രാസായുധത്തില്‍ ചേരിതിരിഞ്ഞ് ലോകരാജ്യങ്ങള്‍; അറബ് ലോകത്തും ഭിന്നത, സൗദിയും ഖത്തറും ഐക്യപ്പെട്ടു
ദമസ്‌കസ്: സിറിയന്‍ വിമതര്‍ക്ക് നേരെ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന ആരോപണമാണ് സിറിയക്കെതിരെ അമേരിക്ക പ്രത്യക്ഷ യുദ്ധത്തിന് ഒരുങ്ങാനുണ്ടായ കാരണം. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് സിറിയയിലെ ആയുധപുരകള്‍ക്ക് നേരെ ശക്തമായ ആക്രമണമാണ് നടത്തിയത്. സിറിയന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കിയെന്നാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അതിനിടെ സിറിയയുടെ സഹായത്തിന് റഷ്യ നടത്തിയ നീക്കം പരാജപ്പെട്ടു. മിക്ക രാജ്യങ്ങളും അമേരിക്കയുടെ പിന്നില്‍ അണിനിരന്നു.
ലോകരാജ്യങ്ങള്‍ക്കിടയിലും ഭിന്നത പ്രകടമാണ്. അറബ് ലോകത്തെ പ്രശ്‌നങ്ങള്‍ ലോകത്തെ ഭിന്നിപ്പിച്ചിരിക്കുന്ന കാഴ്ചയാണിപ്പോള്‍. സൗദിയും ഖത്തറുമെല്ലാം ഒരു പക്ഷം ചേര്‍ന്നിരിക്കുന്നുവെന്നാണ് ഇക്കാര്യത്തിലെ പ്രത്യേകത. സിറിയക്കെതിരെ കൂടുതല്‍ ശക്തമായ നീക്കത്തിന് ഒരുങ്ങുകയാണ് അമേരിക്ക. രാസായുധ പരിശോധക സംഘം സിറിയയില്‍ എത്തിയിട്ടുണ്ട്. ലോകത്ത് ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കാം...

ലോകരാജ്യങ്ങള്‍ ഭിന്നിച്ചു
സിറിയയെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് ലോകരാജ്യങ്ങള്‍ ഭിന്നിച്ചിരിക്കുന്നത്. രാസായുധം പ്രയോഗിച്ചുവെന്ന് ആരോപണം ഉന്നയിക്കുന്നത് അമേരിക്കയാണ്. വിദഗ്ധ സംഘം അന്വേഷണം നടത്തിയ ശേഷമല്ല രാസായുധം പ്രയോഗിച്ചുവെന്ന് ആരോപണം ഉന്നയിച്ചത്. സിറിയയിലെ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ചില സന്നദ്ധ സംഘടനകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക രാസായുധം സൈന്യം പ്രയോഗിച്ചുവെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ വിദഗ്ധ സംഘം അന്വേഷണം നടത്തിയ ശേഷം മതി അന്തിമ തീരുമാനം എന്നാണ് റഷ്യയുടെ നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുംമുമ്പാണ് സഖ്യസേന ബോംബുകള്‍ വര്‍ഷിച്ചത്.

റഷ്യയുടെ നീക്കം
അമേരിക്ക ആദ്യം ചെയ്തത് ഫ്രാന്‍സിന്റെ പിന്തുണ തേടുകയാണ്. പിന്നീട് ബ്രിട്ടനെയും കൂടെ കൂട്ടി. മൂന്ന് രാജ്യങ്ങളുടെ സൈന്യമാണ് സിറിയന്‍ സൈനിക ആയുധ പുരകള്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്തിയത്. സിറിയക്ക് ഉചിതമായ മറുപടി നല്‍കിയെന്നാണ് അമേരിക്കയുടെ അവകാശവാദം. എന്നാല്‍ അമേരിക്കന്‍ സഖ്യസേനയുടെ മിസൈലുകള്‍ മിക്കതും വെടിവച്ചിട്ടുവെന്നാണ് സിറിയയുടെയും റഷ്യയുടെയും സൈനികര്‍ പുറത്തുവിടുന്ന വിവരം. ഈ സാഹചര്യത്തിലാണ് റഷ്യ ഇടപെട്ട് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അടിയന്തിര യോഗം ചേരണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വന്നതും അമേരിക്കന്‍ ആക്രമണത്തെ എതിര്‍ത്ത് പ്രമേയം കൊണ്ടുവന്നതും.v

തിരിച്ചടി നേരിട്ട റഷ്യയും ചൈനയും
എന്നാല്‍ രക്ഷാസമിതിയില്‍ റഷ്യയ്ക്ക് തിരിച്ചടിയേല്‍ക്കുന്നതാണ് കണ്ടത്. അമേരിക്കന്‍ ആക്രമണത്തെ അപലപിക്കാന്‍ മറ്റു രാജ്യങ്ങള്‍ പൂര്‍ണമായും തയ്യാറായില്ല. 15 അംഗ സമിതിയില്‍ ചൈനയും ബൊളീവിയയും റഷ്യയെ പിന്തുണച്ചു. എട്ട് രാജ്യങ്ങള്‍ റഷ്യന്‍ പ്രമേയത്തെ എതിര്‍ത്തു. നാല് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ദുഖകരമായ ദിനമെന്നാണ് റഷ്യ വോട്ടെടുപ്പ് ദിനത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ രാസായുധം ഉപയോഗിച്ചെന്ന് തങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കയും ഫ്രാന്‍സും അവകാശപ്പെട്ടു. ഇതിനെ മിക്ക രാജ്യങ്ങളും പിന്തുണയ്ക്കുകയായിരുന്നു.

