സൗദിയിലേക്ക് പട്ടാളത്തെ അയച്ച അമേരിക്കയ്ക്ക് നെഞ്ചിടിപ്പ്; പുടിന്‍ റിയാദില്‍, 12 വര്‍ഷത്തിന് ശേഷം
റിയാദ്: സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ഭിന്നത പരമാവധി ചൂഷണം ചെയ്യുന്ന രാജ്യമാണ് അമേരിക്ക. സൗദി-അമേരിക്ക ബന്ധം ശക്തമായതുകൊണ്ടുതന്നെ ഇറാനുമായി അടുപ്പമുള്ള റഷ്യ വര്‍ഷങ്ങളായി സൗദി നേതൃത്വങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്നുമില്ല. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സൗദിയിലെത്തിയിരിക്കുകയാണിപ്പോള്‍. 12 വര്‍ഷത്തിന് ശേഷമാണ് റഷ്യന്‍ പ്രസിഡന്റ് സൗദി സന്ദര്‍ശിക്കുന്നത്.
ആഗോളതലത്തില്‍ എണ്ണ ഇടപാടുകള്‍ നിയന്ത്രിക്കുന്ന രണ്ട് രാജ്യങ്ങളാണ് സൗദിയും റഷ്യയും. ഈ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ബന്ധം ശക്തിപ്പെടുന്നത് അമേരിക്കക്ക് തിരിച്ചടിയാണ്. സൗദിയുടെ സുരക്ഷയ്ക്ക് വേണ്ടി സൈനികരെ അയക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് സൗദിയിലേക്ക് റഷ്യന്‍ പ്രസിഡന്റ് എത്തിയത്. ഇതാകട്ടെ ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സമവാക്യത്തില്‍ മാറ്റംവരുത്തുമോ എന്നാണ് ചര്‍ച്ചകള്‍. രസകരമായ മാറ്റങ്ങളാണ് ഗള്‍ഫ് മേഖലയില്‍. വിശദാംശങ്ങള്‍ ഇങ്ങനെ....
മൂന്ന് കാര്യങ്ങള്‍ ചര്‍ച്ച
മൂന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് വ്‌ളാദിമിര്‍ പുടിന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സൗദി അറേബ്യയുമായുള്ള എണ്ണ കരാറാണ് ഒന്ന്. ഗള്‍ഫ് മേഖലയിലെ സുരക്ഷയാണ് മറ്റൊന്ന്. സൗദി-ഇറാന്‍ തര്‍ക്കമാണ് മൂന്നാമത്തെ വിഷയം.
ഇറാനുമായി അടുപ്പമുള്ള റഷ്യ
റഷ്യ ഇറാനുമായി അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ്. സിറിയയില്‍ ഉള്‍പ്പെടെ സൗദിയും ഇറാനും വിരുദ്ധ ചേരിയിലാണ്. അതുകൊണ്ടുതന്നെ സൗദിയും റഷ്യയും രാഷ്ട്രീയ വിഷയങ്ങളില്‍ രണ്ടു പക്ഷത്താണ്. പുടിന്റെ സന്ദര്‍ശനം സഖ്യത്തില്‍ മാറ്റംവരുത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
അല്‍ യമാമ കൊട്ടാരത്തില്‍
റിയാദിലെ സല്‍മാന്‍ രാജാവിന്റെ അല്‍ യമാമ കൊട്ടാരത്തിലാണ് പുടിന് സ്വീകരണം ഒരുക്കിയത്. 2007ലാണ് പുടിന്‍ ഇതിന് മുമ്പ് സൗദി അറേബ്യ സന്ദര്‍ശിച്ചത്. 12 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മേഖലയില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കവെയാണ് പുടിന്‍ വന്നിരിക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.
എണ്ണവില നിര്‍ണയിക്കുന്ന രാജ്യങ്ങള്‍
എണ്ണവില നിയന്ത്രിക്കുന്ന കാര്യത്തില്‍ മാത്രമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സൗദിയും റഷ്യയും ഒരുമിക്കുന്നത്. ഒപെക് രാജ്യങ്ങള്‍ക്ക് നേതൃത്വം സൗദിയും ഒപെകില്‍ അംഗമല്ലാത്ത എണ്ണ രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റഷ്യയുമാണ് ആഗോള എണ്ണവില നിയന്ത്രിക്കുന്നത്.
