സൗദി അതിര്‍ത്തികള്‍ തുറന്നു; വന്‍ പ്രഖ്യാപനം!! ക്വാറന്റൈന്‍ ഇല്ല, വാക്‌സിന്‍ എടുത്ത സഞ്ചാരികള്‍ക്ക് സ്വാഗതം
റിയാദ്: കൊവിഡ് ഭീതി അകലുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയുടെ വന്‍ പ്രഖ്യാപനം. വാക്‌സിന്‍ എടുത്ത വിനോദ സഞ്ചാരികള്‍ക്ക് ഇനി മുതല്‍ സൗദിയിലേക്ക് പ്രവേശനം അനുവദിക്കും. 17 മാസം അടച്ചിട്ട ശേഷമാണ് സൗദി വീണ്ടും തുറക്കുന്നത്. സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Recommended Video
ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസ ലോകത്തിന് ശുഭ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ തീരുമാനം. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് സൗദി. പുതിയ പ്രഖ്യാപനം സംബന്ധിച്ച വിശദാംശങ്ങള്‍ ഇങ്ങനെ....
'തുള്ളി കളിക്കുന്ന കുഞ്ഞുപുഴു'; വൈറലായി കുഞ്ഞ് വൃദ്ധിയുടെ കലക്കൻ ഫോട്ടോസ്
എന്തുപറ്റി യുവനടി ശിവാനിക്ക്? പുതിയ വീഡിയോ വൈറല്‍... തകര്‍ന്ന് പോയവര്‍ക്ക് പ്രചോദനം
കൊവിഡ് രോഗം ശക്തമായ കഴിഞ്ഞ വര്‍ഷം ആദ്യപകുതിയിലാണ് സൗദി അറേബ്യ അടച്ചത്. വ്യോമ മേഖല പൂര്‍ണമായും സ്തംഭിച്ചതോടെ സൗദിയിലേക്കുള്ള യാത്ര തടയപ്പെട്ടു. വൈകാതെ തുറക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. പ്രവാസ ലോകത്തിന് പ്രതീക്ഷ നല്‍കുന്നതാണ് സൗദിയുടെ പുതിയ പ്രഖ്യാപനം.
വിനോദ സഞ്ചാരികള്‍ക്ക് വേണ്ടിയാണ് സൗദി ഇപ്പോള്‍ തുറക്കുന്നത്. 17 മാസത്തെ അടച്ചിടലിന് ശേഷം സൗദി തുറക്കുമ്പോള്‍ ചില നിബന്ധനകള്‍ മുന്നോട്ട് വെക്കുന്നു. വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് അനുമതിയുണ്ടാകുക. ഫൈസര്‍, അസ്ട്രസെനക്ക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് സൗദി അംഗീകരിച്ചിട്ടുള്ളത്.
ഈ വാക്‌സിന്റെ രണ്ടു ഡോസ് സ്വീകരിച്ച വ്യക്തികള്‍ക്ക് സൗദിയില്‍ ക്വാറന്റൈന്‍ ഉണ്ടാകില്ല. സൗദിയില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത രോഗമില്ലെന്ന് തെളിയിക്കുന്ന കൊവിഡ് പിസിആര്‍ ടെസ്റ്റ് ഫലം ആവശ്യമാണ്. ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉംറ അനുവദിക്കുമോ എന്ന കാര്യമാണ് കൂടുതല്‍ പേര്‍ക്കും അറിയേണ്ടത്.
വിദേശികള്‍ക്ക് ഉംറയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തു കളയുന്ന പ്രഖ്യാപനം ഇന്ന് സൗദി ഭരണകൂടം നടത്തിയിട്ടില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളെ സൗദിയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം ഉംറയാണ്. സൗദി അറേബ്യയ്ക്ക് വരുമാനത്തിന്റെ ഒരു വഴിയുമാണിത്. ആഗസ്റ്റ് പത്ത് മുതല്‍ വിദേശികള്‍ക്ക് ഉംറയ്ക്ക് വരാന്‍ സൗദി അനുമതി നല്‍കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപനമുണ്ടായിരുന്നു.
വിനോദ സഞ്ചാരികള്‍ക്ക് വേണ്ടിയാണ് സൗദി ഇപ്പോള്‍ തുറന്നിരിക്കുന്നത്. ടൂറിസ്റ്റ് വിസ ലഭിച്ചവര്‍ക്ക് സൗദിയിലേക്ക് വരാം. ആഗസ്റ്റ് ഒന്ന് മുതലാണ് പുതിയ തീരുമാനം നടപ്പാക്കുക എന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സ്വീകരിക്കണം, രോഗമില്ലെന്ന രേഖയും വേണം എന്നതാണ് നിബന്ധന.
എണ്ണയില്‍ നിന്ന് മാറി മറ്റു വരുമാന മാര്‍ഗങ്ങള്‍ ആരായുകയാണ് സൗദി. അതിന്റെ ഭാഗമായിട്ടാണ് വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തിയത്. 2019ലാണ് ഇതിന് തുടക്കം കുറിച്ചത്. 2019 സെപ്തംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ടൂറിസം മേഖല സജീവമായിരുന്നു. നാല് ലക്ഷം ടൂറിസ്റ്റ് വിസകളാണ് ഈ വേളയില്‍ സൗദി ഇഷ്യു ചെയ്തത്.
