സൗദിയുടേയും റഷ്യയുടേയും നീക്കം അമ്പേ.. പാളി: നിറഞ്ഞ് ചിരിച്ച് ഇന്ത്യ, പെട്രോള്‍ വില കുറയുമോ?
ഹമാസ്-ഇസ്രായേല്‍ സംഘർഷത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 94 ഡോളറിലേക്ക് എത്തുന്നതായിരുന്നു കഴിഞ്ഞ മാസം കണ്ടത്. റഷ്യയും സൌദി അറേബ്യയും ഉത്പാദനം വെട്ടിക്കുറച്ചതും വില വർധിക്കുന്നതില്‍ പ്രതിഫലിച്ചു. എന്നാല്‍ സംഘർഷം കൂടുതല്‍ വ്യാപകമാവാതിരുന്നതിനെ തുടർന്ന് ക്രൂഡ് ഓയില്‍ വില സാധാരണ നിലയിലേക്ക് എത്തുന്നതാണ് തുടർന്നുള്ള ദിവസങ്ങളില്‍ കണ്ടത്.
കഴിഞ് ഒരു മാസത്തോളാമായി ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് തുടരുകയാണ്. നവംബർ 16 ന് സമീപകാലത്തെ തന്നെ ഏറ്റവും വലിയ ഇടിവാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയെ സംബന്ധിച്ച് ഈ വിലയിടിവ് ഏറെ ആശ്വാസകരമാണ്. അതേസമയം തന്നെ ജനങ്ങള്‍ക്ക് ഇതിനെ ആശ്വാസം ലഭിക്കണമെങ്കില്‍ എണ്ണക്കമ്പനികള്‍ നിരക്ക് കുറയ്ക്കേണ്ടി വരും.

ചൈനയടക്കമുള്ള രാജ്യങ്ങളിൽ ഡിമാൻഡ് ഉയരുന്നില്ല എന്നതും വിലയിടിവിനെ സ്വാധീനിച്ചു. പല രാജ്യങ്ങളുടെയും ശീതകാല എണ്ണവാങ്ങൽ കുറഞ്ഞ തോതിലാണ്. നവംബർ 16 ന് വ്യാഴാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 77.42 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 73.1 ഡോളറിലേക്കും താഴ്ന്നിരുന്നു. അതേസമയം, സ്വർണ്ണത്തിന്റെയും എണ്ണയുടെയും ഉയർന്ന ഇറക്കുമതി ബില്ലുകൾ, മറ്റ് ഘടകങ്ങൾ എന്നിവയ്‌ക്കൊപ്പം ഒക്ടോബറിൽ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി റെക്കോർഡ് ഉയർന്ന നിലയിലേക്ക് ഉയർന്നു. ക്രൂഡ് ഓയിൽ വില കുറയുന്നതോടെ ഈ അന്തരം കുറയും.
ക്രൂഡ് വില ക്രമാതീതമായി കുറയുകയും നവംബർ 16ന് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തതോടെ ഇത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ തുടങ്ങിയ എണ്ണ വിപണന കമ്പനികളെ എണ്ണ വില കുറയ്ക്കാന്‍ നിർബന്ധിതരാക്കിയേക്കും. 2024 ല്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും എണ്ണ വിലകുറയ്ക്കാനുള്ള സമ്മർദ്ദം ഉണ്ടാക്കിയേക്കും.
2022 ഏപ്രിൽ മുതൽ ഇന്ത്യന്‍ കമ്പനികള്‍ ചില്ലറ ഇന്ധന വിലയിൽ മാറ്റം വരുത്തിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കുറഞ്ഞ ക്രൂഡ് വിലയും കമ്പനികളുടെ സമീപകാല പാദങ്ങളിലെ ആരോഗ്യകരമായ പ്രകടനവും സംയോജിക്കുന്നതും ഉപഭോക്താക്കൾക്ക് പെട്രോൾ, ഡീസൽ വില കുറയാൻ കാരണമായേക്കാം. പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും അധിക വിതരണം വെട്ടിക്കുറച്ചിട്ടും ക്രൂഡ് വിലയിൽ ആഴത്തിലുള്ള ഇടിവുണ്ടാകുന്ന എന്നതാണ് ശ്രദ്ധേയം.
അന്താരാഷ്ട്ര വിപണിയില്‍ വില ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യയും റഷ്യയും അധിക വിതരണം വെട്ടിക്കുറയ്ക്കുന്നതെങ്കിലും അതൊന്നും ഫലം കാണുന്നില്ലെന്ന് വിലിയിടിവ് വ്യക്തമാക്കുന്നു. ജൂലൈ മുതൽ സൗദി അറേബ്യ എണ്ണ ഉൽപ്പാദനം പ്രതിദിനം 1 ദശലക്ഷം ബാരൽ (ബിപിഡി) കുറച്ചപ്പോൾ റഷ്യ കയറ്റുമതി 300,000 ബിപിഡി കുറച്ചു. ഈ വർഷം മുഴുവൻ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
വിലിയിടിവ് ഈ രീതിയില്‍ തുടർന്നാല്‍ അടുത്ത വർഷം ആദ്യവും ഉല്‍പ്പാദന വെട്ടിക്കുറവ് തുടർന്നേക്കും. ഉൽപ്പാദനം അവലോകനം ചെയ്യാൻ നവംബർ 26 ന് ചേരുന്ന പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനിൽ (ഒപെക്) വിലയിടിവ് പിടിച്ച് നിർത്താനുള്ള നീക്കങ്ങളുണ്ടായേക്കും. സൗദിയും മറ്റ് ഉത്പാദക രാജ്യങ്ങളും വിതരണം വെട്ടിക്കുറച്ചെങ്കിലും 2024 ന്റെ തുടക്കത്തിൽ എണ്ണ വിപണി മിച്ചത്തിലേക്ക് മടങ്ങുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) യുടെ ഏറ്റവും പുതിയ റിപ്പോർട്ടും മുന്നറിയിപ്പ് നൽകുന്നു.












Click it and Unblock the Notifications