സൗദിയിലെ അറസ്റ്റില്‍ ആശങ്കയോടെ ആഫ്രിക്ക; തടവിലായവരുടെ സ്വത്ത് ആഫ്രിക്കയില്‍, ഞെട്ടുന്ന വിവരങ്ങള്‍
ബിന്‍ തലാലും മുഹമ്മദ് അല്‍ അമൗദുമാണ് ആഫ്രിക്കയിലെ ആതുര സേവനം, കാര്‍ഷികം, സിമെന്റ് നിര്‍മാണം, സ്വര്‍ണ ഖനി, റിയല്‍ എസ്റ്റേറ്റ്, എണ്ണ ഉല്‍പ്പാദനം എന്നിവ നിയന്ത്രിക്കുന്നത്.
റിയാദ്: സൗദി അറേബ്യയില്‍ അറസ്റ്റിലായ പ്രമുഖരില്‍ രണ്ടുപേര്‍ ലോകത്തെ പ്രധാന ധനികരാണ്. അല്‍ വലീദ് ബിന്‍ തലാലും മുഹമ്മദ് അല്‍ അമൗദിയുമാണ് ഈ രണ്ടുപേര്‍. ഇവരുടെ ആസ്തികള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ടെന്ന് മിക്കയാളുകള്‍ക്കും അറിയാമെങ്കിലും ഒരു ഭൂഖണ്ഡം അടക്കിഭരിക്കുന്നവരാണ് ഈ രണ്ടുപേരെന്ന് അധികമാളുകല്‍ക്കും അറിയില്ല.
രണ്ടാമത്തെ ഏറ്റവും വലിയ ഭൂഖണ്ഡമാണ് ആഫ്രിക്ക. ഇവിടുത്തെ ഏകദേശം എല്ലാ രാജ്യങ്ങളിലും ബിന്‍ തലാലിനും മുഹമ്മദ് അല്‍ അമൗദിക്കും കോടികളുടെ ബിസിനസുണ്ട്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഈ രണ്ടുപേരുടെ അറസ്റ്റ് ആഫ്രിക്കയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ ഇരുവരുടെയും ബിസിനസ് സാമ്രാജ്യങ്ങള്‍ക്ക് മുഖ്യ പങ്കാണുള്ളത്. പക്ഷേ, ആര്‍ക്കും ഒരിളവും നല്‍കില്ലെന്നാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരിക്കുന്നത്. ബിന്‍ തലാലിന്റെയും മുഹമ്മദ് അല്‍ അമൗദിയുടെയും ബിസിനസ് സാമ്രാജ്യത്തെ പറ്റി ചുരുക്കിപ്പറയാം...
കോടികളുടെ നിക്ഷേപം
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉടനീളം ബിസിനസുള്ള വ്യക്തികളാണ് ബിന്‍ തലാലും മുഹമ്മദ് അല്‍ അമൗദും. സൗദിയിലെ ഏറ്റവും വലിയ നിക്ഷേപ കമ്പനിയായ കിങ്ഡം ഹോള്‍ഡിങ്‌സിന്റെ മേധാവിയാണ് ബിന്‍ തലാല്‍. ഈ കമ്പനിക്ക് ആഗോള കമ്പനികളായ ട്വിറ്റര്‍, സിറ്റി ഗ്രൂപ്പ്, ലിഫ്റ്റ് എന്നിവയിലെല്ലാം കോടികളുടെ നിക്ഷേപമുണ്ട്.
കറുത്തവരിലെ സമ്പന്നന്‍
സൗദിക്കാരനായ പിതാവിനും എത്യോപ്യക്കാരിയായ മാതാവിനും പിറന്ന വ്യക്തിയാണ് മുഹമ്മദ് അല്‍ അമൗദ്. ലോകത്തെ കറുത്ത വര്‍ഗക്കാരില്‍ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ ഒരാളാണ് ഇദ്ദേഹം. ബിന്‍ തലാലും മുഹമ്മദ് അല്‍ അമൗദുമാണ് ആഫ്രിക്കയിലെ ആതുര സേവനം, കാര്‍ഷികം, സിമെന്റ് നിര്‍മാണം, സ്വര്‍ണ ഖനി, റിയല്‍ എസ്റ്റേറ്റ്, എണ്ണ ഉല്‍പ്പാദനം എന്നിവ നിയന്ത്രിക്കുന്നത്.