സൗദിയും ഖത്തറും ഒരേ നിലപാട്
ഗള്‍ഫ് രാജ്യങ്ങളുടെ നിലപാടുകള്‍ ശ്രദ്ധേയമായി. സൗദി, ബഹ്‌റൈന്‍, എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തി. എന്നാല്‍ ഖത്തറും സൗദിക്ക് സമാനമായ നിലപാട് സ്വീകരിച്ചതും ശ്രദ്ധിക്കപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ പൂര്‍ണമായും നേടാന്‍ അമേരിക്കക്ക് സാധിച്ചു. അമേരിക്കയുടെ നയങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന മുസ്ലിം ലോകത്തെ പ്രധാന ശക്തിയാണ് തുര്‍ക്കി. പക്ഷേ, തുര്‍ക്കിയും ആക്രണത്തിന് പിന്തുണ പ്രഖ്യാപിച്ചു. ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ മുസ്ലിം രാജ്യങ്ങളും അമേരിക്കയുടെ കൂടെയാണ് നിലയുറപ്പിച്ചത്. എന്നാല്‍ ചില വിമതശബ്ദങ്ങള്‍ ഉയര്‍ന്നതും ശ്രദ്ധിക്കപ്പെട്ടു.

സിറിയക്കൊപ്പം നിന്ന അറബ് രാജ്യങ്ങള്‍
ഇറാന്‍ സിറിയയുടെ കൂടെയാണ് നിലയുറപ്പിച്ചത്. ഇറാഖും ആക്രമണത്തെ എതിര്‍ത്ത് രംഗത്തെത്തി. സിറിയയില്‍ സുസ്ഥിരമായ സമാധാനമാണ് ആവശ്യമെന്നും ചര്‍ച്ചയിലൂടെയാണ് ഇത് നിലവില്‍ വരേണ്ടതെന്നും സിറിയയില്‍ ആക്രമണം തുടര്‍ന്നാണ് തീവ്രവാദികള്‍ മുതലെടുക്കുമെന്നുമാണ് ഇറാഖ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇറാഖ് സിറിയ അയല്‍ രാജ്യങ്ങളാണ്. ഇരുരാജ്യങ്ങളിലുമായിരുന്നു ഐസിസിന്റെ പ്രധാന കേന്ദ്രങ്ങള്‍. ഇറാഖില്‍ നിന്ന് ഐസിസിനെ പൂര്‍ണമായും തുരത്തിയിട്ടുണ്ട്. സിറിയ അസ്ഥിരമായി നില്‍ക്കുന്നത് മേഖലയില്‍ വീണ്ടും ഭീഷണി വര്‍ധിപ്പിക്കുകയാണെന്നാണ് ഇറാഖ് വ്യക്തമാക്കിയത്.

ചെറുസംഘങ്ങള്‍ നിരവധി
സദ്ദാം ഹുസൈന്റെ ഭരണത്തിന് ശേഷം ഷിയാക്കള്‍ക്ക് സ്വാധീനമുള്ള ഭരണമാണ് ഇറാഖില്‍. ഇറാന്‍ ഇവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നു. സിറിയയുടെ ഭരണകൂടവും ഷിയാക്കളാണ്. ബഹ്‌റൈന്‍ പ്രതിപക്ഷം ഇറാന്റെ നിലപാടുകളോട് എപ്പോഴും യോജിക്കുന്നവരാണ്. ലബ്‌നാനിലെ ഹിസ്ബുല്ല സിറിയന്‍ ഭരണകൂടത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. യമനിലെ ശക്തരായ ഹൂത്തികള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പക്ഷേ അവര്‍ അമേരിക്കയുടെ എല്ലാ നിലപാടുകള്‍ക്കും എതിരാണ്. ഇസ്രായേയലിനെതിരെ ആക്രമണം തുടങ്ങണമെന്നാണ് ഹൂത്തി നേതാവ് അടുത്തിടെ ഇറാനോടും ഹിസ്ബുല്ലയോടും ആവശ്യപ്പെട്ടത്.