2020 മാര്‍ച്ചിന് ശേഷമാണ് കൊവിഡ് രോഗ വ്യാപനമുണ്ടായത്. ഇതോടെ ടൂറിസ്റ്റ് മേഖല നിശ്ചലമായി. ലോകം മൊത്തം ഇതേ അവസ്ഥയായിരുന്നു. സൗദിയെയും സാരമായി ബാധിച്ചു. 17 മാസത്തിന് ശേഷം വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി സൗദി തുറന്നിടുമ്പോള്‍ പ്രവാസികള്‍ക്ക് പ്രതീക്ഷയാണ്. വൈകാതെ മറ്റു വിസക്കാര്‍ക്കും തുറന്നേക്കുമെന്നാണ് വിലയിരുത്തല്‍.
ഹജ്ജിനും ഉംറയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത് സൗദിക്ക് വലിയ തിരിച്ചടിയായിരുന്നു. സൗദിയുടെ വരുമാനത്തെ ഇത് ബാധിച്ചു. ഹജ്ജ്, ഉംറ വഴി പ്രതിവര്‍ഷം സൗദിക്ക് 1200 കോടി ഡോളറാണ് വരുമാനമായി ലഭിക്കുക. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഈ വരുമാനം നിലച്ചിരിക്കുകയാണ്. ഘട്ടങ്ങളായി സൗദി തുറക്കുന്നതിന്റെ ഭാഗമായിട്ടാണ് സഞ്ചാരികള്‍ക്ക് വേണ്ടി തുറന്നത് എന്ന് കരുതുന്നു.
സൗദിയില്‍ താമസക്കാരായ വാക്‌സിന്‍ എടുത്തവര്‍ക്കാണ് നിലവില്‍ ഉംറയ്ക്ക് അനുമതിയുള്ളത്. രാജ്യവ്യാപകമായ വാക്‌സിനേഷന്‍ പ്രോഗ്രാം സൗദി സജീവമാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് മേഖല വീണ്ടും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. കായിക കേന്ദ്രങ്ങള്‍, സിനിമാ ശാലകള്‍ എല്ലാം ആഗസ്റ്റ് ഒന്ന് മുതല്‍ തുറക്കാന്‍ പോകുകയാണിപ്പോള്‍.
മൂന്നര കോടി ജനങ്ങളുള്ള സൗദിയില്‍ രണ്ടര കോടിയിലധികം വാക്‌സിന്‍ നല്‍കി കഴിഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കളിസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റു ജനം ഒത്തുചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആഗസ്റ്റ് ഒന്ന് മുതല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടാകുക. പൊതു ഇടങ്ങളിലെല്ലാം പരിശോധന ശക്തമാക്കാനും തീരുമാനിച്ചു. 8213 പേരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്ത്യ സൗദിയുടെ റെഡ് ലിസ്റ്റിലുള്ള രാജ്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതിയില്ല. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിമാനവുമില്ല. ഖത്തര്‍ വഴിയാണ് ഇന്ത്യക്കാര്‍ സൗദിയിലേക്ക് പോകുന്നത്. ഖത്തര്‍ തുറന്നതോടെ ഇതുവഴിയുള്ള യാത്രക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. അല്‍പ്പം പണം ചെലവുള്ള വഴിയാണിത്.
ഇന്ത്യയ്ക്കാര്‍ക്ക് സൗദിയിലേക്ക് പോകണമെങ്കില്‍ ആദ്യം ഖത്തറിലേക്ക് പോകണം. അവിടെ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. പിന്നീട് രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ സൗദിയിലേക്ക് യാത്ര അനുവദിക്കൂ. ഈ യാത്രയ്ക്ക് ഇപ്പോള്‍ 1.10 ലക്ഷം രൂപ വരെ ചെലവ് വരുന്നുണ്ടെന്ന് ട്രാവല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മാലദ്വീപ് വഴിയുള്ള യാത്രയ്ക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന തുക വേണ്ടി വരും.
അതേസമയം, ആഗസ്റ്റ് 10 മുതല്‍ ഉംറ തീര്‍ഥാടനം വീണ്ടും തുടങ്ങും. ലോക രാജ്യങ്ങളിലുള്ളവര്‍ക്ക് വരാം. സൗദി പൗരന്‍മാര്‍ക്കും സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ജൂലൈ 25 മുതല്‍ ഉംറ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം ആഗസ്റ്റ് 10 മുതല്‍ ഉംറ വിസ ഇഷ്യു ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കര്‍ശന നിയന്ത്രണത്തോടെയായിരിക്കും ഉംറ തീര്‍ഥാടനം. വിശ്വാസികള്‍ക്ക് പ്രാര്‍ഥിക്കേണ്ട സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തും. ത്വവാഫ് ചെയ്യുമ്പോഴും നിയന്ത്രണങ്ങള്‍ പാലിക്കണം.