ആഫ്രിക്കയിലേക്ക് വെളിച്ചം
യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും വന്‍ വ്യവസായ ശൃംഖലയുള്ള ഇരുവരും ആഫ്രിക്കന്‍ വിപണിയിലേക്ക് നോട്ടമിട്ടത് പത്തുവര്‍ഷത്തിനിടെയാണ്. അതിന് പിന്നാലെയാണ് ഇരുണ്ട ഭൂഖണ്ഡമായിരുന്ന ആഫ്രിക്കയിലെ രാജ്യങ്ങള്‍ പച്ചപിടിക്കാന്‍ തുടങ്ങിയത്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും സബ് സഹാറന്‍ രാജ്യങ്ങളും സാമ്പത്തികമായി മെച്ചപ്പെടാന്‍ തുടങ്ങിയതും ഇവരുടെ വരവോടെയാണെന്ന് പറയാം.
സബ് സഹാറന്‍ ആഫ്രിക്ക
സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം ഗള്‍ഫിലെ കമ്പനികള്‍ 930 കോടി ഡോളറിന്റെ നിക്ഷേപം അടുത്തിടെ നടത്തിയിട്ടുണ്ട്. 2015ലെ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദീകരിക്കുന്നു. ഗള്‍ഫ് നിക്ഷേപകരുടെ പ്രധാന ലക്ഷ്യം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായിരുന്നു.
വരവോടെയുണ്ടായ മാറ്റം
ആഫ്രിക്കയില്‍ ഇസ്ലാമിക് ബാങ്കിങ്, ഹലാല്‍ ടൂറിസം, കെനിയയിലെ ചില്ലറ വില്‍പ്പന ശൃംഖലകള്‍, എത്യോപ്യയിലെ നിര്‍മാണ കമ്പനികള്‍, ഉഗാണ്ടയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ശക്തിപ്പെട്ടതും വളര്‍ന്നതും ബിന്‍ തലാലിന്റെയും മുഹമ്മദ് അല്‍ അമൗദിന്റെയും വരവോടെയാണ്. ആഫ്രിക്കയിലെ ഭക്ഷ്യമേഖലയില്‍ പ്രധാന നിക്ഷേപം അമൗദിയുടെ സൗദി സ്റ്റാര്‍ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്‌മെന്റിന്റേതാണ്.
അഞ്ച് ലക്ഷം ഹെക്ടര്‍ കൃഷി
എത്യേപ്യയില്‍ അഞ്ച് ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് അമൗദിന്റെ കമ്പനി കൃഷി നടത്തുന്നത്. ഗോതമ്പ്, അരി, ബാര്‍ളി എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. എത്യേപ്യയിലെ ഗാംബില്ല പ്രവിശ്യയിലാണ് ഈ കൃഷിയിടം. കാര്‍ഷിക മേഖല മാത്രമല്ല, എത്യോപ്യയിലെ സാമ്പത്തിക രംഗം പിടിച്ചുനിര്‍ത്തുന്നത് തന്നെ അമൗദ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മിഡ്രോക് ഗോള്‍ഡ് അമൗദിന്റേത്
ആഫ്രിക്കയിലെ ഏറ്റവും വലിയ ഖനന കമ്പനികളിലൊന്നായ മിഡ്രോക് ഗോള്‍ഡ് അമൗദിന്റേതാണ്. ആഫ്രിക്കയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണയം എത്തിക്കുന്ന കമ്പനിയും ഇതുതന്നെ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പല എത്യോപ്യന്‍ കമ്പനികളും ഇന്ന് അമൗദിന്റേതാണ്. ഈ ബിസിനസെല്ലാം ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈജിപ്തിലെ ഹോട്ടലുകള്‍
വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഈജിപ്തില്‍ 40 ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ട് ബിന്‍ തലാലിന്. കൂടാതെ 18 എണ്ണം നിര്‍മാണത്തിലാണ്. ശറമുശ്ശൈഖിലെ ഫോര്‍ സീസണ്‍സ് റിസോര്‍ട്ട് വികസിപ്പിക്കുന്നിത്‌ന 80 കോടി ഡോളര്‍ ബിന്‍ തലാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നീക്കിവച്ചിരുന്നു. കെനിയയില്‍ ബിന്‍ തലാലിന് വലിയ ഹോട്ടല്‍ ശൃംഖലയുണ്ടെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1800 കോടി ഡോററിന്റെ ആസ്തിയുള്ള വ്യക്തിയാണ് തലാല്‍.
