തെറ്റിച്ചാൽ ശിക്ഷ ഇങ്ങനെ
അബുദാബി: യുഎഇയിൽ വീട്ടുജോലിക്കാരെ നിയമിക്കാൻ താമസക്കാർക്ക് ലൈസൻസ് നിർബന്ധമാകും. യുഎഇയിൽ നിലവിൽ വരാനിരിക്കുന്ന ഗാർഹിക തൊഴിലാളികളെ സംബന്ധിക്കുന്ന പുതിയ നിയമം പ്രാബല്യത്തിലാൽ വരുന്നതോടെ ആയിരിക്കും ഈ മാറ്റം.
റിക്രൂട്ട്‌മെന്റ് ഓഫീസ് വഴിയോ സ്‌പോൺസർമാർ മുഖേനയോ ആണ് നിയമനം എങ്കിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കേണ്ടി വരും. ഡിസംബർ 15നാണ് യുഎഇയിൽ പുതിയ ഗാർഹിക നിയമം പ്രാബല്യത്തിൽ വരിക. ഗാർഹിക തൊഴിലാളികളെ സംബന്ധിക്കുന്ന എല്ലാ മേഖലകളും പ്രതിപാദിക്കുന്നത് പുതിയ നിയമത്തിലെ വകുപ്പുകൾ.

പുതിയ നിയമം അനുസരിച്ച്, മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ് ഇല്ലാതെ താൽക്കാലികമായോ സ്ഥിരമായോ ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ പാടില്ല എന്നാണ് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചത്. ഗാർഹിക തൊഴിലാളികളിൽ നിന്ന് പണം കൈപ്പറ്റരുതെന്നും 18 വയസ്സിന് താഴെയുള്ളവരെ വീട്ടുജോലിക്കായി നിയമിക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്.
നിയമവിരുദ്ധമായി യുഎഇയിൽ ഗാർഹിക തൊഴിലാളികളെ നിയമിച്ചാൽ കടുത്ത നടപടി ഉണ്ടാവും. കുറഞ്ഞത് 50,000 ദിർഹമാണ് പിഴ. ഇത് പരമാവധി രണ്ട് ലക്ഷം ദിർഹം വരെയായി ഉയരും. ഗാർഹിക തൊഴിലാളികൾക്കായി അനുവദിക്കുന്ന തൊഴിൽ പെർമിറ്റുകൾ ദുരുപയോഗം ചെയ്താലോ 18 വയസിൽ താഴെയുള്ള വ്യക്തിയെ ഗാർഹിക തൊഴിലാളിയായി നിയമിച്ചാലോ ഇത്രയും തുക പിഴ ഈടാക്കും.
തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് ലഭിക്കാതെ നിയമവിരുദ്ധമായി ജോലി ചെയ്യിക്കുക, ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുകയും പിന്നീട് അവർക്ക് ജോലി കൊടുക്കാതിരിക്കുകയും ചെയ്യുക, ഗാർഹിക തൊഴിലാളികളുടെ പേരിൽ ലഭിക്കുന്ന തൊഴിൽ പെർമിറ്റ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുക, ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയും തൊഴിലാളികൾക്ക് നൽകേണ്ട അവകാശങ്ങൾ നൽകാതെയും മറ്റ് നിയമനടപടികൾ പൂർത്തിയാക്കാതെയും റിക്രൂട്ടിങ് ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിക്കുക തുടങ്ങിയ നടപടിയെല്ലാം നിയമലംഘനങ്ങളുടെ പരിധിയിൽ വരും. ഇത്തരം നിയമ ലംഘനത്തിനും രണ്ട് ലക്ഷം ദിർഹം വരെ പിഴ ചുമത്തും.












Click it and Unblock the Notifications