ശാന്തമായ അഫ്ഗാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലേ? റഷ്യ വിളിച്ചിട്ടും അമേരിക്ക വന്നില്ല!!
അഫ്ഗാന്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച പ്രതിനിധികള്‍, താലിബാന്‍ ആയുധം വെടിയണമെന്നും ആവശ്യപ്പെട്ടു.
മോസ്‌കോ: അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചക്ക് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് റഷ്യ. അഫ്ഗാന്‍ ഭരണകൂടവും താലിബാനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വേദിയൊരുക്കാമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.
റഷ്യ, അഫ്ഗാനിസ്താന്‍, ചൈന, ഇന്ത്യ, ഇറാന്‍, പാകിസ്താന്‍, കസാക്കിസ്താന്‍, കിര്‍ഗിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇത് നാലു മാസത്തിനിടെ നടക്കുന്ന മേഖലാ രാജ്യങ്ങളുടെ മൂന്നാം സമ്മേളനമായിരുന്നു. സമ്മേളനത്തിലേക്ക് അമേരിക്കയെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ വന്നില്ലെന്ന് റഷ്യ പറയുന്നു.
സമാധാന പൂര്‍ണമായ അഫ്ഗാനിസ്താനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് റഷ്യ പ്രതികരിച്ചു. അവിടെ രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. അതിനാണ് തങ്ങളുടെ ശ്രമം. അതുകൊണ്ടാണ് നാല് മാസത്തിനിടെ മൂന്ന് യോഗങ്ങള്‍ വിളിച്ചതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനില്‍ സൈനിക പരിഹാരമല്ല വേണ്ടതെന്ന് യോഗത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. ദേശീയ തലത്തില്‍ ഐക്യമുണ്ടാക്കുകയാണ് വേണ്ടത്. അതിന് രാഷ്ട്രീയമായ നീക്കങ്ങളാണ് ആവശ്യം. യുഎന്‍ രക്ഷാസമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നീക്കങ്ങളാണ് വേണ്ടതെന്നും രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു.
അഫ്ഗാന്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച പ്രതിനിധികള്‍, താലിബാന്‍ ആയുധം വെടിയണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ താലിബാന്‍ തയ്യാറാവണമെന്നും പ്രതിനിധികള്‍ അഭ്യര്‍ഥിച്ചു.ചൈനയും പാകിസ്താനും റഷ്യയും മുന്‍കൈയെടുത്താണ് സമാധാന ചര്‍ച്ചകള്‍ക്കുള്ള വഴി ഇപ്പോള്‍ തേടുന്നത്.