11 രാജകുമാരന്‍മാര്‍
ആഗോള സമൂഹത്തെ ഞെട്ടിച്ചുകൊണ്ടാണ് സൗദി അറേബ്യയില്‍ രാജകുടുംബത്തിനെതിരേ ഈ മാസം അഞ്ചിന് ശക്തമായ നടപടിയുണ്ടായത്. 11 രാജകുമാരന്‍മാരെയും അത്ര തന്നെ മുന്‍ മന്ത്രിമാരെയും അറസ്റ്റ് ചെയ്തു തടവിലിട്ടു. അഴിമതി വിരുദ്ധ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അറസ്റ്റെന്ന് ഔദ്യോഗിക അറിയിപ്പുണ്ടെങ്കിലും മറ്റു ചില കാര്യങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് എല്ലാവരും പിച്ചക്കാര്‍
ഇത്രയും രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുക മാത്രമല്ല. ഇവര്‍ക്ക് പോക്കറ്റ് മണി പോലും ഇല്ലാത്ത രീതിയില്‍ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. എല്ലാത്തിനും പിന്നില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഔദ്യോഗിക പദവികളില്‍ നിന്ന് മാറ്റപ്പെട്ട രാജകുമാരന്‍മാര്‍ക്ക് പകരം ഉടനെ ബദല്‍ നിയമനവും നടത്തി. ഇതെല്ലാം വളരെ ആസൂത്രിതമായ നീക്കമാണിതെന്ന് സംശയിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിന്റെ ഇയാല്‍ ബ്ലാക്ക് അത്തരത്തിലൊരു വ്യക്തിയാണ്.
മുഹമ്മദ് ബിന്‍ സല്‍മാന്‍
കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് ഇത്രയും രാജകുടുംബങ്ങള്‍ക്കെതിരേ നടപടിയെടുത്തത്. കിരീടവകാശി പട്ടം അനര്‍ഹമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൈക്കലാക്കിയെന്ന ആരോപണം രാജകുടുംബത്തിലുള്ള ചിലര്‍ തന്നെ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നടപടി ആസൂത്രിതമാണെന്ന് ബ്ലാക്ക് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിക്കുന്നത്.
അബ്ദുല്ലാ രാജാവിന്റെ ഇഷ്ടമകന്‍
സൗദി ദേശീയ ഗാര്‍ഡിന്റെ മുന്‍ മേധാവി മയ്തിബ് ബിന്‍ അബ്ദുല്ലയാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരു പ്രമുഖന്‍. മുന്‍ ഭരണാധികാരി അബ്ദുല്ലാ രാജാവിന്റെ ഇഷ്ടമകന്‍. ഇദ്ദേഹം കിരീടവകാശിയായി വരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ, എല്ലാം ഞൊടിയിടയില്‍ മാറി, മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായി.
മാധ്യമ റിപ്പോര്‍ട്ടുകള്‍
അബ്ദുല്ലാ രാജാവിന് ശേഷം രാജാവായി മയ്തിബ് എത്തുമെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബ്ദുല്ലാ രാജാവിന്റെ സഹോദരന്‍ സല്‍മാന്‍ രാജാവാണ് ഇപ്പോള്‍ ഭരണാധികാരി. അദ്ദേഹത്തിന്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. മുഹമ്മദ് ബിന്‍ സല്‍മാന്‍ അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വം ഏറ്റെടുത്തത് അടുത്തിടെയാണ്.
അഡ്മിറല്‍ അബ്ദുല്ല
ദേശീയ ഗാര്‍ഡിന്റെ പുതിയ മേധാവി ഖാലിദ് ബിന്‍ അയ്യാഫ് അല്‍ മുക്റിന്‍ ആണ്. ഇദ്ദേഹം മുഹമ്മദ് ബിന്‍ സല്‍മാനോട് അടുപ്പം നിലനിര്‍ത്തുന്ന വ്യക്തിയുമാണ്. മയ്തിബിനെ കൂടാതെ സ്ഥാനം നഷ്ടമായ മറ്റൊരു വ്യക്തിയാണ് അഡ്മിറല്‍ അബ്ദുല്ല അല്‍ സുല്‍ത്താന്‍.