വിരുദ്ധ ചേരി
അതേസമയം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ വിഷയങ്ങളില്‍ സൗദിയും റഷ്യയും വിരുദ്ധ ചേരിയിലാണ്. സിറിയയില്‍ റഷ്യ സര്‍ക്കാരിനെ പിന്തുണയ്ക്കുമ്പോള്‍ സൗദി വിമതര്‍ക്കൊപ്പമാണ്. ഇറാനൊപ്പം റഷ്യ നില്‍ക്കുമ്പോള്‍ സൗദിക്കൊപ്പം നില്‍ക്കുന്നത് അമേരിക്കയാണ്.
റഷ്യയുടെ നിലപാട്
ഇറാനും സൗദിയും ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് റഷ്യയുട നിലപാട്. സൗദിയുമായി ബന്ധം ശക്തമാക്കാന്‍ റഷ്യ തീരുമാനിച്ചതും ഇതിന്റെ ഭാഗമാണ്. സൗദിയെ ചര്‍ച്ചയുടെ വഴിയിലേക്ക് എത്തിക്കുകയാണ് റഷ്യയുടെ തന്ത്രം. റഷ്യയുമായി സഹകരിക്കുന്നതില്‍ സന്തോഷമാണുള്ളതെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കി.
20 കരാറുകള്‍ ഒപ്പുവച്ചു
ഊര്‍ജ മേഖലയില്‍ സൗദിയും റഷ്യയും ഒട്ടേറെ കരാറുകള്‍ ഒപ്പുവച്ചു. ഊര്‍ജം, പെട്രോകെമിക്കല്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, കൃത്രിമ ബുദ്ധി തുടങ്ങിയ വിഷയങ്ങളിലാണ് 20 കരാറുകള്‍ ഒപ്പുവച്ചിരിക്കുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജീ ലാവ്‌റോവ് ചര്‍ച്ച നടത്തുകയും ചെയ്തു.
യമനും തുര്‍ക്കിയും പൊള്ളുന്ന വിഷയം
സിറിയ-തുര്‍ക്കി യുദ്ധം, യമനിലെ യുദ്ധം തുടങ്ങിയ വിഷയങ്ങള്‍ റഷ്യ-സൗദി നേതാക്കള്‍ ചര്‍ച്ച ചെയ്തുവെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 മുതല്‍ സൗദി സൈന്യം യമനിലെ ഹൂത്തി വിമതര്‍ക്ക് നേരെ ആക്രമണം തുടരുന്നുണ്ട്. എണ്ണ വിലയുടെ കാര്യവും ചര്‍ച്ച ചെയ്തുവെന്ന് റഷ്യ അറിയിച്ചു.
റഷ്യയുടെ വാഗ്ദാനം
സൗദി അറേബ്യയുടെ സുരക്ഷ ശക്തമാക്കാന്‍ മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറാണെന്ന് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. സൗദി നിലവില്‍ ഉപയോഗിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്കയുടേതാണ്. റഷ്യയുടെ സംവിധാനം വാങ്ങുന്നതില്‍ അമേരിക്കക്ക് അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ സൈനികരുമെത്തും
സൗദി അരാംകോയ്ക്ക് നേരെ കഴിഞ്ഞമാസം ആക്രമണമുണ്ടായതിന് പിന്നാലെ 3000 സൈനികരെ സൗദിയിലേക്ക് അയക്കാന്‍ സൗദി തീരുമാനിച്ചിരുന്നു. കൂടെ മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ധാരണ ആയതിന് പിന്നാലെയാണ് റഷ്യയും മിസൈല്‍ പ്രതിരോധ സംവിധാനം അയക്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ആശങ്കയില്ലെന്ന് സൗദി
സൗദിയും റഷ്യയും അടുക്കുന്നതില്‍ അമേരിക്കക്ക് ആശങ്കയുണ്ടെന്ന വാര്‍ത്തകള്‍ സൗദി വിദേശകാര്യ വകുപ്പ് തള്ളി. റഷ്യയുമായും അമേരിക്കയുമായും സൗദി അടുത്ത ബന്ധം പുലര്‍ത്തുമെന്നും അവര്‍ അറിയിച്ചു. റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ തീരുമാനിച്ച തുര്‍ക്കിക്കെതിരെ അമേരിക്ക ഉപരോധ ഭീഷണി ഉയര്‍ത്തിയിരുന്നു.
ദേവഗൗഡ ബിജെപി പക്ഷത്തേക്ക്? മോദിയെ പുകഴ്ത്തി മുന്‍ പ്രധാനമന്ത്രി, കര്‍ണാടക സമവാക്യം മാറിയേക്കും