പ്രബലര്‍ തമ്പടിച്ചത് ഇങ്ങനെ
പക്ഷേ, മറ്റൊരു പ്രധാന വിഷയം ലോകത്തെ പ്രബല ശക്തികളുടെ നിലപാടാണ്. അമേരിക്കയോടൊപ്പം നില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ പതിവ് നിലപാട് തന്നെയാണ് ആവര്‍ത്തിച്ചത്. അമേരിക്കക്കും ഫ്രാന്‍സിനും ബ്രിട്ടിനും പിന്തുണ പ്രഖ്യാപിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്തത്. എന്നാല്‍ ലോകത്തെ പ്രധാന സൈനിക ശക്തിയാണ് ചൈന. ചൈന സിറിയക്കൊപ്പമാണ് നിലയുറപ്പിച്ചത്. ലോകത്തെ പ്രധാനപ്പെട്ട മറ്റൊരു ശക്തിയായ റഷ്യ നേരത്തെ സിറിയക്കൊപ്പമാണ്. റഷ്യ, ചൈന, ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ഇറാന്‍, ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഷിയാ സംഘങ്ങള്‍ എന്നിവരാണ് സിറിയക്കൊപ്പമുള്ളത്.

പരിശോധകര്‍ സിറിയയിലെത്തി
്അറബ് ലീഗ് യോഗം സൗദിയിലെ ദമ്മാമില്‍ നടക്കുകയാണ്. യോഗത്തില്‍ പങ്കെടുക്കുന്ന മിക്ക രാജ്യങ്ങളും സിറിയക്കെതിരെ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്. പക്ഷേ, അറബ് ലീഗ് സെക്രട്ടറി ജനറല്‍ വ്യത്യസ്തമായ നിലപാടെടുത്തു. ആക്രമണം ഒന്നിനും പരിഹാരമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിനിടെ അന്താരാഷ്ട്ര രാസായുധ നിരോധിത സംഘടനയുടെ പ്രതിനിധികള്‍ പരിശോധനയ്ക്ക് വേണ്ടി സിറിയയിലെത്തി. രാസായുധം പ്രയോഗിച്ചുവെന്ന് പറയുന്ന ധൗമയില്‍ അവര്‍ പരിശോധന തുടരുകയാണ്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറിയ്‌ക്കെതിരെ കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പുതിയ പ്രമേയം ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ കൊണ്ടുവരാന്‍ അമേരിക്കയും ഫ്രാന്‍സും ശ്രമിക്കുന്നുണ്ട്.

ആക്രമണം ലക്ഷ്യം കണ്ടോ
എന്നാല്‍ അമേരിക്കയുടെ ആക്രണത്തില്‍ എല്ലാ രാസായുധങ്ങളും നശിച്ചോ. സിറിയന്‍ സൈന്യത്തിന്റെ എല്ലാ ആയുധങ്ങളും ഇല്ലാതായോ. അമേരിക്ക വിജയം പ്രഖ്യാപിച്ചുകഴിഞ്ഞു. പക്ഷേ റഷ്യയുടെ സഹായത്തോടെ സിറിയ എല്ലാ ആയുധങ്ങളും മാറ്റിയെന്നാണ് മറ്റൊരു വിവരം. അമേരിക്കയുടെ സൈനിക നീക്കം സംബന്ധിച്ച വിവരങ്ങള്‍ സിറിയക്കും ലഭിച്ചിരുന്നുവത്രെ. സിറിയന്‍ സൈനിക ഉദ്യോഗസ്ഥരാണ് റോയിട്ടേഴ്‌സിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് വിവരമാണ് സിറിയക്ക് ലഭിച്ചത്. വിവരം കൈമാറിയത് റഷ്യയായിരുന്നു. ഉടനെ ആയുധങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു സിറിയന്‍ സൈനികര്‍.

രഹസ്യ കൈമാറ്റങ്ങള്‍
സൈനിക കേന്ദ്രങ്ങളാണ് ആക്രമിക്കുക എന്നാണ് വിവരം കിട്ടിയത്. ഉടനെ ആയുധ കേന്ദ്രങ്ങളിലെ മിസൈലുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കി. മിക്ക ആയുധങ്ങളും സുരക്ഷിത കേന്ദ്രത്തിലേക്ക്് മാറ്റുകയം ചെയ്തു. വെള്ളിയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് സൈന്യത്തിന് ആക്രമിക്കാന്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ വ്യാഴാഴ്ച തന്നെ എല്ലാ വിവരങ്ങളും റഷ്യ ചോര്‍ത്തി സിറിയക്ക് കൈമാറിയിരുന്നു. ആയുധങ്ങള്‍ മാറ്റുകയും ചെയ്തു. ഒരു കേന്ദ്രത്തിലെ 30 മിസൈലുകള്‍ മാറ്റാന്‍ സാധിച്ചില്ല. ഈ മിസൈലുകള്‍ അമേരിക്കന്‍ ആക്രമണത്തില്‍ നശിച്ചുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയതും അമേരിക്കന്‍ സഖ്യസേനക്ക് തിരിച്ചടിയാണ്.












Click it and Unblock the Notifications