ജിദ്ദാ നഗരത്തിന്റെ മേയര്‍
സൗദി നാവിക സേനയുടെ കമാന്ററായിരുന്ന അഡ്മിറല്‍ അബ്ദുല്ലക്ക് പകരം അഡ്മിറല്‍ ഫഹദ് ബിന്‍ അബ്ദുല്ല അല്‍ ഗിഫയ്ലിയാണ് പുതിയ മേധാവി. സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്‍ ഫക്കീഹും സ്ഥാനം നഷ്ടമായവരില്‍ പ്രമുഖനാണ്. അദ്ദേഹത്തിന് പകരക്കാരനായി വന്നിട്ടുള്ളത് മുഹമ്മദ് അല്‍ തുവൈജിരിയാണ്. നേരത്തെ ജിദ്ദാ നഗരത്തിന്റെ മേയറായിരുന്നു മുഹമ്മദ് അല്‍ തുവൈജിരി.
രണ്ടു കാര്യങ്ങളില്‍ വീഴ്ച
ഫക്കീഹ് ഏറെ കാലമായി മന്ത്രിപദവികള്‍ അലങ്കരിക്കുന്ന വ്യക്തിയാണ്. എന്‍ജിനിയറിങ് ബിരുദ ധാരിയായ ഫക്കീഹ് നേരത്തെ തൊഴില്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. പിന്നീടാണ് സാമ്പത്തിക- ആസൂത്രണ വകുപ്പ് മന്ത്രിയായത്. രണ്ടു കാര്യങ്ങളില്‍ ഗുരുതമരായ വീഴ്ച വരുത്തിയെന്നാണ് പുറത്താക്കപ്പെട്ടവര്‍ക്കെതിരായ ആരോപണം.
പ്രളയവും വൈറസും
2009ല്‍ ജിദ്ദയിലുണ്ടായ പ്രളയം, പശ്ചിമേഷ്യയില്‍ വ്യാപകമായ മെര്‍സ് വൈറസ് നിയന്ത്രിക്കുന്നതില്‍ വന്ന വീഴ്ച. ഈ രണ്ട് കാര്യങ്ങളില്‍ അന്വേഷണം നടത്തിയ ശേഷമാണ് ഇത്രയും പേര്‍ക്കെതിരേ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള സമിതി നടപടിയെടുത്തിരിക്കുന്നത്. മെര്‍സ് വൈറസ് മൂലം നിരവധി പേര്‍ മരിച്ചിരുന്നു.
നയാ പൈസയില്ല
തലാല്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ടവരും വീട്ടുതടങ്കലില്‍ ആക്കപ്പെട്ടവരുമായ എല്ലാവരുടെയും ആസ്തികള്‍ ഭരണകൂടം മരവിപ്പിച്ചിരിക്കുകയാണ്. ഇവരുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും റദ്ദാക്കി. വിദേശത്തും സ്വദേശത്തുമുള്ള ഒരു അക്കൗണ്ടുകളില്‍ നിന്നും ഇവര്‍ക്ക് പണമിടപാടുകള്‍ സാധ്യമല്ല. ആസ്തികള്‍ പണമാക്കി മാറ്റാനും പറ്റില്ല. ഇവര്‍ക്കെതിരായ കേസില്‍ കോടതി അന്തിമ തീരുമാനം എടുക്കുംവരെ ആര്‍ക്കും ഒരു ഇടപാടും സാധ്യമല്ലെന്ന് ചുരുക്കം.
കോടതി കനിയണം
അങ്ങനെ സംഭവിക്കുമ്പോള്‍ അറസ്റ്റിലായവര്‍ക്ക് ഓഹരി പങ്കാളിത്തമുള്ള ആഗോള കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകും ഫലം. ആപ്പിളും ട്വിറ്ററും സിറ്റി ഗ്രൂപ്പും ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഒരു തരത്തില്‍ തിരിച്ചടിയാണ് സൗദിയിലെ അറസ്റ്റ്. കോടതി തീരുമാനം എടുക്കുംവരെ കാത്തിരിക്കുക എന്നതാകും ഇനി അറസ്റ്റിലായവര്‍ക്കു മുമ്പുള്ള വഴി. അല്ലെങ്കില്‍ കോടതിയില്‍ നിന്ന് ഇളവ് ലഭിക്കണം. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കുറവാണ്.