വെടിനിര്‍ത്തല്‍ നിലവില്‍ വന്നു; രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നു, സംഘത്തില്‍ മലയാളി വിദ്യാര്‍ത്ഥികളും
കീവ്: റഷ്യ യുക്രെയിനില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശം ദിവസങ്ങള്‍ പിന്നിട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ന് രക്ഷാപ്രവര്‍ത്തനത്തിനായി റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിനിര്‍ത്തല്‍ ആരംഭിച്ചത്. വൊള്‍നോവാഹ, മരിയുപോള്‍ എന്നീ നഗരങ്ങളില്‍ നിന്നും പ്രത്യേക ഇടനാഴികളിലൂടെ ആളുകളെ ഒഴിപ്പിക്കാനാണ് പദ്ധതി. വിമതരുടെ പ്രവിശ്യകളോട് ചേര്‍ന്നാണ് ഈ രണ്ട് സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത്.
റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുമിയില്‍ നിന്ന് സ്വന്തം നിലയ്ക്ക് യാത്ര തിരിക്കരുതെന്നാണ് ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് ബസ് സൗകര്യം ഒരുക്കും. സുമിയിലെ സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരുമായി അധികൃതര്‍ ആശയവിനിമയം നടത്തിവരികയാണ്. ഹാര്‍കീവിന് സമീപത്തുള്ള പെസോച്ചിനിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 298 വിദ്യാര്‍ത്ഥികളെയാണ് ഇവിടെ നിന്നും മാറ്റുക.
മലയാളി വിദ്യാര്‍ത്ഥികള്‍ ഏറെയുള്ള സ്ഥലമാണ് പെസോച്ചിന്‍. ഇവരെ പോളണ്ട് അതിര്‍ത്തിയിലേക്കാണ് മാറ്റുക. ആറ് മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതേസമയം, യുക്രെയിനിലെ മറ്റ് സ്ഥലങ്ങളില്‍ ആക്രമണം തുടരുകയാണ്. തുറമുഖ നഗരമായ മരിയുപോള്‍ വളഞ്ഞ റഷ്യന്‍ സൈന്യം കടുത്ത ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി ഭക്ഷണം, വെള്ളം തുടങ്ങിയവരുടെ വിതരണം നിലച്ചു. രണ്ടാം ലോകയുദ്ധ കാലത്തെ സമാനനടപടിയാണ് റഷ്യ നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം, ഇന്ത്യക്കാരടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ യുക്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണ്. ബങ്കറുകളില്‍ പലരും ഭക്ഷണവും വെള്ളവുമില്ലാതെയാണ് കഴിയുന്നത്. ആക്രമണത്തില്‍ ജലവിതരണവും ഭക്ഷണ വിതരണവും പൂര്‍ണമായും തടസപ്പെട്ടു. ഇതിനിടെ, ഇന്ത്യക്കാര്‍ അടക്കമുള്ളവരെ യുക്രെയിന്‍ ബന്ധികളാക്കിയിരിക്കുകയാണെന്ന് റഷ്യ ആരോപിച്ചു.
അതേസമയം, യുക്രൈയിനില്‍ നിന്ന് ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 418 മലയാളികളെ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കേരളത്തിലേക്കു എത്തിച്ചത്. ഡല്‍ഹിയില്‍ നിന്നു രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായി 360 പേരെയും, മുംബൈയില്‍ എത്തിയ 58 പേരെയുമാണ് ഇന്നു കേരളത്തിലേക്ക് എത്തിക്കാനായത്. ഇവരടക്കം രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 1,070 പേരെ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിക്കാനായിട്ടുണ്ട്.
ഇന്നലെ മൂന്നു വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. ഇതില്‍ ആദ്യ വിമാനം 180 യാത്രക്കാരുമായി ഉച്ചകഴിഞ്ഞ് 2:50ന് കൊച്ചിയില്‍ എത്തി. രണ്ടാമത്തെ വിമാനം രാത്രി 8:15ഓടെ കൊച്ചിയില്‍ എത്തി. ഈ വിമാനത്തിലും 180 യാത്രക്കാര്‍ ഉണ്ട്. മൂന്നാമത്തെ വിമാനം രാത്രി 9:10ന് ഡല്‍ഹിയില്‍നിന്നു പുറപ്പെട്ടു. ഇതില്‍ 155 യാത്രക്കാരുണ്ട്. മടങ്ങിയെത്തുന്നവര്‍ക്കു കൊച്ചിയില്‍നിന്നു സ്വദേശങ്ങളിലേക്കു പോകാന്‍ നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ പ്രത്യേക ബസുകളും ഒരുക്കിയിട്ടുണ്ട്.
ബുക്കാറെസ്റ്റില്‍നിന്നു രണ്ടു വിമാനങ്ങളിലായി 58 പേരാണ് ഇന്നലെ മുംബൈയില്‍ എത്തിയത്. ഇതില്‍ 22 പേരെ തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളിലും 27 പേരെ കൊച്ചിയിലേക്കുള്ള വിമാനങ്ങളിലും അഞ്ചു പേരെ കണ്ണൂരേയ്ക്കുള്ള വിമാനങ്ങളിലും നാലു പേരെ കോഴിക്കോടേയ്ക്കുള്ള വിമാനങ്ങളിലും നാട്ടിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞു. മുംബൈയില്‍ എത്തുന്നവരെ കേരളത്തിലെ അവരുടെ സ്വദേശങ്ങളോട് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളിലെ ടിക്കറ്റ് ലഭ്യതയനുസരിച്ചാണു നാട്ടിലേക്ക് അയക്കുന്നത്.
1 മുതൽ 9 വരെയുളള വാർഷിക പരീക്ഷ മാര്‍ച്ച് 23 മുതൽ, എസ് എസ് എൽ സി പരീക്ഷ മാർച്ച് 31ന്
Recommended Video